മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി

ഇന്നലെ പുലർച്ചെ മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി. ഉള്ളാൾ ഉച്ചിലക്കടുത്ത മുള്ളുഗുഡ്ഡെ നിവാസി ടാബ്‌ലെറ്റ് ആരിഫ് എന്ന ആരിഫ് ഹുസൈനാണ് (42)കൊല്ലപ്പെട്ടത്.
ആരിഫ് തന്റെ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മംഗളൂരുവിലേക്ക് മീൻ കച്ചവടത്തിനായി പോവുകയായിരുന്നു. കാർ നിർത്തി കാത്തിരുന്ന സംഘം പുലർച്ചെ മൂന്നരയോടെ ആരിഫിന്റെ ബൈക്ക് ഫ്ലൈഓവറിൽ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് സംഭവസ്ഥലത്ത് തന്നെ കൊലപ്പെടുത്തി. തുടർന്ന് കാറിൽ രക്ഷപ്പെട്ടുവെന്ന് പൊലീസ് . 2022 മെയിൽ ആരിഫ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.
ജോലിസ്ഥലത്തേക്ക് പോവുമ്പോൾ ബജാലിന് സമീപത്ത് ടോപ്പി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം കത്തി ഉപയോഗിച്ച് ആക്രമിച്ചതാണ് ആ സംഭവം. കുദ്രോളി നിവാസിയായ ആരിഫ് ഏഴ് വർഷമായി അജ്ജിനട്കക്കടുത്തുള്ള മുള്ളുഗുഡ്ഡെയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.
ഭാര്യയും മൂന്ന് ആൺമക്കളും ഒരു മകളുമുണ്ട്. ഡെപ്യൂട്ടി പോലീസ് കമീഷണർ മിഥുന്റെ നേതൃത്വത്തിൽ പൊലീസ് സംഘങ്ങൾ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും ചെയ്തു. അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന കാർ വെള്ളിയാഴ്ച വൈകുന്നേരം ബുഡോളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി പിടിച്ചെടുത്തു.
ബണ്ട്വാളിലെ ബുഡോളിയിൽ സംശയാസ്പദ സാഹചര്യത്തിൽ കാർ ഉണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് വിട്ടൽ പൊലീസ് ഇൻസ്പെക്ടർ പ്രകാശ് ദേവഡിഗയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു.
"https://www.facebook.com/Malayalivartha


























