സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ... തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്താനാണ് അറസ്റ്റ് എന്ന കേജ്രിവാളിന്റെ വാദവും ഹൈക്കോടതി തള്ളിയിരുന്നു...
മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. ബുധനാഴ്ച രാവിലെ പത്തരയോടെ കേജ്രിവാളിന്റെ അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മുൻപാകെ വിഷയം ഉന്നയിക്കും. ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്താനാണ് അറസ്റ്റ് എന്ന കേജ്രിവാളിന്റെ വാദവും ഹൈക്കോടതി തള്ളിയിരുന്നു. ഇഡിയുടെ സമൻസ് നിരന്തരം തള്ളി കേജ്രിവാളാണ് നടപടികൾ വൈകിച്ചത്. മുഖ്യമന്ത്രിയും സാധാരണക്കാരും നിയമത്തിനു മുന്നിൽ തുല്യരാണെന്നും ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ കേജ്രിവാൾ ജയിൽ തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ ചീഫ് ജസ്റ്റീസിന്റെ നിലപാട് നിർണ്ണായകമാകും.കേജ്രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. അറസ്റ്റ് നടപടി അംഗീകരിക്കുന്നതിനു തുല്യമാകുമെന്നതിനാൽ കേജ്രിവാൾ ഇതുവരെ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.ഇതിനിടെയാണ് അറസ്റ്റിനെതിരായ ഹർജി ഹൈക്കോടതി തള്ളിയത്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിലെ ഹർജി നിർണ്ണായകമാകും. ഇതും തള്ളിയാൽ ജാമ്യം നേടാൻ ശ്രമിക്കേണ്ടി വരും. ഇതിനൊപ്പം ഡൽഹി മുഖ്യമന്ത്രിയായി തുടരുന്നതിലെ അസ്വാഭാവികതയും ചർച്ചയാകും.
ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രി ജയിലിൽ കിടന്ന് സംസ്ഥാന ഭരണം നിർവ്വഹിക്കുന്നത്.ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്യുന്നത്. ഇതിനെ ചോദ്യം ചെയ്താണ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അറസ്റ്റും റിമാൻഡും ശരിവച്ച ഡൽഹി ഹൈക്കോടതി, നിയമ നടപടികളിൽ രാഷ്ട്രീയ പശ്ചാത്തലം ഒരു ഘടകമല്ലെന്ന് വിശദീകരിച്ചു. ഇത് ആംആദ്മി പാർട്ടിക്ക് കടുത്ത തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി സുപ്രീംകോടതിയിൽ പോകുന്നത്. സമൂഹത്തിൽ മുൻനിരയിലുള്ള, വലിയ പിന്തുണയുള്ളവർക്കെതിരായ അന്വേഷണത്തിൽ വേർതിരിവു കാണാനാവില്ലെന്നു പറഞ്ഞ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ കാന്ത ശർമ, അറസ്റ്റ് ചെയ്ത സമയം ഉൾപ്പെടെ ഉന്നയിക്കപ്പെട്ട പരാതികളും പരിഗണിച്ചില്ല. ജനപ്രാതിനിധ്യനിയമം അനുസരിച്ചു രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയാണു ആംആദ്മി പാർട്ടിയെന്നും ഒരു കമ്പനിയല്ലെന്നുമുള്ള വാദം തള്ളിയ കോടതി, കമ്പനികൾക്കുള്ള പിഎംഎൽഎ നിയമത്തിലെ 70ാം വകുപ്പ് ഇവിടെ ബാധകമാകുമെന്നു വിലയിരുത്തി.
ഒരു കമ്പനി പിഎംഎൽഎ നിയമം ലംഘിച്ചാൽ, അതിന്റെ ചുമതല വഹിച്ചിരുന്നവരെയും കുറ്റവാളിയായി കണക്കാക്കുന്നതാണു പ്രസ്തുത വകുപ്പ്. മാപ്പുസാക്ഷികളുടെ മൊഴിക്കെതിരെയുള്ള വാദങ്ങളും അംഗീകരിച്ചില്ല. 3 പേരാണു കേസിൽ മാപ്പുസാക്ഷികളായി കേജ്രിവാളിനെതിരെ മൊഴി നൽകിയത്. മദ്യനയവുമായി ബന്ധപ്പെട്ട് കേജ്രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും തെളിവുകൾ വ്യക്തമാക്കുന്നുവെന്നു ജസ്റ്റിസ് സ്വർണ കാന്ത ശർമ വിധിയിൽ പറഞ്ഞു. 'നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു'-വിധിയിൽ പറയുന്നു.
https://www.facebook.com/Malayalivartha