'കൊറിയന്‍ ഗെയിം'..മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ നടുങ്ങി രാജ്യം.."മമ്മി പപ്പാ സോറി" എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്..

'കൊറിയന്‍ ഗെയിം' ഭ്രമം മൂന്ന് പെൺകുട്ടികളുടെ ജീവനെടുത്തു . ഗാസിയാബാദിലെ ഭാരത് സിറ്റിയിൽ മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ നടുങ്ങി രാജ്യം. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ നടന്ന സംഭവത്തിൽ ഒരു കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിം ആപ്പിന് കുട്ടികൾ അടിമപ്പെട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. "മമ്മി പപ്പാ സോറി" എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്.
പുലർച്ചെ 2:15 ഓടെയാണ് സംഭവം നടന്നതെന്ന് എസ്പി അതുൽ കുമാർ സിംഗ് അറിയിച്ചു. ഒൻപതാം നിലയിലെ ബാല്ക്കണിയിൽ നിന്ന് ചാടിയ ഇവരെ ഉടൻ തന്നെ ലോണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബാല്ക്കണിയിൽ നിന്ന് ചാടാനായി ഇവർ രണ്ട് പടികളുള്ള ഗോവണി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.കുട്ടികൾ ഒരു പ്രത്യേക കൊറിയൻ ടാസ്ക് ഗെയിമിന് അടിമകളായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മൊത്തം 50 ടാസ്കുകൾ ഉള്ള ഈ ഗെയിമിലെ ഒരു ഘട്ടമാണോ ഈ ആത്മഹത്യയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
കൊല്ലപ്പെട്ടവരിൽ 14 വയസ്സുകാരിയായിരുന്നു ഈ ഗെയിമിലെ 'ലീഡർ' എന്നും ഇവരാണ് മറ്റ് രണ്ട് പേർക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ തെളിവുകൾശേഖരിക്കുന്നതിനായി സൈബർ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.തന്റെ മക്കൾ ഈ കൊറിയൻ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടികളുടെ പിതാവ് ആജ് തകിനോട് പറഞ്ഞു. എന്നാൽ ഇത്തരം ഗെയിമുകളുടെ അപകടത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾ ദീർഘനേരം മൊബൈൽ ഫോണുകളിൽ ചിലവഴിച്ചിരുന്നതായും കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. കോവിഡ് കാലത്താണ് കുട്ടികള്‍ 'കൊറിയന്‍ ലവ്' എന്ന ടാസ്ക് ബേസ്ഡ് ഗെയിം കളിക്കാന്‍ തുടങ്ങിയത്. ഇതിന് അടിമപ്പെട്ടതോടെ സ്കൂളില്‍ പോകുന്നതും മുടങ്ങി. ഗെയിം കളിച്ച് അതില്‍ ഭ്രമിച്ച് പോയ കുട്ടികള്‍, തങ്ങള്‍ ഇന്ത്യക്കാരല്ലെന്നും കൊറിയന്‍ രാജകുമാരിമാരാണെന്നുമാണ് കരുതിയിരുന്നത്. കുട്ടികളുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളിലാണ് ഇക്കാര്യമുള്ളത്.
ഇങ്ങനെ പഠനം മുടക്കി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഗെയിം കളിച്ചിരിക്കാതെ സ്കൂളില്‍ പോകണമെന്നും കുട്ടികളുടെ അമ്മ പറഞ്ഞതോടെയാണ് ജീവനൊടുക്കാന്‍ മൂവരും തീരുമാനിച്ചത്. ആത്മഹത്യാക്കുറിപ്പും ഇവര്‍ എഴുതി വച്ചിരുന്നു. അച്ഛന്‍ ക്ഷമിക്കണമെന്നും ഇതാണ് യഥാര്‍ഥ ജീവിതം എന്നും അതില്‍ എഴുതിയിരുന്നു.
https://www.facebook.com/Malayalivartha
























