ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിൽ.... കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ തായിലൻഡിലെ വിദഗ്ധ സംഘത്തിന്റെ ഉപദേശം...തൊഴിലാളികൾ സുരക്ഷിതരാണ്.... അവരുടെ മനോവീര്യം വളരെ വലുതാണ്....

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ തായിലൻഡിലെ വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വി.കെ.സിങ്. അപകടസ്ഥലം സന്ദർശിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2018-ൽ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്‌ബോൾ ടീമിലെ 12 കുട്ടികളേയും പരിശീലകനേയും സാഹസികമായി രക്ഷിച്ച കമ്പനിയുമായാണ് ദൗത്യസംഘം ആശയവിനിമയം നടത്തിയത്.'രക്ഷാദൗത്യം വേഗത്തിലാക്കാനുള്ള എല്ലാശ്രമങ്ങളും നടക്കുന്നുണ്ട്. ഒരുപക്ഷെ ഇത് പൂർത്തിയാക്കാൻ രണ്ടോ മൂന്നാം ദിവസം വേണ്ടിവന്നേക്കാം. ചില അപ്രതീക്ഷിത ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. നേരത്തെ ഉപയോഗിച്ച യന്ത്രങ്ങളിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ യു.എസ്. നിർമിത ഡ്രില്ലിങ് ഉപകരണമാണ് വിന്യസിച്ചിരിക്കുന്നത്. തൊഴിലാളികൾ സുരക്ഷിതരാണ്.
അവരുടെ മനോവീര്യം വളരെ വലുതാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കും'- മന്ത്രി പറഞ്ഞു.അതേസമയം, തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചാം ദിവസവും തീവ്രശ്രമം തുടരുകയാണ്. 96 മണിക്കൂറിലേറെയായി ഇവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകൾ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നത് തുടരുന്നുണ്ട്. ഇതിനിടെ യു.എസ്. നിർമിത ഡ്രില്ലിങ് ഉപകരണമായ 'അമേരിക്കൻ ആഗർ' എത്തിയത് രക്ഷാപ്രവർത്തനത്തിൽ നിർണായകമാകും.വേഗത്തിൽ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സഹായിക്കും. കഴിഞ്ഞദിവസം ചിൻയാലിസോർ വിമാനത്താവളം വഴിയാണ് അമേരിക്കൻ ആഗർ എത്തിച്ചത്. 4.42 മീറ്റർ നീളവും 2.22 മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള അമേരിക്കൻ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രിമുതൽ ഉപകരണംവെച്ചുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
തുരങ്കത്തിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അകത്തേക്ക് അമേരിക്കൻ ആഗർ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടർന്ന് 800-900 മില്ലീമീറ്റർ വ്യാസമുള്ള മൃദുവായ സ്റ്റീൽ പൈപ്പുകൾ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഇഴഞ്ഞ് പുറത്തെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.ബ്രഹ്‌മഖൽ - യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.തലകറക്കവും തലവേദനയും അനുഭവപ്പെട്ട 2 തൊഴിലാളികൾക്കു മരുന്നെത്തിച്ചു.
എല്ലാവരെയും പുറത്തെത്തിക്കുമ്പോൾ അടിയന്തര ആവശ്യങ്ങൾക്കായി തുരങ്കത്തിനു സമീപം 6 കിടക്കകളുള്ള താൽക്കാലിക ആശുപത്രി സജ്ജമാണ്. തുരങ്കത്തിനുള്ളിലേക്കു ഭക്ഷണവും വെള്ളവും പൈപ്പ് വഴിയെത്തിക്കുന്നു. ഓക്സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യുതി സൗകര്യവുമുണ്ട്. തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ വോക്കിടോക്കി വഴി നിരന്തരം ബന്ധപ്പെടുന്നു.
https://www.facebook.com/Malayalivartha


























