ഗവർണറുടെ കക്ഷത്ത് ആ തല....സംസ്ഥാനത്ത് എന്തും സംഭവിക്കാം!സൂക്ഷ്മ നീക്കത്തിന് ഒരുങ്ങി കേന്ദ്രം..

കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കേന്ദ്രത്തിലേക്ക് ഗവർണർ റിപ്പോർട്ടയക്കും. തനിക്ക് മാത്രമല്ല സംസ്ഥാനത്തെ ജനങ്ങൾക്ക് ആകമാനം സമാധാന ജീവിതം നഷ്ടപ്പെട്ടിരിക്കുകയാണെന്നായിരിക്കും റിപ്പോർട്ടെന്ന് മനസിലാക്കുന്നു.സംസ്ഥാനത്ത് ക്രിമിനൽ രാജ് പൊടിപൊടിക്കുന്നു. സർക്കാരിനോട് പ്രതിഷേധിക്കുന്നവരെ ഗുണ്ടകൾ കൈകാര്യം ചെയ്യുന്നു. തന്നെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുക്കുന്നു. മുഖ്യമന്ത്രി ഇക്കാര്യം നേരത്തെ പ്രഖ്യാപിക്കുന്നു. പ്രതിഷേധിക്കുന്നവരെ നേരിടാൻ സ്വന്തം ഗുണ്ടകൾക്ക് നിർദ്ദേശം നൽകുന്നു. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി മാത്രമല്ല ക്രമസമാധാനവും താറുമാറായി. കേന്ദ്രത്തിൻ്റെ കക്ഷത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തല.
ഗവർണറുടെ നീക്കങ്ങൾ സംസ്ഥാന സർക്കാരിൻ്റെ സ്പഷ്യൽ ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ പ്രതിഷേധം ഗൗരവമായി എടുത്തിരിക്കുകയാണ് ഡിജി പി. ഗവർണറുടെ റൂട്ട് ചോർന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.പോലീസിലെ പാർട്ടിക്കാരെയും ഉന്നത ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഗവർണറോട് കളിച്ചാൽ കളി കാര്യമാവുമെന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്കറിയാം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് ഡി ജി പി നിർദേശം നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് വസ്തുതാ റിപ്പോർട്ട് തയ്യാറാക്കാനാണ് എഡിജിപിയുടെ നിർദേശം. കേന്ദ്ര സർക്കാർ ഉൾപ്പെടെ റിപ്പോർട്ട് തേടാൻ സാഹചര്യമുള്ളതിനാലാണ് നീക്കം. അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവർണർക്കെതിരെ പ്രതിഷേധം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമര്‍ശിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിഷേധവുമായി വന്നാൽ ഗവർണറെ സംരക്ഷിക്കാൻ തെരുവിലിറങ്ങേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.
രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണ്ണറുടെ യാത്രക്കിടെയായിരുന്നു അസാധാരണവും നാടകീയവുമായ സംഭവങ്ങൾ ഉണ്ടായത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. എങ്കിലും മൂന്നിടത്ത് ഗവർണ്ണർക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്ഐക്കാർ ഗവർണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു. പിന്നെ ജനറൽ ആശുപത്രി പരിസരത്ത്. ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണ്ണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി, പ്രതിഷേധക്കാർക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവർണ്ണർ പ്രതികരിച്ചു.
ഗവർണ്ണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടി. പൊലീസ് അഞ്ച് പേരെ കസ്റ്റിഡിയിലെടുത്തു. കൂടുതൽ വാഹന വ്യൂഹത്തിൻറെ അകമ്പടിയോടെ പിന്നെ ഗവർണ്ണർ വിമാനത്താവളത്തിലെത്തി. അവിടെയും പ്രതികരണം അതിരൂക്ഷമായിരുന്നു. നവകേരള സദസ്സിൻറെ യാത്രയിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളെ പൊലീസും ഡിവൈഎഫ്ഐക്കാരും ചേർന്നാണ് നേരിടുന്നത്. മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച് രക്ഷാപ്രവർത്തനം വിവാദമാകുമ്പോഴാണ് ഗവർണ്ണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധം. തനിക്ക് സുരക്ഷയില്ലെന്ന് നടുറോഡിലിറങ്ങി ഗവർണ്ണർ പ്രതികരിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്.
സര്‍വകലാശാലകളിൽ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധം ഫലത്തിൽ
പിണറായിയുടെ പണി കളയിക്കാനുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.
തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെയാണ് എസ്എഫ്ഐ ഗുണ്ടകൾ ഇറങ്ങിയതെന്നും പറഞ്ഞു.ഇത് അതീവ ഗൗരവമുള്ള ആരോപണമാണ്.
തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എസ്എഫ്ഐ പ്രവര്‍ത്തകരെ ബ്ലഡ് ക്രിമിനൽസ് എന്നും വിളിച്ചു.
ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നു. ഗുണ്ടകൾ നഗരം ഭരിക്കാൻ ശ്രമിക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.
അതേ സമയം ഗവർണർക്കെതിരെ മുഖ്യമന്ത്രി വീണ്ടും അതിരൂക്ഷമായി പ്രതികരിച്ചു.
ജനജീവിതവുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പിടിച്ചുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂനിയമ ഭേദഗതി ബില്ലിലടക്കം ഗവർണർ ഇപ്പോഴും പരിശോധനയിലാണ്. ഒപ്പ് ഇടാൻ തയ്യാറാവുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്. അധികകാലം ഒപ്പിടാതെ ബില്ലുകൾ പിടിച്ചുവെക്കാൻ ഗവര്‍ണര്‍ക്ക് കഴിയില്ല. ബില്ലുകളിൽ ഒപ്പിടേണ്ടി വരും. ബില്ലുകള്‍ പിടിച്ചുവെക്കുന്നത് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്. ബിജെപിയുടെ മനസിൽ ചെറിയ നീരസം പോലും ഉണ്ടാകരുതെന്ന് കോൺഗ്രസും യു ഡി എഫും കരുതുന്നുണ്ട്. അതിന്റെ ഭാഗമായാണ് ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള എംപിമാര്‍ നിലപാട് സ്വീകരിക്കുന്നത്. എല്ലാ ഘട്ടത്തിലും വര്‍ഗീയതയോട് സമരസപ്പെട്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും ഗവർണർക്കെതിരെ അതിശക്തമായ പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. മുഖ്യമന്ത്രിയാകട്ടെ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചവരെ കുറിച്ച് അഭിമാനം കൊള്ളുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഗവർണറും വിടുന്ന മട്ടില്ല.
സംഘർഷം ഗവർണർക്കൊരു ഹോബിയാണെന്നും ഇതുപോലുള്ള അവിവേകികളെ കേരളം മുൻപും കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് എസ് എഫ് ഐക്ക് ആവേശം പകർന്നത്. അവർക്ക് അത്തരം നടപടികൾ തുടരാൻ കഴിഞ്ഞോയെന്നു ചരിത്രമെടുത്തു പരിശോധിക്കണം. ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാട്ടിൽ അസ്വസ്ഥത സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിക്കുന്നു. ആരിഫ് മുഹമ്മദ് ഖാനെന്ന ഇദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം സെനറ്റിലേക്ക് ആളുകളെ നാമനിർദേശം ചെയ്തു. ഇതോടെ ചാൻസലറെ കോളജുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നു വിദ്യാർഥികൾ ആഹ്വാനം ചെയ്തു. ഗവർണറാണു ചാൻസലർ പദവി വഹിക്കുന്നത് എന്നതിനാൽ സംരക്ഷിക്കേണ്ടതു സർക്കാരിന്റെ ചുമതലയായതാണ്. സ്വാഭാവികമായും സംഘർഷാന്തരീക്ഷമുണ്ടാകും. ഗവർണർ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണു ശ്രമിക്കുന്നത്. ചാൻസലർ സ്ഥാനം സംഘപരിവാർ കൊടുത്തതല്ല, കേരള നിയമസഭ കൊടുത്തതാണ്.
ആ പദവി വഹിക്കുന്നയാൾ അതിന്റെ മാന്യതയും അന്തഃസത്തയും സൂക്ഷിക്കാൻ ബാധ്യതപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതായത് ഗവർണർക്ക് സുരക്ഷാ ഭീഷണി ഉണ്ടായിരിക്കുകയാണെന്ന് സുവ്യക്തമായിരുന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന ആരോപണത്തിൽ എത്ര സത്യമുണ്ടെന്ന് മനസിലാക്കാനുള്ള വിവേകം പോലും ആരോപണം ഉന്നയിക്കുന്നവർ കാണിച്ചില്ല. കഴിഞ്ഞ ദിവസം എസ്.എഫ്. ഐ നടത്തിയ പഠിപ്പു മുടക്കിൽ സംഘർഷ സാധ്യതയുണ്ടായി. രാജ് ഭവന് ഉള്ളിലേക്ക് വിദ്യാർഥികൾ കടന്നു കയറാൻ ശ്രമിച്ചു. സി ഐ എസ് എഫ്. കനത്ത ജാഗ്രത കാണിച്ചതു കൊണ്ടു മാത്രമാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാത്തത്. രാജ്ഭവന്റെ സുരക്ഷ കേന്ദ്ര സേനക്കാണ്. അവർ കേരള പോലീസ് എസ്. എഫ്. ഐ ക്കാരോട് കാണിക്കുന്ന ജാഗ്രത കാണിക്കണമെന്നില്ല.
