ധീരതയെ പോലും മരവിപ്പിക്കുന്ന സിയാച്ചിനിലെ മഞ്ഞുമലക്ക് ഇനിയും നമ്മുടെ സൈനികരെ കുരുതി കൊടുക്കണമോ?
സിയാച്ചിനിലെ ഇപ്പോഴത്തെ ഹിമപാതത്തില്‍പെട്ട പത്തുസൈനികരില്‍ ഒരാളെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയതോടെ അവിടെനിന്നു സൈനികപിന്മാറ്റം സാധ്യമല്ലേ എന്ന വിഷയം വീണ്ടും ചര്‍ച്ചകളിലേക്കു വരികയാണ്.
ഇന്ത്യ-പാക്കിസ്ഥാന്‍ തര്‍ക്കവിഷയങ്ങളില്‍ ഏറ്റവും എളുപ്പം പരിഹരിക്കാന്‍ സാധിക്കുന്നത് സിയാച്ചിനും സിര്‍ ക്രീക്കുമാണെന്ന് പലരും അഭിപ്രായപ്പെടാറുമുണ്ട്. ജനവാസമോ ധാതുവിഭവങ്ങളോ ഒന്നുമില്ലാത്ത ഒരു തരിശുഭൂമിയിലെ വെറും സൈനികാഭിമാനപ്രശ്‌നം മാത്രമാണിതെന്നും അത് സംബന്ധിച്ച് ധാരണയുണ്ടായാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്നും ചില മുന്‍ സൈനിക ഉദ്യോഗസ്ഥന്മാര്‍ പോലും അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
പിന്നെയും എന്തുകൊണ്ട് സിയാച്ചിന്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ പോകുന്നു? എന്തുകൊണ്ട് അനാവവശ്യമായി സൈനികരുടെ ജീവന്‍ അപകടത്തില്‍ പെടുത്തുന്നു?
ഭൂപടത്തില്‍ ഇല്ലാത്ത രേഖ
സിയാച്ചിന്‍ പ്രശ്‌നത്തിന്റെ ചരിത്ര ഭൂമിശാസ്ത്രമാനങ്ങള്‍ മനസ്സിലാക്കാതെയാണ് പലപ്പോഴും വാദങ്ങള്‍ ഉയരുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യാ വിഭജനത്തിന് തൊട്ടുപിന്നാലെ ആരംഭിച്ച ആദ്യത്തെ കശ്മീര്‍ യുദ്ധത്തിന്റെ അന്ത്യത്തിലാണ് സിയാച്ചില്‍ പ്രശ്‌നത്തിന്റെ കാരണങ്ങള്‍ ഒളിഞ്ഞുകിടക്കുന്നത്. 1947-48ലെ ഇന്തോ-പാക്ക് യുദ്ധത്തില്‍ ജമ്മു-കശ്മീരിന്റെ മൂന്നിലൊന്ന് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലിരിക്കേയാണ് ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ച വെടിനിര്‍ത്തലുണ്ടായത്. അന്ന് ഇരു സൈന്യങ്ങളും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമി തിരിച്ചതാണ് വെടിനിര്‍ത്തല്‍ രേഖ. 1971ലെ യുദ്ധം കഴിഞ്ഞപ്പോള്‍ ഈ രേഖ ഭൂപടത്തില്‍ അടയാളപ്പെടുത്തി ധാരണയുണ്ടാക്കിയതാണ് നിയന്ത്രണരേഖ എന്ന് ഇന്ന് നാം വിളിക്കുന്നത്.
എന്നാല്‍ കശ്മീര്‍ഭൂമി പൂര്‍ണമായും അന്നു ഭൂപടത്തില്‍ പോലും നിയന്ത്രണഭൂമിയായി വിഭജിച്ചില്ല. എന്‍.ജെ. 9842 എന്ന പോയിന്റ് വരെയുള്ള ഭൂമി മാത്രമേ അന്ന് ഭൂപടത്തില്‍ വേര്‍തിരിച്ച് ഇരുരാജ്യങ്ങളും ധാരണയുണ്ടാക്കിയുള്ളൂ. അതിനും വടക്കോട്ടുള്ള ഭൂമി വെറും മഞ്ഞുമലകള്‍ മാത്രമായിരുന്നതിനാലും ഇരു സൈന്യവും അവിടെ പട്രോളിങ്ങിനു പോലും പോയിരുന്നില്ലാത്തതിനാലും നിയന്ത്രണരേഖ എന്‍.ജെ. 9842ല്‍ നിന്ന് വടക്കോട്ട് പോകും എന്ന് മാത്രമേ ധാരണയുണ്ടാക്കിയുള്ളു.
