മോദി വെറും വാക്ക് പറയാറില്ല!!! കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരും; സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന വാക്ക് മോദി പാലിക്കും. കഴിഞ്ഞയാഴ്ച തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രതികളെ പിടികൂടുകയും പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് നല്‍കുമെന്നും മോദി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി വര്‍ഗീസ്, മുന്‍ എം.പി പി.കെ ബിജു എന്നിവര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ശേഷം ഇവരടക്കം ആറ് നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം. മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.കെ ഷാജന്‍ എന്നിവരും കൂട്ടത്തിലുണ്ട്.
തട്ടിപ്പ് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങളായിരുന്നു പി.കെ ബിജുവും പി.കെ ഷാജനും. ഇരുവരെയും ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചതോടെ വേലി തന്നെ വിളവെടുത്തെന്ന അവസ്ഥയിലായി സി.പി.എം. വായ്പാ തട്ടിപ്പ് നടത്തിയ സതീഷുമായി പി.കെ ബിജുവിന് ബന്ധമുണ്ടെന്ന് ഇ.ഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിജുവും സംസ്ഥാന സമിതി അംഗം മൊയ്തീനും അറസ്റ്റിലായാല്‍ സി.പി.എം എന്ത് ക്യാപ്‌സ്യൂളിറക്കും.
തൃശൂര്‍ ജില്ലയില്‍ സി.പി.എം ഭരിക്കുന്ന 26 സഹകരണബാങ്കുകളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഇ.ഡി നിര്‍ദ്ദേശിച്ചിട്ട് ഇതുവരെ നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കുകളിലെ ഇടപാടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇ.ഡി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടത്-വലത് നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കുന്നത് സഹകരണ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളിലൂടെയാണെന്നാണ് ഇ.ഡിയുടെ വാദം.
കരുവന്നൂരിലെ സാധാരണക്കാര്‍ സി.പി.എമ്മിനെ വിശ്വസിച്ച് നിക്ഷേപിച്ച പണമാണ് വ്യാജ വായ്പയിലൂടെ തട്ടിയെടുത്തത്. നിക്ഷേപകരില്‍ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും ബാക്കിയുള്ളവരുടെ പണം തിരികെ നല്‍കുന്നതിനോ, കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനോ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തയ്യാറായില്ല. ചില നേതാക്കളും മുഖ്യമന്ത്രിയുടെ മകളും അടക്കം അനധികൃതമായി പണം സമ്പാദിക്കുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് പോയി കൂലിപ്പണി എടുത്തും റിട്ടയേഡ് ആനുകൂല്യം ലഭിച്ചതും മറ്റുമാണ് പലരും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. അവരുടെ അദ്വാനത്തിനോ, അവര്‍ പാര്‍ട്ടിയെ വിശ്വസിച്ചതിനോ സി.പി.എം യാതൊരു വിലയും കല്‍പ്പിച്ചില്ല.
അതുകൊണ്ടാണ് ചികിത്സയ്ക്ക് പണമില്ലാതെ ഒരു നിക്ഷേപകന്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഇ.ഡി അന്വേഷണം ആരംഭിച്ചതോടെയാണ് എ.സി മൊയ്തീന്‍, പി.കെ ബിജു , എം.എം വര്‍ഗീസ് എന്നിവരുടെ പങ്ക് പുറത്തായത്. ഇവരെ ചോദ്യം ചെയ്യാന്‍ പോലും ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 40 ലക്ഷം രൂപയാണ് ഇ.ഡി കണ്ടെത്തിയത്. ഈ പണത്തിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും സി.പി.എം അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്ത്.
നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും അനധികൃത ധനസമ്പാദനം പാര്‍ട്ടി വിലക്കിയിട്ടുണ്ട്. അതൊന്നും മൊയ്തീന് ബാധകമല്ല. പണം കണ്ടുകെട്ടിയ നടപടി ഡല്‍ഹിയിലെ അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. മൊയ്തീനെതിരെ നടപടിയെടുത്താല്‍ മുഖ്യമന്ത്രിക്കും മുന്നണി കണ്‍വീനര്‍ക്കും എതിരെ നടപടി വേണ്ടിവരും. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന നരേഷനുമായി സി.പി.എം രംഗത്തെത്തിയത്. ഇ.ഡിയെ ബി.ജെ.പി ആയുധമാക്കുന്നു എന്ന പിണറായിയുടെയും എം.വി ഗോവിന്ദന്‍ മാസ്റ്ററുടെയും ആരോപണം ഇ.പി ജയരാജന്‍ തള്ളിക്കളഞ്ഞിരുന്നു. അതിനര്‍ത്ഥം കരുവന്നൂരില്‍ എന്തോ ചീഞ്ഞുനാറുന്നു എന്നാണ്.
അധികൃതരുടെ ഒത്താശയോടെ പ്രതികള്‍ ബാങ്കില്‍ നിന്ന് വ്യാജ വായ്പയെടുത്ത് പണം തട്ടിയെടുത്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സഹകരണ ബാങ്കിലെ അംഗങ്ങള്‍ അറിയാതെ ഒരേ വസ്തുവില്‍ നിരവധി തവണ വ്യാജ വായ്പകള്‍ അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കില്‍ അംഗങ്ങളല്ലാത്ത നിരവധി പേര്‍ക്ക് ബിനാമി വായ്പ അനുവദിച്ചു, അതും വര്‍ധിപ്പിച്ച സ്വത്ത് മൂല്യനിര്‍ണയത്തില്‍. ഇപ്രകാരം അനുവദിച്ച വായ്പകള്‍ പ്രതികള്‍ തട്ടിയെടുക്കുകയും വെളുപ്പിക്കുകയും ചെയ്തു.
വളരെ ആസൂത്രിതമായാണ് തട്ടിപ്പ് നടന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കാലങ്ങളായി ഇടത്-വലത് മുന്നണികള്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതായി ബി.ജെ.പി ആരോപിക്കുന്നു. എന്നാല്‍ പരസ്പ്പര സഹായസഹകരണ സംഘം പോലെ ഇരുകൂട്ടരും കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു പതിവ്. ഇ.ഡി വന്നതോടെയാണ് ഈ ത്ട്ടിപ്പ് പുറത്തായത്. 2011-12 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. ഏതാണ്ട് 300 കോടിയോളം രൂപ ഇത്തരത്തില്‍ നേതാക്കള്‍ കീശയിലാക്കി. 2022ല്‍ തട്ടിപ്പ് പുറത്തായിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. സി.പി.എം മുന്‍ പ്രവര്‍ത്തകനും ബാങ്ക് ജീവനക്കാരനുമായ എം.വി സുരേഷാണ് പരാതി നല്‍കിയത്. ഇതില്‍ നിന്ന് തട്ടിപ്പിന്റെ ആഴം മനസ്സിലാക്കാം. സഹകരണവകുപ്പ് അന്വേഷണത്തില്‍ 125 കോടിയുടെ ക്രമക്കേടാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു.
ഇതോടെ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. റവന്യൂ റിക്കവറി നടത്താനുള്ള സഹകരണവകുപ്പ് നീക്കം കോടതി സ്‌റ്റേ ചെയ്തത് തിരിച്ചടിയായി. അങ്ങനെ എല്ലാം കൊണ്ടും പ്രതികള്‍ക്കും സി.പി.എമ്മിനും അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഇ.ഡി കളത്തിലിറങ്ങുന്നത്. പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളെയും പ്രതിസന്ധികളെയും നേരിട്ടാണ് അവര്‍ അന്വേഷണം നടത്തിയത്. സി.പി.എമ്മുമായി കേന്ദ്രം ഒത്തുകളിക്കുകയാണെന്ന ആക്ഷേപം പോലും ഒരു ഘട്ടത്തിലുയര്‍ന്നിരുന്നു. അതെല്ലാം വെറും പൊള്ളത്തരമാണെന്ന് വ്യക്തമാക്കുന്നതായിരിക്കും പി.കെ ബിജു അടക്കമുള്ള സി.പി.എം നേതാക്കളുടെ അറസ്റ്റ്.
https://www.facebook.com/Malayalivartha