മലങ്കര സഭാ തർക്കത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂടിക്കാഴ്ച നടത്തും

മലങ്കര സഭാ തർക്കത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻമാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. സഭയുടെ ഇന്ത്യയിലെ തലവൻ മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയും പങ്കെടുക്കും.
കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി താത്പര്യപ്പെട്ട പ്രകാരം ഓസ്‌ട്രേലിയൻ പര്യടനം വെട്ടിച്ചുരുക്കിയാണ് പാത്രിയീർക്കീസ് ബാവ ഡൽഹിയിലെത്തുന്നത്.
ഓർത്തഡോക്‌സ് സഭ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. തങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നു ബന്ധപ്പെട്ടിട്ടില്ലെന്നു സഭാ അധികൃതർ വ്യക്തമാക്കി. ട്വന്റി20 എൻഡിഎ മുന്നണിയിലേക്ക് വന്നതിനെത്തുടർന്നാണ് നൂറ് വർഷത്തിലേറെ നീണ്ട മലങ്കര സഭാ തർക്കത്തിൽ കേന്ദ്രം ഇടപെടുന്നത്.
ട്വന്റി20 പ്രസിഡന്റ് സാബു എം ജേക്കബ് മുൻകൈയെടുത്തുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തു എത്തിയ അദ്ദേഹം മാർത്തോമ മാത്യൂസ് തൃതീയ കാതോലിക്കാ ബാവയുമായി ചർച്ച നടത്തിയിരുന്നു. യാക്കോബായ സഭയുടെ കാതോലിക്കാ ബാവയുമായും അദ്ദേഹം ആശയ വിനിമയം നടത്തിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ ഇടപെടൽ കഴിഞ്ഞ ദിവസം ചേർന്ന യാക്കോബായ സഭാ വർക്കിങ് കമ്മിറ്റിയും ചർച്ച ചെയ്തിരുന്നു. യാക്കോബായ സഭാംഗ കൂടിയായ സാബു ജേക്കബ് എൻഡിഎയിലേക്ക് വന്നത് എറണാകുളത്ത് ബിജെപി വേരോട്ടത്തിനു സഹായകരമാകുമെന്നാണ് രാഷ്ട്രീയ നേതൃത്വം വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha























