ലോക്സഭ പ്രോ ടെം സ്പീക്കര്‍ ആയി കൊടിക്കുന്നില്‍ സുരേഷ്, എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും
മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംപിയായ കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും. ജൂണ്‍ 24ന് പാർലമെൻ്റ് ചേരുന്നതിന് മുമ്ബ് രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മന്ത്രിസഭയ്‌ക്കും മറ്റ് എംപിമാർക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും.
സഭയിലെ മുതിർന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കുന്നതാണ് കീഴ് വഴക്കം. ഒൻപതുവട്ടം എംപി.യായിരുന്ന ബിജെപി. അംഗം മേനകാഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ എട്ടുതവണ ലോക്സഭയിലെത്തിയ ബിജെപി. അംഗം ഡോ. വീരേന്ദ്രകുമാർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സീനിയർ അംഗങ്ങൾ. ഡോ. വീരേന്ദ്രകുമാർ മന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞചെയ്തു.
1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ അംഗമാണ്. 2012 ഒക്ടോബര്‍ 28ന് നടന്ന രണ്ടാം മന്‍മോഹന്‍ സിംഗ് മന്ത്രിസഭാ പുനഃസംഘടനയെത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്.
ജൂൺ 24 നാണ് ലോക്സഭാ സമ്മേളനം ആരംഭിക്കുന്നത്. ജൂലൈ മൂന്നിന് അവസാനിക്കും. 9 ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ, സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 26 ന് നടക്കും.
https://www.facebook.com/Malayalivartha