കേരളീയത്തിന് പുറമേ ജന സദസ്! വിത്തെടുത്ത് കുത്താൻ തീരുമാനം...റോമാനഗരം കത്തുമ്പോൾ....

കേരളീയത്തിൻ്റെ പിരിവ് - സ്പോൺസർഷിപ്പ് വിവാദം തീരും മുമ്പെയാണ് നവകേരള സദസിനുള്ള പിഴിയിൽ തുടങ്ങിയത്. ചരിത്ര സംഭവമെന്ന് സർക്കാർ അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡലപര്യടനത്തിനും ചില്ലിക്കാശില്ലെന്ന് വ്യക്തം. പണമില്ലെങ്കിലും ആർഭാടത്തോടെ പരിപാടി നടത്താനാണ് വിവിധ സ്ഥാപനങ്ങളുടെ ഫണ്ടിൽ കൈവെക്കുന്നത്. പണം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ക്വാട്ട നിശ്ചയിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷൻ്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമാണ്. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്. സംഘാടകസമിതിയുടെ ഹുഡായിപ്പുകൾ നാം കേരളീയത്തിൽ കണ്ടതാണ്.
പണമില്ലാതെ ഗതികെട്ട നിലയിലാണ് പല തദ്ദേശസ്ഥാപനങ്ങളും. വസ്തുനികുതിയും പെർമിറ്റ് ഫീസും അടുത്തിടെ കൂട്ടിയത് എങ്ങിനെയും നിവർന്ന് നിൽക്കാനായിരുന്നു. അതിനിടെയാണ് കിട്ടുന്നത് സർക്കാറിന്‍റെ നേട്ടം പറയാൻ ജനങ്ങളിലേക്കെത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൊടുക്കേണ്ട സ്ഥിതി. ആവശ്യത്തിനുള്ള തുക ചെലവഴിക്കാൻ അനുവാദം നൽകിയാണ് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ്. സർക്കാർ സ്ഥാപനങ്ങളെ പിരിക്കൽ മാത്രമല്ല, നവകേരള സദസ്സിന് കേരളീയം മോഡൽ സ്പോണസർഷിപ്പുമുണ്ട്. നെൽകർഷകർ ആത്മഹത്യയുടെ വക്കിലാണ്. പ്രാഥമിക സഹകരണസംഘങ്ങൾ വഴിയുള്ള നെല്ലുസംഭരണ നീക്കം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. വിവിധ പ്രതിസന്ധികളിൽ വലയുന്ന സഹകരണസംഘങ്ങളിൽനിന്നു പരമാവധി 100 കോടി രൂപ മാത്രമേ നിലവിലെ സാഹചര്യത്തിൽ സമാഹരിക്കാൻ കഴിയൂ. കൂടുതൽ പണം വേണമെങ്കിൽ കേരള ബാങ്കിന്റെ സഹായം വേണമെങ്കിലും അവിടെയും 534.72 കോടി കുടിശികയുണ്ട്. ഇതു തീർക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടു രണ്ടാഴ്ചയായെങ്കിലും പുരോഗതിയില്ല.
നെൽ സംഭരണവിലയിൽ കേന്ദ്രം തങ്ങളുടെ വിഹിതം 1.43 രൂപ കൂട്ടിയപ്പോൾ സംസ്ഥാനം അത്രയും തുക സ്വന്തം വിഹിതത്തിൽ കുറച്ച് 6.37 രൂപയാക്കി. എന്നാൽ ഇത് അനുവദിക്കാനുള്ള തുകപോലും സംസ്ഥാന സർക്കാരിന്റെ കൈയിലില്ല.. ഈ സാഹചര്യത്തിൽ സപ്ലൈകോ മില്ലുകൾ മുഖേന നെല്ലെടുത്ത് പണം ബാങ്ക് വായ്പയായി നൽകുന്ന പഴയ രീതി വീണ്ടും പരിഗണനയിലാണ്. പക്ഷേ, നിലവിലെ കൺസോർഷ്യത്തിൽ ഉൾപ്പെടുന്ന ബാങ്കുകൾ ഇതിനായി പണം നൽകുമോയെന്നു വ്യക്തമല്ല.
