പാർലമെൻ്റ് അതിക്രമക്കേസ്;മുഖ്യസൂത്രധാരൻ കർഥ്യവ് പഥ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പിടിയിലായത് ആറുപേർ ;സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ ; മന്ത്രിമാരുടെ യോഗത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തി പ്രധാനമന്ത്രി

പാർലമെൻ്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരൻ കർഥ്യവ് പഥ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. മുഖ്യസൂത്രധാരൻ ലളിത് ഝാ യാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസിൽ ആറു പേരാണ് ഉള്ളതെന്നാണ് ദില്ലി പൊലീസ് പറഞ്ഞിരുന്നു. ഇയാൾ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിലെ സുരക്ഷ വീഴ്ചയിൽ പ്രതികരിച്ചു. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശക്തിപ്പെടുന്നതിനിടയിലാണ് അമിത്ഷായുടെ പ്രതികരണം വന്നത്. എന്നാൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്.
പാർലമെന്റിന്റെ 22 ആം വാർഷികദിനത്തിൽ ഉണ്ടായ വൻ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ചത്. സർക്കാർ നയങ്ങളോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചത് എന്നാണ് ഇവർ പറഞ്ഞത് . പാർലമെൻ്റ് സുരക്ഷയ്ക്കുള്ള കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്.
പാർലമെൻ്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. സുരക്ഷ കൂട്ടണം. രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള വിഷയമാക്കരുത് ഇതെന്നും രാവിലെ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. അതേസമയം, പാർലമെന്‍റിലെ സുരക്ഷാവീഴ്ചയില്‍ 7 സുരക്ഷ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അമർഷം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