നമുക്കു മുന്‍പേ എത്തി, പാക്കിസ്ഥാന്‍
1983-84ലാണ് ഈ മഞ്ഞുമലകളില്‍ ചില അനക്കങ്ങളുണ്ടായിത്തുടങ്ങിയത്. ഇന്ത്യന്‍ പട്ടാളത്തിന്റെ പര്‍വതാരോഹക സംഘത്തിലെ ബുള്‍ കുമാര്‍ എന്നു വിളിക്കുന്ന കേണല്‍ നരേന്ദ്രകുമാര്‍ ഒരിക്കല്‍ ഒരു ഓസ്ട്രിയന്‍ പര്‍വതാരോഹകനുമായി പരിചയപ്പെടാനിടയായി. താന്‍ താമസിയാതെ പാക്കിസ്ഥാനില്‍ പോവുകയാണെന്നും അവിടെനിന്നു സിയാച്ചിന്‍ മലകളില്‍ പര്‍വതാരോഹണത്തിനു ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നും ഓസ്ട്രിയക്കാരന്‍ പറഞ്ഞപ്പോള്‍ ബുള്‍ കുമാറിന് സംശയമായി.
ഇന്ത്യന്‍ നിയന്ത്രണത്തിലെന്നു സാങ്കേതികമായെങ്കിലും കരുതിയിരുന്ന സിയാച്ചിനില്‍ പര്‍വതാരോഹണത്തിന് പാക്കിസ്ഥാന്‍ എങ്ങനെ ലൈസന്‍സ് നല്‍കുന്നു? ഓസ്ട്രിയക്കാരനില്‍നിന്നും മറ്റും ലഭിച്ച പര്‍വതാരോഹണ ഭൂപടവുമായി ബുള്‍കുമാര്‍ കരസേനയുടെ പശ്ചിമമേഖലാ കമാന്‍ഡറായിരുന്ന ലഫ്. ജനറല്‍ ഛിബ്ബറെ സമീപിച്ചു. സിയാച്ചിനിലേക്ക് ഒരു സൈനികപര്യവേക്ഷണ സംഘത്തെ നയിക്കാന്‍ ഛിബ്ബര്‍, ബുള്‍കുമാറിന് അനുമതി നല്‍കി. മുകളിലെത്തിയപ്പോഴാണ് അവിടെ പാക്ക് പര്‍വതാരോഹകര്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നുവെന്ന് സംഘത്തിന് മനസ്സിലായത്. വിവരം കരസേനാ മേധാവിയിലൂടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുന്നിലെത്തി.
നാടകീയ പ്രവേശം, അതിര്‍ത്തിത്തര്‍ക്കം
അതിനിടെ പാക്കിസ്ഥാന്‍ സിയാച്ചിന്‍ ഭൂമിയുടെ മേല്‍ഭാഗത്തുള്ള സാള്‍ട്ടോറോ മലനിരകളിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ നീങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു. അതോടെ സാള്‍ട്ടോറോ മലമുകളില്‍ ഒരു ബ്രിഗേഡ് ലാന്‍ഡ് ചെയ്യാന്‍ പ്രധാനമന്ത്രി സൈന്യത്തിന് അനുമതി നല്‍കി. അങ്ങനെ അത്യധികം നാടകീയമായാണ് ഇന്ത്യന്‍ സൈന്യം സിയാച്ചിനുമേലുള്ള സാള്‍ട്ടോറോ മലനിരകളുടെ മുകളിലെത്തിയത്.