ആവശ്യത്തിനും അനാവശ്യത്തിനും പണം അനുവദിക്കുന്ന ധനവകുപ്പ് കർഷകരെ പൂർണമായി അവഗണിക്കുകയാണെന്നു മന്ത്രിതല ഉപസമിതിയോഗത്തിൽ സിപിഐ മന്ത്രിമാരായ പി.പ്രസാദും ജി.ആർ.അനിലും കുറ്റപ്പെടുത്തി. ധനമന്ത്രി കെ.എൻ.ബാലഗോപാലാകട്ടെ, വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
ബാങ്ക് കൺസോർഷ്യത്തിൽനിന്നു സപ്ലൈകോ വാങ്ങിയ 2500 കോടി രൂപ തിരികെനൽകാതെ സഹകരണ സംഘങ്ങൾ വഴിപോലും നെല്ലെടുക്കാൻ കഴിയില്ലെന്നു മന്ത്രി അനിൽ ചൂണ്ടിക്കാട്ടിയപ്പോൾ ഖജനാവിൽ പണമില്ലെന്നായിരുന്നു ബാലഗോപാലിന്റെ മറുപടി. എന്നിട്ടാണ് കേരളീയത്തിന് 27 കോടി അനുവദിച്ചത്.
2021- 2022 കാലയളവിലെ നെല്ലു സംഭരിച്ച വകയിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള 1055 കോടി രൂപയെങ്കിലും തൽക്കാലം അനുവദിക്കണമെന്നു മന്ത്രി അനിൽ ആവശ്യപ്പെട്ടപ്പോഴും പണമില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇതോടെ, കൃഷി മന്ത്രി പി.പ്രസാദും ജി.ആർ.അനിലിനൊപ്പം ചേർന്നു.
കേരള ബാങ്കിനു കുടിശികയുള്ള 534.72 കോടിയുടെ കാര്യം മന്ത്രി വി.എൻ.വാസവനാണു ചൂണ്ടിക്കാട്ടിയത്. അപ്പോഴും ധനമന്ത്രിയുടെ മറുപടി പഴയതുതന്നെ.
കൃഷിമന്ത്രി പ്രസാദും ഭക്ഷ്യമന്ത്രി അനിലും ക്ഷുഭിതരായെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
താൻ പണം അനുവദിച്ചില്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് അനുവദിക്കും എന്നതാണ് അവസ്ഥയെന്ന് ബാലഗോപാലിന് അറിയാം. ഇക്കാര്യത്തിൽ ബാലഗോപാൽ നിസഹായനാണ്. മുഖ്യമന്ത്രി നേരിട്ട് ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കും. ധനവകുപ്പ് പണം അനുവദിക്കാൻ ശുപാർശ നൽകും. പൊതുഭരണവകുപ്പാണ് ഐ എ എസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. ഐ എ. എസുകാർ മുഖ്യമന്ത്രിയെന്ന് കേട്ടാൽ പേടിക്കും. അതോടെ ധനമന്ത്രി മോശക്കാരനാവുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ പണം സംഭരിക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി നേരിട്ടാണ്. മുമ്പ് സഹകരണ സ്ഥാപനങ്ങളിലെ പണം ഉപയോഗിച്ച് നെൽ സംഭരണം നടത്താനുള്ള നീക്കം പോലും മുഖ്യമന്ത്രി അനുവദിച്ചില്ല.ഇമേജ് വർധിപ്പിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ജന സദസ് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്കത്തിന്റെ മറ്റൊരു പതിപ്പാണ് ഇത്. ജനസമ്പർക്കത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. അത് തനിക്കും കിട്ടുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. ധനവകുപ്പിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി തുടങ്ങിയെങ്കിലും അത് പകുതി വഴിയിൽ നിലച്ചു. . ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ കൊമ്പു മുറിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. സർക്കാരിൻ്റെ ധനവിനിയോഗം വരുന്ന ഫയലുകൾ ധനവകുപ്പിന് അയക്കുന്നത് നിർത്താനായിരുന്നു ആലോചന. അതാത് വകുപ്പുകളിലുള്ള ധനവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കട്ടെ എന്നാണ് സർക്കാർ പറയുന്നത്.
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്. ശമ്പളവും പെൻഷനും മുടക്കിയാലും ക്ഷേമ പെൻഷൻ മുടക്കാതിരിക്കാൻ കേരളം ശ്രമിക്കുന്നുണ്ട്. എന്നാൽ അതും മുടങ്ങി.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്ത് നിന്ന് ധനവകുപ്പിന് വൻ സമ്മർദ്ദമുണ്ട്. ആരും ചെലവ് കുറയ്ക്കാൻ തയ്യാറാവുന്നില്ല. സർക്കാർ ധൂർത്തടിക്കുകയാണെന്ന ചിന്തയാണ് കേന്ദ്രത്തിനുള്ളത്. ഇതിൽ സംസ്ഥാന സർക്കാരിന് അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ തരമില്ല. കേരളത്തിലെ ഭരണാധികാരികൾക്ക് സാമൂഹിക ഉത്തരവാദിത്വമില്ലെന്ന്
കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു. ഇതിൻ്റെ പ്രതിഫലനമാണ് കേരളത്തോടുള്ള സമീപനത്തിൽ കേന്ദ്രം കാണിക്കുന്നത്.
