ശിശുക്കളില്ലാതെ ഗാസ മരണം 11,000 കടന്നു കേട്ടോ കൂട്ടനിലവിളി

ഗാസയില്‍ ഇനി ഒരു കുട്ടിയെ എങ്കിലും കാണാനാകുമോ. ഒരു കുഞ്ഞെങ്കിലും ഗാസയുടെ മണ്ണില്‍ അവശേഷിക്കുമോ.
നാലായിരം കുഞ്ഞുങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. പലസ്തീനിലും ഇസ്രായേലിലുമായി പനിനാലായിരം കുഞ്ഞുങ്ങള്‍ക്ക് അംഗക്ഷതം സംഭവിച്ചു. മറ്റൊന്നുകൂടി നാം അറിയുക, ഗാസയിലെ ഇരുപതു സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരിക്കുന്നു. കാരണം അവിടെ പഠിക്കാന്‍ ഇനി കുട്ടികള്‍ അവശേഷിക്കുന്നില്ല. ഓരോ മണിക്കൂറിലും പത്തോളം കുട്ടികള്‍ മരിക്കുകയും ഇരുപതിലേറെ കുഞ്ഞുങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് ഗാസയില്‍ കാണാനാവുക.
നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് വീണ് ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ചാമ്പലായ മഹാദുരന്തത്തിനുശേഷം ഇത്രയേറെ കുഞ്ഞുങ്ങള്‍ ഒരു മാസത്തിനുള്ളില്‍ അരുംകൊലചെയ്യപ്പെട്ട മറ്റൊരു യുദ്ധക്കൊല വേറെയുണ്ടായിട്ടില്ല. ഹമാസുകള്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 1400 ഇസ്രായേലികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പ്രതികാരമായി ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ ഏറ്റവും പ്രധാന ഇരകളാണ് കുട്ടികള്‍.
അത്തരത്തില്‍ പാലസ്തീനിലും ഗാസയിലും നടന്നുകൊണ്ടിരിക്കുന്നത് ഇക്കാലത്തെ ഏറ്റവും ഭയാനകമായ വംശഹത്യകളിലൊന്നാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും ബൊക്കാ ഹറാം ഇസ്ലാമിക തീവ്രവാദികളും പലയിടങ്ങളിലും ക്രൈസ്തവവിശ്വാസികളായ കുട്ടികളെ അരുംകൊല ചെയ്തുകൊണ്ടിരിക്കുന്നതുപോലെ ഇസ്രായേലും ഗാസയില്‍ വംശത്തിന്റെ വേരറുത്തുകൊണ്ടിരിക്കുന്നു. ഹിറ്റ്‌ലര്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 12 ലക്ഷം യഹൂദരെ നാസി ഗ്യാസ് ചേംബറുകളില്‍ ചാരമാക്കിയശേഷവും അവശേഷിക്കു വംശമാണ് യഹൂദര്‍. ലോകമെമ്പാടുമായി എണ്ണത്തില്‍ വളരെ കുറച്ചുമാത്രമുള്ള യഹൂദ സമൂഹത്തില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടാല്‍ അത് ഇസ്രായേലിനും ഇസ്രായേലികള്‍ക്കും താങ്ങാന്‍ സാധിക്കുന്നതല്ല.
അത്തരത്തില്‍ ഇസ്രായേലികളായി ഒട്ടേറെ കുഞ്ഞുങ്ങളെ ഹമാസുകള്‍ ഉറക്കത്തിലായിരിക്കെ കൊന്നൊടുക്കിയതിന്റെ പക ഇന്നും നെതന്യാഹുവിന്റെ മനസില്‍ നിന്ന് മായുന്നില്ല.
ഗാസയില്‍ നിന്നുള്ള യുദ്ധക്കാഴ്ചകള്‍ ലോകത്തിന്റെ മനസു മരവിപ്പിക്കുകയാണ്. കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ മാറിയിരിക്കുന്നു. ഗാസയില്‍ കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ സ്ംസ്‌കരിക്കാന്‍ പോലും ഇടമില്ലാതായിരിക്കുന്നു.
ഗായലിയില്‍ ഇപ്പോഴുണ്ടാകുന്ന ഓരോ അഞ്ച് മരണങ്ങളിലും രണ്ട് പേര്‍ കുട്ടികളാണ്. ഗുരുതരമായി പരിക്കേറ്റവരുടേയും ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട് അനാഥരായവരുടേയും എണ്ണം അതിലുമെത്രയോ ഇരട്ടിയാണ്. മുറിവുകള്‍, പൊള്ളലുകള്‍, ആന്തരിക രക്തസ്രാവം, മാത്രവുമല്ല പകര്‍ച്ചവ്യാധികളും.
മരുന്നും ചികിത്സയുമില്ലാതെ വേദന തിന്ന് ജീവിക്കുന്ന കുഞ്ഞുങ്ങള്‍. മരവിപ്പിക്കുകയോ ബോധം കെടുത്തുകയോ ചെയ്യാതെ ആശുപത്രികളില്‍ പരിക്കേറ്റ കുട്ടികളുടെ അവയവങ്ങള്‍ മുറിച്ചുമാറ്റുന്ന ഭയാനകമായ വാര്‍ത്തകളാണ് ഗാസയില്‍ നിന്ന് ലോകം അറിഞ്ഞുകൊണ്ടിരിക്കുന്നത്.
ഒരിറ്റു വെള്ളമോ ഒരു റോട്ടിക്കഷ്ണമോ ഒരു ബിസ്‌കറ്റോ ഇല്ലാതെ കേഴുന്ന ആനേകായിരം കുഞ്ഞുങ്ങളാണ് പാലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഒരൊറ്റ മക്കള്‍പോലും അവശേഷിക്കാതെ എല്ലാ കുട്ടികളും കൊല്ലപ്പെട്ടതിന്റെ വേദനയില്‍ കഴിയുന്ന മാതാപിതാക്കള്‍ ഏറെയുണ്ട്. ഫ്‌ളാറ്റുകള്‍ അപ്പാടെ തകര്‍ക്കപ്പെട്ടപ്പോള്‍ ഓരോ ഫ്‌ളാറ്റിലും നൂറും ഇരുന്നൂറും കുട്ടികളാണ് ദാരുണമായി മരിച്ച് അവശിഷ്ടങ്ങള്‍ക്കടിയില്‍ പിടഞ്ഞുമരിച്ചത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളും ഗാസയിലുണ്ട്. ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്‍പ് മരണസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിധിക്കപ്പെട്ട മാതാക്കളുടെ നൊമ്പരമാണ് ഗാസയില്‍ കാണാനാവുക.
വെറും ഒരു മാസത്തെ യുദ്ധത്തില്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 2019 മുതലുള്ള സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട മുഴുവന്‍ കുട്ടികളുടെ എണ്ണത്തെ മറികടന്നതായി ആഗോള ചാരിറ്റി സംഘടനയായ സേവ് ചില്‍ഡ്രന്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 7ന് ആരംഭിച്ച യുദ്ധം, ഒരു മാസം പിന്നിടുമ്പോഴേക്കും ഗാസയില്‍ രെ നാലായിരം കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്താതെയാണ് ഈ കണക്ക്.കുടുംബങ്ങള്‍ വിലപിക്കുന്നത് സ്വന്തം നഷ്ടങ്ങളില്‍ മാത്രമല്ല, ഒരു തലമുറ മുഴുവന്‍ ഇല്ലായ്മ ചെയ്യപ്പെട്ടതില്‍ കൂടിയാണ്.
2200 പേരാണ് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ നഗരപ്രദേശങ്ങളിലൊന്നായ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ആളുകളില്‍ പകുതിയോളം പേരും 18 വയസ്സിന് താഴെയുള്ളവരാണ്. ഹമാസ് അധികാരം പിടിച്ചെടുത്ത 2007 ജനിച്ചവര്‍ മുതല്‍ ഭൂരിഭാഗവും ഗാസ വിട്ടിട്ടില്ല. കാരണം ഇതേ വര്‍ഷം തന്നെയാണ് ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭൂരിപക്ഷവും ദാരിദ്ര്യത്തിലാണ് വളരുന്നത്. ചിലര്‍ക്ക് മാത്രമാണ് വൈദ്യസഹായമോ വിദ്യാഭ്യാസമോ ശുദ്ധജലമോ സ്ഥിരമായി ലഭിക്കുന്നത്.
ഗാസയില്‍ പലയിടത്തും വെള്ളവും ഭക്ഷണവും മരുന്നും ആവശ്യത്തിനു ലഭിക്കുന്നില്ല.
ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നുവെന്ന് ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ഇന്നലെയും ആവര്‍ത്തിച്ചിരിക്കുന്നു. സാധാരണക്കാരുടെ സുരക്ഷിതത്വം പ്രധാനമാണ്. ക്രൂരവും ഭയാനകവും വേദനാജനകവുമായ നാശത്തിന് അന്ത്യം കാണാന്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഗുട്ടറെസ് പറഞ്ഞു.
ഗാസയിലും വെസ്റ്റ് ബാങ്കിലും 27 ലക്ഷം ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ യു.എന്നിന് 120 കോടി ഡോളര്‍ ആവശ്യമുണ്ടെന്നും ഗുട്ടറെസ് പറഞ്ഞു.
അതിനിടെ ഹമാസ് ബന്ദികളാക്കിയവരെ ഹമാസ് മോചിപ്പിക്കുന്നതുവരെ വെടിനിര്‍ത്തലിന്റെ സാധ്യതകള്‍ നെതന്യാഹു തള്ളിക്കളഞ്ഞതോടെ കൂട്ടികളുടെ മരണനിരക്ക് ഇനിയും ഉയരുമെന്ന സാഹചര്യമാണുള്ളത്.
എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പമോ അഭയാര്‍ത്ഥി ക്യാമ്പുകളിലോ അഭയം തേടുകയാണ്. അനാഥരായവര്‍ തെരുവുകളിലോ താല്‍കാലിക ക്യാമ്പുകളിലോ താമസിക്കുന്നു.
അടുത്ത ശനിയാഴ്ചയ്ക്കുള്ളില്‍ ഗാസയിലെ മരണനിരക്ക് പതിനായ്യായിരം കടന്നേക്കാം. അതില്‍ ആറായിരം പേരും 12 വയസില്‍ താഴെയുള്ള കുട്ടികളായിരിക്കും എന്നതാണ് ഗാസയിലെ ദുരന്തവര്‍ത്തമാനം.
https://www.facebook.com/Malayalivartha


























