പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ സമാധാന നീക്കങ്ങളുമായി ഇന്ത്യ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട മോദി, മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ സുരക്ഷാ സമിതിയുടെ നിർണ്ണായക യോഗത്തിന് പിന്നാലെയാണ് നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചത്. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി സംസാരിച്ചു. യുഎഇയിലേക്ക് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ മോദി, യുഎഇയിലുള്ള ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സംരക്ഷണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ഇറാന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ കടുത്ത ജാഗ്രതയിലാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഇതിനിടെ കുവൈറ്റിൽ മുഴങ്ങുന്ന അപകട സൈറണുകൾ പ്രവാസികളെ തെല്ലൊന്നുമല്ല ഭീതിയിലാഴ്ത്തുന്നത്. കുവൈറ്റിൽ നിന്ന് വരുന്ന വാർത്തകൾ അല്പം ആശങ്കാജനകമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിവിൽ ഡിഫൻസ് സൈറണുകൾ തുടർച്ചയായി മുഴങ്ങുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. കുവൈറ്റിലെയും യുഎഇയിലെയും ചില ഭാഗങ്ങളിലെ നിയന്ത്രണങ്ങൾ മാറ്റിനിർത്തിയാൽ മറ്റ് ജിസിസി രാജ്യങ്ങളിൽ ജനജീവിതം പൊതുവെ സാധാരണ നിലയിലാണ്.
സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിലവിൽ വലിയ നിയന്ത്രണങ്ങളില്ല. എങ്കിലും മുൻകരുതൽ എന്ന നിലയിൽ യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ജാഗ്രത വേണമെന്നുമാണ് അധികൃതർ നൽകുന്ന നിർദ്ദേശം. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളാണ് ഇപ്പോൾ നിർണ്ണായകം.
https://www.facebook.com/Malayalivartha



