വിവരമറിഞ്ഞ പാക്ക് നേതൃത്വം ശക്തമായി പ്രതിഷേധിച്ചു. സാര്‍ട്ടോറോ പ്രദേശം തങ്ങളുടെയാണെന്നായി അവരുടെ വാദം. 1971-72 ല്‍ എന്‍.ജെ. 9842ല്‍ നിന്ന് വടക്കോട്ട് പോകുന്നെന്നു പറഞ്ഞ് വെറുതെവിട്ട രേഖ വരച്ചാല്‍ സിയാച്ചിനും സാള്‍ട്ടോറോയും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കാണാമെന്നായി അവര്‍. അതല്ല, അത് ഇന്ത്യയുടെ നിയന്ത്രണത്തിലായാവും കാണുകയെന്നായി ഇന്ത്യ. ചുരുക്കത്തില്‍ ഭൂപടത്തിലോ നിലത്തോ വരയ്ക്കാത്ത ഒരു വര, വരച്ചിരുന്നെങ്കില്‍ എങ്ങനെയാവുമായിരുന്നു എന്നതാണു തര്‍ക്കം.
ഉയരങ്ങള്‍ കീഴടക്കി, ഇന്ത്യ
വേണ്ടത്ര സ്‌നോബൂട്ടുകളോ, വസ്ത്രങ്ങളോപോലുമില്ലാതെ 1984ല്‍ സാള്‍ട്ടോറോയിലെത്തിയ ബ്രിഗേഡ് ഉയര്‍ന്ന പര്‍വതശിഖരങ്ങളെല്ലാം കീഴടക്കി. അതിനു കാരണമുണ്ട്. പോരാട്ടത്തില്‍ എപ്പോഴും ഉയര്‍ന്ന ഭൂമിയിലിരിക്കുന്നവനെ പുറത്താക്കുക എളുപ്പമല്ല. താമസിയാതെ പാക്ക് സൈന്യവുമെത്തി. എന്നാല്‍, ഇന്ത്യന്‍ സൈന്യത്തിന്റേതിനേക്കാള്‍ അല്‍പ്പംകൂടി താഴ്ന്ന ഭൂമിയിലേ അവര്‍ക്കു നിലയുറപ്പിക്കാനായുള്ളൂ. അങ്ങനെ 1984 മുതല്‍ ഇരുസൈന്യവും അവിടെ പോരാടിക്കൊണ്ട് ഇരിപ്പാണ്. ആ ഇരിപ്പ് ഇന്നും തുടരുന്നു. ഇരുസൈന്യവും നിലയുറപ്പിച്ചിരിക്കുന്ന രേഖയെ അല്ലെങ്കില്‍ നിലപാടു തറയെ 'ആക്ച്വല്‍ ഗ്രൗണ്ട് പൊസിഷന്‍ ലൈന്‍ (എജിപിഎല്‍) അഥവാ യഥാര്‍ഥ നിലപാട് തറരേഖ എന്നു വിളിക്കുന്നു.
വെറും ഇരിപ്പല്ല. പലതവണ പാക്ക് സൈന്യത്തിന്റെ ആക്രമണത്തെ നേരിട്ടുകൊണ്ടുള്ള ഇരിപ്പാണത്. ഒരിക്കല്‍ ഒരു മലമുകള്‍ പാക്ക് സൈന്യത്തിന്റെ നിയന്ത്രണത്തിലായത് ഏതാണ്ട് ഒറ്റയ്ക്കു പൊരുതി പിടിച്ചെടുത്ത സുബേദാര്‍ ബാണാസിംഗിന്റെ ധീരകഥമുതല്‍ നൂറകണക്കിനു പൊരുതിവീണ സൈനികരുടെ കഥകള്‍ പറയാനുണ്ട് ആ മഞ്ഞുമലകള്‍ക്ക്. പരമവീരചക്രം ജീവനോടെ നേടിയെടുത്ത ചുരുക്കം ചില സൈനികരിലൊരാളായ ബാണാ സിംഗിന്റെ പേരിലാണ് ആ പോസ്റ്റ് ഇപ്പോഴും അറിയപ്പെടുന്നത്.
1980കളിലും 1990കളിലും പൊരിഞ്ഞ പോരാട്ടങ്ങള്‍ സിയാച്ചിനില്‍ നടന്നിട്ടുണ്ട്. എന്നാല്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍പേര്‍ വിപരീത കാലാവസ്ഥമൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍പോലും.
