തിഹാറിലെ ആദ്യദിവസം...അരവിന്ദ് കേജ്‌രിവാളിന് അസ്വസ്ഥതകളുടേതായിരുന്നു..രാത്രി ഉറക്കം ശരിയായില്ല.... ഇടുങ്ങിയ മുറിയുടെ ഭിത്തിയിൽ ചാരിയിരുന്നു നേരം വെളുപ്പിച്ചു..
തിഹാറിലെ ആദ്യദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അസ്വസ്ഥതകളുടേതായിരുന്നു. രാത്രി ഉറക്കം ശരിയായില്ല. ഇടുങ്ങിയ മുറിയുടെ ഭിത്തിയിൽ ചാരിയിരുന്നു നേരം വെളുപ്പിച്ചു. ശരീരത്തിലെ ഷുഗർ നില താണതു പല അസ്വസ്ഥതകൾക്കും കാരണമായി. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നു മരുന്നു നൽകിയെന്നു തിഹാർ ജയിൽ അധികൃതർ പറയുന്നു. ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെയാണു തിങ്കളാഴ്ച വൈകിട്ട് കേജ്‌രിവാളിനെ തിഹാറിലേക്കു മാറ്റിയത്. ഇന്നലെ ഭാര്യ സുനിതയും മക്കളുമെത്തി അദ്ദേഹത്തെ കണ്ടു. സാധാരണ തടവുകാരെ അകത്തേക്കു കടത്തി വിടുമ്പോൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളടക്കം സകല വസ്തുക്കളും വാങ്ങി ലോക്കറിൽ വയ്ക്കും. എന്നാൽ, പതിവായി കഴുത്തിലണിയാറുള്ള ഹനുമാന്റെ ചിത്രം പതിച്ച ലോക്കറ്റ് വേണമെന്ന ആവശ്യം അധികൃതർ അനുവദിച്ചിട്ടുണ്ട്.
വായിക്കാൻ കണ്ണടയും എഴുതാൻ പേനയും നോട്ട്ബുക്കുമുണ്ട്. പ്രമേഹ രോഗിയായതിനാൽ ആരോഗ്യനില മെച്ചപ്പെടുന്നതു വരെ വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കും. വാർത്താ ചാനലുകൾ ഉൾപ്പെടെ 24 ചാനലുകൾ ഉള്ള ടിവിയും കണ്ടിരിക്കാം. ഭക്ഷണക്രമം അടക്കം ചിട്ടവട്ടങ്ങളെല്ലാം മറ്റു തടവുകാരുടേതു പോലെ തന്നെ. തിഹാർ ജയിലിൽ ഇതു മൂന്നാം തവണയാണു കേജ്‌രിവാൾ വിചാരണത്തടവുകാരനായി എത്തുന്നത്.2012ൽ അണ്ണാ ഹസാരെ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടാണ് ആദ്യമായി തിഹാറിലെത്തുന്നത്. പിന്നീടു 2014ൽ 2 ദിവസത്തെ ജയിൽവാസം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയ മാനനഷ്ടക്കേസിൽ 10,000 രൂപ പിഴ അടയ്ക്കാത്തതിനെ തുടർന്നായിരുന്നു ഇത്. വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാൻ കേജ്‌രിവാൾ സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്നാണ് കേസ്.
2021 നവംബർ 17ന് ആണു നയം പ്രാബല്യത്തിൽ വന്നത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ ലഫ്. ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. സംഭവം വിവാദമായപ്പോൾ 2022 ജൂലൈ 31നു മദ്യനയം പിൻവലിച്ചു.ദല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റുചെയ്ത അരവിന്ദ് കേജ്രിവാളിനെ കോടതി ജയിലില്‍ അടച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിക്കായി സമ്മര്‍ദമേറുന്നു. കേജ്രിവാളിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. കസ്റ്റഡിയിലുള്ള ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നത് നല്ലതല്ലെന്നും ധാര്‍മികതയുടെ പേരില്‍ കേജ്രിവാള്‍ രാജിവയ്‌ക്കണമെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി ആവശ്യപ്പെട്ടു.
ദല്‍ഹി മദ്യനയ അഴിമതി കേസില്‍ നേരത്തേ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റൊരു കേസില്‍ മന്ത്രി സത്യേന്ദര്‍ ജെയിനും അറസ്റ്റിലായപ്പോള്‍ തന്നെ അവരോട് സ്ഥാനങ്ങള്‍ രാജിവയ്‌ക്കാന്‍ കേജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതേ കേജ്രിവാള്‍ തന്നെ അറസ്റ്റിലായപ്പോള്‍ രാജിവയ്‌ക്കാതെ ജയിലില്‍ നിന്ന് ഭരണം തുടരുകയാണ്.അഴിമതിക്കെതിരേ നിലപാടെടുത്താണ് കേജ്രിവാള്‍ രാഷ്‌ട്രീയത്തിലെത്തിയത്. ആരെങ്കിലും അഴിമതി ആരോപണത്തിനു വിധേയരായാല്‍ അവര്‍ ആരോപണങ്ങളില്‍ നിന്ന് മോചിതരാകുന്നതുവരെ രാജിവച്ച് മാറി നില്‍ക്കണമെന്നായിരുന്നു അന്ന് കേജ്രിവാള്‍ പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേജ്രിവാള്‍ രൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. കേജ്രിവാള്‍ പറഞ്ഞതെല്ലാം വെറുംവാക്കായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാണിക്കുന്നു. ധാര്‍മികതയുണ്ടെങ്കില്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha