ഉത്തരകാശിയില്‍ ടണലില്‍ കുടങ്ങിയവരെ രക്ഷിക്കാനാകുന്നില്ല;രക്ഷാപ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തില്‍,തുരങ്ക നിര്‍മാണത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊണ്ടില്ലെന്ന ആരോപണം ഉയരുന്നു,തുരങ്ക നിര്‍മാണ മേഖല മുഴവന്‍ പാരിസ്ഥിതികമായി ദുര്‍ബലമാണെന്ന് മുതിര്‍ന്ന ജിയോളജിസ്റ്റ്

ഉത്തരകാശിയില്‍ ടണലില്‍ കുടുങ്ങിയവരെ ഏഴാം ദിനവും പുറത്തെത്താനാകാതെ രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ നാല്‍പ്പത് തൊഴിലാളികളാണ് ഉള്ളില്‍ക്കുടുങ്ങിക്കിടക്കുന്നത്. ഞായറാഴ്ചയായിരുന്നു അപകടം. തൊഴിലാളികളെ ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. അതേസമയം, തുരങ്ക നിര്‍മാണത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊണ്ടിരുന്നില്ല എന്ന ആരോപണം ഉയരുകയാണ്. അടിയന്തര സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ തുരങ്കത്തിന്റെ നിര്‍മാണത്തില്‍ സ്വീകരിച്ചിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് കിലോമീറ്ററില്‍ കൂടുതലുള്ള തുരങ്കങ്ങള്‍ നിര്‍മിക്കുമ്പോള്‍ അടിയന്തര സാഹചര്യങ്ങളില്‍ പുറത്തുകടക്കാനുള്ള വഴി കൂടെയുണ്ടാവണമെന്നാണ് മാനദണ്ഡം. നാലര കിലോമീറ്ററാണ് നിര്‍മാണത്തിലിരിക്കുന്ന സില്‍ക്യാര തുരങ്കത്തിന്റെ നീളം. ഇവിടെ ഇത്തരത്തില്‍ രക്ഷപ്പെടാനുള്ള വഴി ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പദ്ധതിരേഖയില്‍ ഇവ ഉണ്ടായിരുന്നെങ്കിലും നിര്‍മിച്ചിട്ടില്ലെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, പര്‍വതത്തിന്റെ ഉറപ്പ് കുറഞ്ഞ ഭാഗങ്ങള്‍ തുരങ്കത്തിനായി തുരക്കുമ്പോള്‍, സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തുരങ്കത്തിന്റെ നിര്‍മാണം നടക്കുന്ന മേഖല മുഴവന്‍ പാരിസ്ഥിതികമായി ദുര്‍ബലമാണെന്ന് മുതിര്‍ന്ന ജിയോളജിസ്റ്റ് എസ്.പി. സതിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ടെന്‍ഡര്‍ രേഖകളില്‍ പ്രവചിച്ചതിലും കൂടുതല്‍ വെല്ലുവിളി നിറഞ്ഞ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളായിരുന്നു ഇവിടെയെന്ന് തുരങ്കത്തിന്റെ നിര്‍മാണ കമ്പനിക്കുവേണ്ടി ഡിസൈന്‍ സേവനങ്ങള്‍ നല്‍കിയ ബെര്‍നാഡ് ഗ്രുപ്പേ കമ്പനി വ്യക്തമാക്കി.
പ്രദേശത്തെ ഡ്രില്ലിങ് പ്രവര്‍ത്തനം നിലവില്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുന്ന സ്ഥിതിയിലാണ്. വെള്ളിയാഴ്ച ഹൈപവര്‍ ഓഗര്‍ ഡ്രില്ലിങ് യന്ത്രം സ്തംഭിച്ചതാണ് തിരിച്ചടിയായത്. അതേസമയം, പുതിയ യന്ത്രം ഇന്ദോറില്‍ നിന്നും എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളില്‍ 24 മീറ്റര്‍ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനം നിലച്ചത്. വ്യാഴാഴ്ച രാവിലെ വലിയ പാറക്കല്ലിലിടിച്ച് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് യന്ത്രം നന്നാക്കിയിരുന്നു. പിന്നാലെയാണ് വെള്ളിയാഴ്ചയും യന്ത്രം തകരാറിലായത്.
150 മണിക്കൂറിനടുത്ത് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ടെന്നാണ് ഉദ്യോ?ഗസ്ഥര്‍ നല്‍കുന്ന വിവരം. അതേസമയം, തൊഴിലാളികളുടെ ആരോ?ഗ്യാവസ്ഥയില്‍ അവരുടെ കുടുംബങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം ധ്രുത?ഗതിയിലാക്കണമെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. വൈകുംതോറും തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോ?ഗ്യനില വീണ്ടെടുക്കാന്‍ നീണ്ട കാലാവധി ആവശ്യം വന്നേക്കാമെന്നും വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകരുന്നത്. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. തുടര്‍ന്ന്, ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും ചേര്‍ന്ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനമാണ് ഏഴാം ദിവസവും തുടരുന്നത്.
ടണലിനുള്ളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഡ്രില്‍ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീല്‍ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുമായിരുന്നു ആദ്യശ്രമം. 900 മില്ലിമീറ്റര്‍ വ്യാസമുള്ള കുഴലുകള്‍ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിന്‍ ഉപയോഗിച്ചാണ് കയറ്റിയത്. ഇതിനിടയിലും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. ഈ രീതിയിലുള്ള ദൗത്യം ഫലം കാണുന്നില്ലെന്ന് കണ്ടതിന് പിന്നാലെയാണ് യു.എസ്. നിര്‍മിത ഡ്രില്ലിങ് ഉപകരണമായ 'അമേരിക്കന്‍ ആഗര്‍' എത്തിച്ചത്. വേ?ഗത്തില്‍ കുഴിയെടുക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ആ?ഗര്‍ ഉപയോ?ഗിച്ചുള്ള ശ്രമവും നിലവില്‍ അനിശ്ചിതത്വത്തിലാണ്. ഉത്തരകാശിയിലെ ദണ്ഡല്‍ഗാവിനേയും സില്‍ക്യാരയേയും ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് തുരങ്കം. ചാര്‍ധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഉത്തരകാശിയില്‍നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ ദൂരം കുറയും.
https://www.facebook.com/Malayalivartha


