കേരള ധനമന്ത്രി പറഞ്ഞ കണക്കനുസരിച്ച് 50000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനസർക്കാർ അടിയന്തര ചെലവുകൾക്കായി സഹകരണ ബാങ്കുകളിൽനിന്ന് 2000 കോടി രൂപ വായ്പയെടുക്കാൻ തീരുമാനിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. . മുടങ്ങിയ സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നതിന് ഉൾപ്പെടെയാണിത്. ഇതനുസരിച്ച് പണം ലഭിച്ചു.
സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകാൻ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നാണ് പണം എടുത്തത്. പാലക്കാട്ടെ മണ്ണാർക്കാട് റൂറൽ ബാങ്ക് മാനേജരായ ഈ കൺസോർഷ്യത്തിൽ മുന്നൂറോളം പ്രാഥമിക സഹകരണ ബാങ്കുകൾ അംഗങ്ങളാണ്.
സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽനിന്ന് സർക്കാർ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സർക്കാരിന്റെ പൊതുകടമായി കണക്കാക്കി, വായ്പപ്പരിധിയിൽ കുറവുചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ വായ്പയെടുക്കൽ നിർത്തിവെച്ചിരുന്നു.
പ്രതിസന്ധി അതിരൂക്ഷമായതിനാലാണ് വായ്പയ്ക്ക് വീണ്ടും സഹകരണമേഖലയിലേക്ക് തിരിഞ്ഞത്. എടുക്കാവുന്ന വായ്പയിൽനിന്ന് ഇതും കേന്ദ്രം കുറയ്ക്കും. എട്ടരശതമാനം പലിശയ്ക്ക് ഒരുവർഷത്തേക്കാണ് വായ്പ. സർക്കാരിന് പണം ലഭ്യമാകുന്നമുറയ്ക്ക് ഇതു തിരികെ നൽകുമെന്നാണ് വ്യവസ്ഥ. അതേ സമയം നവകേരള സദസ്സ് സംഘടിപ്പിക്കാനായി തനതു ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാമെന്ന സര്‍ക്കാർ ഉത്തരവിനെതിരെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രംഗത്തെത്തി. സംഘാടകര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് പണം നല്‍കാമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് യുഡിഎഫ് ഭരണസമിതികളുടെ നിലപാട്. ബജറ്റ് വിഹിതം പോലും കിട്ടാതെ പാടുപെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാരിന്‍റെ ഉത്തരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതിക്കോ, സെക്രട്ടറിമാര്‍ക്കോ ഇതിന് അനുമതി നല്‍കാമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ നവകേരളാ സദസ്സിന് പണം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. ബജറ്റ് വിഹിതം ഉള്‍പ്പെടെയുള്ള വിവിധ ഫണ്ടുകള്‍ സര്‍ക്കാരില്‍ നിന്നും കിട്ടുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ നവകേരളാസദസ്സിന് കൂടി പണം നല്‍കാനാവില്ലെന്ന് ഫറോക്ക് നഗരസഭ ചെയര്‍പേഴ്സന്‍ എന്‍ സി അബ്ദുള്‍ റസാഖ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഉള്‍പ്പെടുന്ന ഏത് നിയോജക മണ്ഡലത്തിലും പണം ചെലവഴിക്കാമെന്നാണ് ഉത്തരവിലുള്ളത്. ഫലത്തില്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം രണ്ട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടാല്‍ രണ്ടിടത്തും പണം അനുവദിക്കേണ്ടി വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിലവിലുള്ള കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.ഏതായാലും ആർഭാടത്തിന് ഒരു കുറവും വരുത്താതെ സംസ്ഥാന സർക്കാർ കേരളത്തെ കൊടും കടക്കെണിയിലാക്കുമെന്ന് തന്നെ പറയേണ്ടി വരും.
https://www.facebook.com/Malayalivartha


























