അതീവ ജാഗ്രതയിൽ രാജ്യം...കൊടും ഭീകരരുടെ പ്ലാൻ ബി..ചെങ്കോട്ടയെയും പുണ്യക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്...

വീണ്ടും ഭാരതത്തിന് നേരെ വെല്ലുവിളി ഉയർത്തി ഭീകരർ . ഭാരതത്തിന്റെ അഭിമാന സ്തംഭമായ ചെങ്കോട്ടയെയും പുണ്യക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ (LeT) പുതിയ ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 6-ന് പാകിസ്താനിലെ ഇസ്ലാമാബാദിലുണ്ടായ ഷിയാ പള്ളി സ്ഫോടനത്തിന് ഭാരതത്തോട് പ്രതികാരം തീർക്കാനാണ് ഭീകരരുടെ നീക്കം. ഭാരതത്തിന്റെ അഖണ്ഡതയെയും സമാധാനത്തെയും തകർക്കാൻ അതിർത്തി കടന്നുള്ള ശത്രുക്കൾ നടത്തുന്ന ഏതൊരു നീക്കത്തെയും ഉരുക്കുമുഷ്ടി
കൊണ്ട് നേരിടുമെന്ന ആത്മവിശ്വാസത്തിലാണ് സുരക്ഷാ ഏജൻസികൾ.രാജ്യതലസ്ഥാനത്തെ നടുക്കാൻ ഭീകരസംഘടനകൾ പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ (IB) കർശന മുന്നറിയിപ്പ്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ (LeT) ഡൽഹിയിലെ ചരിത്രസ്മാരകമായ ചെങ്കോട്ടയും തിരക്കേറിയ ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ആരാധനാലയങ്ങളും ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹിയിൽ നിലനിൽക്കുന്ന അശാന്തമായ അന്തരീക്ഷത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ സുരക്ഷാ വെല്ലുവിളികൾ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും നഗരത്തിലുടനീളം സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.ലഷ്കറെ തൊയ്ബയുടെ പുതിയ നീക്കത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള ചില സംഭവവികാസങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു മസ്ജിദിലുണ്ടായ ശക്തമായ സ്ഫോടനത്തിന് പ്രതികാരമായാണ് ഇന്ത്യയിൽ ആക്രമണം നടത്താൻ ഭീകരർ തയ്യാറെടുക്കുന്നത് .പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഭാരതമാണെന്ന വ്യാജാരോപണം ഉയർത്തിയാണ് പാക് ഭീകരർ ഇപ്പോൾ പ്രകോപനത്തിന് മുതിരുന്നത്.ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി (Improvised Explosive Device) ഉപയോഗിച്ചുള്ള സ്ഫോടനം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്ന് രഹസ്യാന്വേഷണ ഉറവിടങ്ങൾ വ്യക്തമാക്കുന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും വിദേശ സഞ്ചാരികൾ ഏറെ എത്തുന്നതുമായ ചാന്ദ്‌നി ചൗക്ക് ലക്ഷ്യമിടുന്നതിലൂടെ രാജ്യവ്യാപകമായി ഭീതി പടർത്തുകയാണ് ഭീകരസംഘടനയുടെ ലക്ഷ്യം.റിപ്പബ്ലിക് ദിനത്തിന് മുൻപ് തന്നെ ഭീകര ഭീഷണിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹി പോലീസിലെ സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥർ ഇതിനോടകംതന്നെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി നിരവധി യോഗങ്ങൾ ചേർന്നു കഴിഞ്ഞു.
മഹാശിവരാത്രി പ്രമാണിച്ച് ചാന്ദ്‌നി ചൗക്കിലെ പ്രശസ്തമായ ഗൗരി ശങ്കർ ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ കമാൻഡോകളെയും പ്രത്യേക നിരീക്ഷണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.കഴിഞ്ഞ നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് ശേഷം ഡൽഹി അതീവ ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha


