എന്നാൽ സർക്കാർ ഇതെന്നും ഗൗരവമായെടുത്തില്ല.ഇതിന് പിന്നാലെയാണ് ഗവർണർക്ക് നേരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉയർത്തിയത്. അതായത് വിദ്യാർത്ഥികൾക്ക് ഇനി എന്തും കാണിക്കാൻ ലൈസൻസ് കിട്ടിയെന്ന് ചുരുക്കം.
മറ്റൊരു സംസ്ഥാനത്തും ഗവർണർക്ക് നേരെ ഇത്രയും രൂക്ഷമായ കടന്നാക്രമണം ഉണ്ടായിട്ടില്ല. ഗവർണറെ തടയുമ്പോൾ സ്വാഭാവികമായും പോലീസ് ഇടപെടും. അതിക്രമം നോക്കി നിന്നാൽ പോലീസിന്റെ പണി തെറിക്കും. ഏതെങ്കിലും വിദ്യാർത്ഥികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഗവർണർ അതിന് മറുപടി പറയേണ്ടി വരുമെന്നാണ് സർക്കാർ പറയുന്നത്. ഗവർണറെ പ്രകോപിപ്പിച്ച് മനപൂർവം സംഘർഷമുണ്ടാക്കുകയാണ് ലക്ഷ്യം. അതായത് ഗവർണറെ സമാധാനത്തോടെ ജീവിക്കാൻ വിടില്ലെന്ന് ചുരുക്കം. പണ്ട് കൂത്തുപറമ്പിൽ സി പി എം ചെയ്തതും ഇന്നു തന്നെയാണ്. അന്ന് മന്ത്രിയായിരുന്ന എം.വി.രാഘവനെ വകവരുത്തുകയായിരുന്നു ലക്ഷ്യം. തുടർന്ന് പോലീസ് വെടി വച്ച് സി പി എം പ്രവർത്തകർ മരിച്ചു. ഇതേ പദ്ധതി തന്നെയാണോ ഗവർണർക്ക് നേരെയും പ്രയോഗിക്കാൻ പോകുന്നുവെന്ന സംശയം രാജ് ഭവനുണ്ട്.
സംഘർഷം ഉണ്ടായാൽ വിവാദങ്ങൾ വഴിമാറുമെന്ന് സർക്കാരിനറിയാം. നവകേരള സദസുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഇമേജ് മോശമായി മാറിയിരിക്കുകയാണ്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ അത് വഴി തിരിച്ചുവിടുന്നത് സ്വാഭാവികമാണ്. അതാണ് ഇപ്പോൾ നടക്കുന്നത്.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചതോടെ മാറിയത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ 65 വർഷത്തെ ചരിത്രമാണ്.
ഐക്യകേരളം പിറവി കൊണ്ടതുമുതൽ കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണർക്കാണ്. 1957ലെ കേരള സർവകലാശാല നിയമത്തിലൂടെയാണ് സർവകലാശാലകളുടെ പരമോന്നത പദവിയിൽ ഗവർണർ വന്നത്. 1937ൽ രാജഭരണകാലത്ത് രൂപം നൽകിയ തിരുവിതാംകൂർ സർവകലാശാലയാണ് 1957ലെ നിയമത്തിലൂടെ കേരള സർവകലാശാലയായത്. രാജഭരണകാലത്ത് രാജാവായിരുന്നു സർവകലാശാലയുടെ ചാൻസലർ. 1968ൽ നിലവിൽവന്ന കാലിക്കറ്റ് സർവകലാശാലയുടെ ചാൻസലർ പദവി ഗവർണർക്കായിരുന്നു.
പിന്നീട്, രൂപവത്കരിച്ച നിയമ സർവകലാശാല (നുവാൽസ്) ഒഴികെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ ഗവർണർ തന്നെയായി. നുവാൽസിൽ ഹൈകോടതി ചീഫ് ജസ്റ്റിസാണ് ചാൻസലർ. നിലവിൽ 14 സംസ്ഥാന സർവകലാശാലകളുടെയും ചാൻസലർ ഗവർണറാണ്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ് നേതൃത്വം നൽകിയ സർക്കാറാണ് സർവകലാശാല ചാൻസലർ പദവിയിലേക്ക് ഗവർണറെ കൊണ്ടുവന്നതെങ്കിൽ അതേ പ്രത്യയശാസ്ത്രക്കാരനായ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ആറര പതിറ്റാണ്ടിനുശേഷം ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കാനുള്ള നിയമനിർമാണത്തിലേക്ക് കടന്നിരിക്കുന്നു.
സംഘർഷത്തിന് ആഹ്വാനം ചെയ്തു കൊണ്ട് മുഖ്യമന്തി നടത്തിയ പ്രസംഗം ഗവർണറുടെ കൈയിലുണ്ട്. ഇതും കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ട്.ഗവർണർക്ക് സമാധാനം ലഭിക്കാത്ത സാഹചര്യം കേന്ദ്രം കർശനമായെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha
























