ലോക്‌സഭയിൽ അക്രമികൾ അതിക്രമിച്ച് കയറി പ്രതിഷേധം....എട്ട് സുരക്ഷാ ജീവനക്കാർക്ക് സസ്‌പെൻഷൻ...സുരക്ഷാവീഴ്ച മൂലമാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായതെന്നാണ് നിഗമനം....ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്...

ലോക്‌സഭയിൽ അക്രമികൾ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയ സംഭവത്തിൽ എട്ട് സുരക്ഷാ ജീവനക്കാർക്ക് സസ്‌പെൻഷൻ. സംഭവം നടക്കുമ്പോൾ ഉദ്യോഗസ്ഥർ പാർലമെന്റിലെ ക്രിട്ടിക്കൽ ആക്സസ് പോയിന്റിലും പ്രവേശന കവാടത്തിലുമുണ്ടായിരുന്നു.സുരക്ഷാവീഴ്ച മൂലമാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായതെന്നാണ് നിഗമനം.സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് മേധാവിയ്ക്കാണ് കേസ് അന്വേഷണത്തിന്റെ പൂർണ ചുമതല നൽകിയിരിക്കുന്നത്. പ്രതികൾക്കെതിരെ അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ഗൂഡാലോചന, പ്രകോപനത്തിലൂടെ കലാപമുണ്ടാക്കാനുളള ശ്രമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പാർലമെന്റിൽ കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതുമെന്ന് ലോക്സഭാ സ്പീക്കർ ഓംബിർല അറിയിച്ചു.
സംഭവത്തിൽ ബിജെപി എംപി പ്രതാപ് സിംഹയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതികളിലൊരാളുടെ പ്രവേശനത്തിനായുളള പാസ് അനുവദിച്ചത് പ്രതാപ് സിംഹയാണ്.കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ യുവതി അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ലോക്‌സഭയിലെ സന്ദർശക ഗ്യാലറിയിൽ നിന്ന് സഭാംഗങ്ങളുടെ മേശപ്പുറത്തേക്ക് രണ്ട് യുവാക്കൾ എടുത്തു ചാടുകയായിരുന്നു.അംഗങ്ങൾക്കു നേരെ പുക സ്‌പ്രേ പ്രയോഗിച്ചു. എംപിമാർ ഇവരെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഇതേസമയം, പാർലമെന്റിന് പുറത്ത് യുവതി അടക്കം രണ്ടുപേർ പുക സ്‌പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.ലഖ്നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് അറസ്റ്റിലായത്.
സഹായിയായ ലളിത് ഝായെ പിന്നീട് പിടികൂടി. കൂട്ടാളിയായ വിക്കി ശർമ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടിൽ തങ്ങിയാണ് സംഘം ഗൂഢാലോചന നടത്തിയത്.സംഭവം ഒന്നുമല്ലെന്ന് വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം. മുൻ നിശ്ചയിച്ചതുപോലെ ലോക് സഭ വീണ്ടും ചേർന്നു. വെറും പുകമാത്രമാണന്നും പേടിക്കാനൊന്നുമില്ലെന്നുമായിരുന്നു സ്പീക്കരുടെ പ്രതികരണം. പ്രതികളെ പിടികൂടി കഴിഞ്ഞല്ലോയെന്നും കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നു. അഞ്ച് വലയം സുരക്ഷ പരിശോധന പൂർത്തിയാക്കി അക്രമികൾ എങ്ങനെ അകത്തു കടന്നുവെന്നതാണ് ഉയരുന്നു ചോദ്യം. ബിജെപി എംപി നൽകിയ പ്രവേശന പാസായതിനാൽ പരിശോധന ലഘൂകരിച്ചോയെന്നും പ്രതിപക്ഷം ചോദിക്കുന്നു.ആളുകളെ കൃത്യമായി മനസിലാക്കി മാത്രമേ പാസ് നൽകാവൂയെന്നാതാണ് നിർദ്ദേശമെന്നിരിക്കേ മൈസൂരു എംപി പ്രതാപ് സിംഹയും പ്രതിസന്ധിയിലായി.
രാജ്യസുരക്ഷയുടെ പേരിൽ മഹുവ മൊയ്ത്രയെ പുറത്താക്കിയ സർക്കാർ മൈസൂരു എംപിയെ പുറത്താക്കുമോയെന്ന ചോദ്യവും ഉയരുന്നു. പാർലമെന്റിൽ സമ്മേളനം നടക്കുമ്പോഴും അല്ലാത്തപ്പോഴും സന്ദർശകർക്ക് പ്രവേശനംലഭിക്കാൻ നടപടിക്രമങ്ങളും സുരക്ഷാ പരിശോധനകളുമേറെ. എന്നിട്ടും ലോക്സഭയ്ക്കകത്തുകയറിയ സന്ദർശകർ അതിക്രമം കാണിച്ചത് വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.പാർലമെന്റ് സന്ദർശിക്കാനാഗ്രഹിക്കുന്നവർക്ക് എംപി.മാരുടെ ശുപാർശയിലാണ് പാസ് നൽകുന്നത്. ഒരു എംപി.ക്ക് രണ്ടുപേരെയാണ് ശുപാർശ ചെയ്യാനാവുക. പലപ്പോഴും അതിലേറെയും അനുവദിക്കാറുണ്ട്. അപേക്ഷാഫോമിൽ സന്ദർശകരുടെ പേരുവിവരങ്ങൾക്കൊപ്പം തിരിച്ചറിയൽ കാർഡിന്റെ പകർപ്പുസഹിതം പാർലമെന്റിലെ സെൻട്രൽ പാസ് ഇഷ്യൂയിങ് സെന്ററിൽ (സിപിഐ.സി.) തലേന്നുതന്നെ സമർപ്പിക്കണം.
തുടർന്ന്, അപേക്ഷാ ഫോമിലെ എംപി.യുടെ ഒപ്പും ഐഡന്റിറ്റി കാർഡ് നമ്പറുമെല്ലാം ഉദ്യോഗസ്ഥർ ഒത്തുനോക്കും. സിറ്റിങ് എംപി.തന്നെയാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ഉറപ്പുവരുത്തിയശേഷമാണ് പാസ് നൽകുക.ഗാലറിയിലിരിക്കുമ്പോൾ നാലോ അഞ്ചോ സുരക്ഷാ ഉദ്യോഗസ്ഥർ ചുറ്റുമുണ്ടാകും.ചുരുങ്ങിയത് മൂന്നിടത്തെങ്കിലും ദേഹപരിശോധനയ്ക്ക് എല്ലാവരും വിധേയരാകണം. എന്നിട്ടും സ്‌മോക്ക് ബോംബുമായി അവർ പാർലമെന്റിൽ എത്തിയെന്നതാണ് ഞെട്ടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