അവിടെ അന്നു കണ്ടത്
ആറുമാസത്തെ ഹൈ ആള്‍ട്ടിട്ട്യൂഡ് പരിശീലനം കഴിഞ്ഞേ സൈനികരെ ഇപ്പോള്‍ സിയാച്ചിനിലേക്ക് അയയ്ക്കാറുള്ളൂ. അതും ഓരോ തവണയും വെറും മൂന്നുമാസത്തേക്കു മാത്രം. 1980കളിലും 1990കളിലും സിയാച്ചിന്‍ സേവനം നരകയാതനതന്നെയായിരുന്നു. അക്കാലത്തു മൂന്നുതവണ സിയാച്ചിനില്‍ സൈന്യത്തോടൊപ്പം പോയിട്ടുള്ള ഈ ലേഖകന് ഇതു പലതും നേരില്‍കണ്ടറിയാന്‍ സാധിച്ചിട്ടുണ്ട്.
1990കളുടെ അന്ത്യത്തോടെ അല്‍പ്പമൊക്കെ മാറ്റമുണ്ടായി. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസാണ് അതിനു മുന്‍കൈ എടുത്തത്. ആറുകൊല്ലത്തെ ഭരണത്തിനിടയില്‍ അദ്ദേഹം 15 തവണയോളം സിയാച്ചിനില്‍ പോയിട്ടുണ്ടെന്നാണ് കണക്ക്. സിയാച്ചിനിലേക്കായി സ്‌നോസ്‌കൂട്ടറുകള്‍ അദ്ദേഹം അനുവദിച്ചു. അതു സംബന്ധിച്ച ഫയലിന്മേല്‍ തീരുമാനമെടുക്കാതെ കുത്തിയിരുന്ന രണ്ട് ജോയിന്റ് സെക്രട്ടറിമാരെ സിയാച്ചിനിലേക്കു നിര്‍ബന്ധപൂര്‍വം അദ്ദേഹം പറഞ്ഞയച്ചത് ഇന്നും സൈനികാസ്ഥാനത്തെ കഥകളിലൊന്നാണ്.
സ്‌കൂട്ടറുകള്‍ മാത്രമല്ല, സൈനികര്‍ക്കു താമസിക്കാനും ഉറങ്ങാനുമുള്ള കൂടാരങ്ങള്‍ ഫൈബര്‍ഗ്ലാസ് നിര്‍മിതമാക്കി. ഭക്ഷണം പാകം ചെയ്യാനും പോസ്റ്റില്‍ തീകൂട്ടാനുമുള്ള ഇന്ധനം വിമാനത്തില്‍നിന്നു വീപ്പകളില്‍ ഇട്ടുകൊടുക്കുന്നതിനു പകരം പൈപ്പുകളിലൂടെ പമ്പ് ചെയ്തു കൊടുക്കാന്‍ നൂറുകണക്കിനു കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചു. പ്രത്യേക ഭക്ഷണസാധനങ്ങള്‍ അനുവദിച്ചു. 2003ല്‍ മറ്റൊരു ആശ്വാസ സംഭവം കൂടിയുണ്ടായി. ഇന്തോ പാക്ക് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി ഇരു സൈന്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായി. അത് ഇന്നും നില്‍ക്കുന്നു. ഇരുവരും അവരവരുടെ നിലപാടുകളില്‍നിന്ന് അണുവിട മാറിയിട്ടില്ലെങ്കിലും.
മഞ്ഞില്‍ പുതഞ്ഞ്, മരണം
എങ്കിലും സിയാച്ചിനില്‍ പോസ്റ്റിങ് ലഭിക്കുന്നത് ഒരു പിക്‌നിക് ആണെന്നു കരുതേണ്ട. തൊണ്ണൂറുകളില്‍ മൂന്നുതവണയും വെടിനിര്‍ത്തലിനുശേഷം രണ്ടുതവണയും സിയാച്ചിന്‍ മേഖലയില്‍ സൈന്യത്തോടൊപ്പം പോയപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇതാണ് വെടിവയ്പ്പിലും അത്യാവശ്യം ചില താമസസൗകര്യങ്ങളിലും മാത്രമേ മാറ്റമുണ്ടായിട്ടുള്ളൂ. ഇന്നും കാലാവസ്ഥയും ഭൂപ്രകൃതിയും മാത്രമാണ് സിയാച്ചിനിലെ സൈനികജീവനെടുക്കുന്നത്.
എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപ്പെടുത്താനുള്ള ഹെലിക്കോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ വേണ്ടത്ര വിസ്തൃതിയുള്ള ലെഡ്ജുകള്‍പോലും കുറവ്. ഹിമക്കാറ്റിലും ഇടുങ്ങിയ മലയിടുക്കിലും നേരിയ അന്തരീക്ഷ മര്‍ദത്തിലും ഹെലിക്കോപ്ടറുകള്‍ക്ക് പറന്നുവന്നു രക്ഷയ്‌ക്കെത്താനും പലപ്പോഴും സാധിക്കാറില്ല. നടക്കുന്ന നിലത്ത് അടുത്ത കാല്‍ വയ്ക്കുന്നത് ഉറച്ച ഭൂമിയിലാണോ അതോ നേര്‍ത്ത മഞ്ഞുപാളികൊണ്ട് കാണാതെപോയ ഗര്‍ത്തത്തിലാണോ ആണോ എന്നറിയാനും പലപ്പോഴും മാര്‍ഗമില്ല.
ഇതെല്ലാം കൂടാതെയാണ് കഴിഞ്ഞദിവസം സംഭവിച്ചപോലുള്ള ഹിമപാതം. 2012ലും ഇതുപോലൊരു ഹിമപാതമുണ്ടായി. അന്ന് പാക്ക് ഭാഗത്താണ് അപായമുണ്ടായത്.
എന്നിട്ടും, എന്തു കൊണ്ട് സിയാച്ചിന്‍?
വെടിനിര്‍ത്തല്‍ വരെയാവാമെങ്കില്‍ ഒരു പരസ്പരധാരണയുണ്ടാക്കി ഇരു സൈന്യങ്ങള്‍ക്കും ഇറങ്ങിപ്പോന്നുകൂടേ എന്നതാണ് അടുത്ത ചോദ്യം. സാധ്യമല്ലെന്നാണ് സൈനികാഭിപ്രായം. ഇതിന് പലകാരണങ്ങളുണ്ട്. ഒന്നാമതായി നേരത്തെ പറഞ്ഞകാരണം തന്നെ. ഇന്ന് ഇന്ത്യന്‍ സൈന്യം ഉയര്‍ന്നഭൂമിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. 1984 മുതല്‍ അവരെ അവിടെ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചിട്ട് പാക്ക് സൈന്യത്തിന് സാധിച്ചിട്ടില്ല. എങ്കില്‍ പിന്നെ വെറുതെ എന്തിന് ഒഴിഞ്ഞുപോകുന്നു?
എന്തിന് അവിടെ കുത്തിയിരിക്കുന്നു എന്നതാണ് അടുത്ത ചോദ്യം. നേരത്തെ പറഞ്ഞപോലെ സാള്‍ട്ടോറോ മലനിരകളുടെ ഉയര്‍ന്ന ശൃംഗങ്ങളാണ് ഇന്ത്യന്‍ നിയന്ത്രണത്തില്‍. അവിടെനിന്ന് അധികം അകലെയല്ല ചൈനീസ് നിയന്ത്രണത്തിലുള്ള അക്‌സായ് ചിന്‍ ഭൂമിയും പടിഞ്ഞാറ് പാക് നിയന്ത്രണത്തിലുള്ള കാരക്കോറം മലനിരകളും. ഈ രണ്ട് സൈന്യത്തിനും ഇടയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യം അവിടെ വിട്ടുപോയാല്‍ അതുകൊണ്ടുള്ള സൈനികതന്ത്രനേട്ടമുണ്ടാക്കുന്നത് ആരാണെന്നത് ആലോചിക്കാവുന്നതേയുള്ളു.
മൂന്നാമതായി, ഇന്ന് രാജ്യങ്ങള്‍ തമ്മില്‍ ജലസ്രോതസ്സുകള്‍ക്ക് വേണ്ടിയുള്ള സമരം ആരംഭിച്ചിരിക്കുകയാണ്. അനന്തമായ ഈ ഹിമഭൂമി ഭാവിയില്‍ ജലസ്രോതസ്സാവില്ലെന്ന് ആരു കണ്ടു?
