നവംബർ 19-ന് എയർ ഇന്ത്യ വിമാന സർവീസുകൾ തടസ്സപ്പെടുത്തുമെന്ന് ഖലിസ്താൻ നേതാവിന്റെ ഭീഷണി:- പഞ്ചാബ് വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി...

നവംബർ 19-ന് എയർ ഇന്ത്യ വിമാന സർവീസുകൾ തടസ്സപ്പെടുത്തുമെന്ന് ഖലിസ്താൻ നേതാവിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. ദൽഹി വിമാനത്താവളത്തില്‍ സന്ദര്‍ശക പാസ് അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിർദ്ദേശിച്ചു. ഇന്ത്യയിൽ ഉടനീളം വിമാനത്താവളം, എയര്‍സ്ട്രിപ്പ്, എയര്‍ഫീല്‍ഡ്, എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍, ഹെലിപാഡ്, ഫ്‌ളൈങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയ്‌നിങ് കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെതിരെ സുരക്ഷാ ഭീഷണിയുള്ള പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഡൽഹിയിൽ നിന്നും പഞ്ചാബില്‍ നിന്നും വിമാനയാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് അധിക സുരക്ഷാ പരിശോധനകളുണ്ടാവും. യാത്രക്കാരേയും കൈവശമുള്ള ലഗേജുകളേയും പ്രാഥമിക സുരക്ഷാപരിശോധനയ്‌ക്ക് പുറമേ മറ്റൊരു പരിശോധനയ്‌ക്ക് കൂടെ വിധേയമാക്കും. 19-ന് എയർ ഇന്ത്യ വിമാനത്തിൽ സിഖുകാർ യാത്രചെയ്യരുത്.
അതു ജീവൻ അപകടത്തിലാക്കും- എന്നായിരുന്നു, നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ തലവൻ പന്നൂൻ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട, വിഡിയോയിൽ ഭീഷണി മുഴക്കിയത്. ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന ദിവസമാണ് നവംബർ 19 എന്നും പന്നുൻ ഓർമിപ്പിച്ചു.
പന്നുന്റെ ഭീഷണി തമാശയായി കണ്ട് അവഗണിക്കരുതെന്ന മുന്നറിയിപ്പുമായി ഇന്റലിജൻസ് ഏജൻസികൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ സിഖ് യുവാക്കളെ ഇളക്കിവിടാനുള്ള ബോധപൂർവമായ ശ്രമമാണ് പന്നുൻ നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പു നൽകി. 1985ൽ 329 പേരുടെ മരണത്തിന് ഇടയാക്കിയ കനിഷ്‌ക വിമാനദുരന്തം ആവർത്തിക്കുമെന്ന ഭീഷണിയാണ് പന്നുൻ ഉയർത്തുന്നതെന്നും മുന്നറിയിപ്പുണ്ട്.
എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്ന എല്ലാ നഗരങ്ങളിലെയും രഹസ്യാന്വേഷണ ഏജൻസികൾക്ക് മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരവാദിയായ പന്നുൻ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ലോകമെങ്ങും ചുറ്റിക്കറങ്ങുന്നത് ഗുരുതരമായ പ്രശ്നം തന്നെയാണ്. ഒറ്റ രാജ്യം പോലും അയാൾക്കെതിരെ നടപടിയെടുക്കാൻ തയാറാകുന്നില്ല.
സ്വന്തം നിലയ്ക്ക് ഇയാൾക്ക് എന്തെങ്കിലും കാര്യമായി ചെയ്യാൻ സാധിക്കുമോ എന്നു സംശയമുണ്ടെങ്കിലും, യാതൊരു കാരണവും കൂടാതെ സിഖ് യുവാക്കളെ ഇന്ത്യയ്‌ക്കെതിരെ ഇളക്കിവിടുന്നത് ഗുരുതരമായ പ്രശ്നമാണ്’’ – ഉയർന്ന ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേരു മാറ്റുമെന്നും പന്നുൻ അവകാശപ്പെട്ടിരുന്നു.
പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുനിനെ ഭീകരരുടെ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തി. പന്നുനിന്റെ കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർപത്വന്ത് സിങ് പന്നുൻ. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അസം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയതിനും പന്നുനിനെതിരെ കേസുണ്ട്.
https://www.facebook.com/Malayalivartha


























