ജമ്മു കശ്മീരിലെ ഭീകരാക്രമണം, വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി, കൂടുതൽ സേനയെ പൂഞ്ചില്‍ എത്തിച്ച് തെരച്ചിൽ തുടരുന്നു, അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കി, ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതല യോഗം ചേർന്നേക്കും...!!!

ജമ്മു കശ്മീരിലെ രജൗരിയിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഇതിന് പിന്നാലെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയിൽ തെരച്ചിൽ ശക്തമാക്കി സേന. കൂടുതൽ സേനയെ പൂഞ്ചില്‍ എത്തിച്ച ശേഷമാണ് തെരച്ചിൽ തുടരുന്നത്. ഭീകരൻ പ്രദേശത്ത് തന്നെ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എത്രയും വേഗം ഭീകരരെ പിടികൂടാൻ സാധിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
പൂഞ്ചിന് സമീപത്തും ഭീകരാക്രമണങ്ങൾ നടക്കുന്ന ഇടങ്ങളിലും കർശന ജാഗ്രത നിർദേശം നൽകി. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതല യോഗം ചേർന്നേക്കും.പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹാർഡ് ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായി വിവരങ്ങൾ.
ഭീകരര്‍ ഒളിച്ചിരുന്ന് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ രജൗരി - പൂഞ്ച് ജില്ലകളുടെ അതിർത്തിമേഖലയിലുൾപ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്.
സൈനികർ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്. ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിന്‍റെ ആസ്ഥാനത്തുനിന്നും ദേരകിഗലിയിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടൻ തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.
ജമ്മു കശ്മീരിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദും മെഹബൂബ മുഫ്തിയും ആക്രമണത്തെ ശക്തമായി അപലപിച്ചു. പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിനുനേരെ ഒരുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യത്തെ ആക്രമണത്തില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം വീരമൃത്യു വരിച്ചിരുന്നു. ഭീകരർ പതിയിരുന്ന് നടത്തിയ ഈ ഏറ്റുമുട്ടൽ ആഴ്ചകളോളം നീണ്ടുനിന്നിരുന്നു.
കൂടാതെ പൂഞ്ച് ജില്ലയിലെ സായുധ പോലീസ് യൂണിറ്റിന്റെ വളപ്പിനുള്ളിൽ ബുധനാഴ്ച സ്‌ഫോടനം നടന്നിരുന്നു. ഡിസംബർ 19 നും 20 നും ഇടയിൽ രാത്രി സുരൻകോട്ട് പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ കോമ്പൗണ്ടിന് സമീപം പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ചില്ലുകൾ തകർന്നതായും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha
