ആരുടേതാണീ മലമുകള്‍?
ഇതൊക്കെയാണെങ്കിലും സാള്‍ട്ടോറോയില്‍നിന്ന് ഇറങ്ങിപ്പോരാന്‍ ഇന്ത്യന്‍ സൈന്യം തയാറാണ്. പക്ഷേ, ഇന്ന് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രദേശം ഇന്ത്യയുടേതാണെന്ന് പാക്ക് സൈന്യവും ഭരണകൂടവും ഔദ്യോഗികമായി സമ്മതിക്കണം. അതിന് പാക്കിസ്ഥാന്‍ തയാറല്ല.
പാക്ക് വാദം ഇതാണ്: ഇന്ത്യ അനധികൃതമായി കൈയേറിയതാണ് സിയാച്ചിന്‍. അത് ഇന്ത്യന്‍ ഭൂമിയാണെന്ന് എങ്ങനെ സമ്മതിച്ചുകൊടുക്കും?
ഇന്ത്യ തങ്ങളുടെ നിലപാടു വിട്ടൊഴിഞ്ഞാല്‍ പാക്കിസ്ഥാന്‍ സൈന്യവും പിന്‍മാറാന്‍ തയാറാണ്. പക്ഷേ ഇന്ത്യയുടെ ഭയം ഇതാണ് ഇന്ത്യയുടേതാണു ഭൂമിയെന്ന് കടലാസില്‍ ഒപ്പിടാന്‍പോലും പാക്കിസ്ഥാന്‍ തയാറല്ലെങ്കില്‍ ഇന്ത്യന്‍ സൈന്യം എങ്ങനെ ഒഴിഞ്ഞുപോരും? പിറ്റേന്ന് പാക്കിസ്ഥാന്‍ സൈന്യം അതേ മലമുകളുകള്‍ പിടിച്ചെടുത്താലോ? പിന്നീട് എത്രകൊല്ലം യുദ്ധം ചെയ്താലാണ് അവിടം തിരിച്ചുപിടിക്കാനാവുക?
വിട്ടുകൊടുക്കാനാകില്ല ഈ ഉയരം
ഇരു സൈന്യത്തിനും രണ്ടുഭാഗത്തുമായി ഒരേ ദൂരം താഴേക്ക് പോന്നുകൂടേ? ഈ നിര്‍ദ്ദേശവും പലതവണ ഉയര്‍ന്നിട്ടുണ്ട്. അതായത്, മലമുകളില്‍ നിന്ന് ഇന്ത്യന്‍ സൈന്യം 500 മീറ്റര്‍ താഴേക്ക് വന്നാല്‍ അത്രയും ദൂരം താഴേക്ക് പാക്ക് സൈന്യവും പിന്മാറുക.
ഇവിടെ മറ്റൊരു പ്രശ്‌നമുണ്ട്. പാക്ക് ഭാഗത്തെ ഭൂമിയുടെ കിടപ്പ് ഇന്ത്യന്‍ ഭാഗത്തെയത്ര കുത്തനെയല്ല. ഇന്ത്യന്‍ ഭാഗത്ത് 500 മീറ്റര്‍ തിരിച്ചുകയറുന്നതിനേക്കാള്‍ വേഗത്തില്‍ പാക്ക് ഭാഗത്തുനിന്ന് കയറിപ്പറ്റാനാവും. ഫലത്തില്‍ മലകളുടെ രണ്ട് വശത്തായി ഒരേ താഴ്ചയില്‍നിന്ന് ഇരു സൈന്യവും ഓടിക്കയറാന്‍ ശ്രമിച്ചാല്‍ ആദ്യം പാക്ക് സൈന്യമാവും മലമുകളിലെത്തുക.
ഇന്ന് നമുക്കുള്ള മുന്‍തൂക്കം എന്തിന് താഴേക്കുപോയി കളഞ്ഞുകുളിക്കണം? അതാണ് സൈന്യത്തിന്റെ ചോദ്യം. അതും ഇന്ത്യയുടെ യഥാര്‍ഥനിലപാടുതറ എവിടെയെന്ന് സമ്മതിച്ച് തരാന്‍ പോലും പാക്കിസ്ഥാന്‍ തയാറാവാത്തപ്പോള്‍?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha