സി.ബി.എസ്.ഇ ചെയർമാൻ, സെക്രട്ടറി എന്നിവരെ തത്‌സ്ഥാനങ്ങളിൽ നിന്ന് നീക്കി.... സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയത്തിലുൾപ്പെടെ തുടരെത്തുടരെയുള്ള വീഴ്ചകളിൽ നടപടിയെടുത്ത് കേന്ദ്ര സർക്കാർ

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയത്തിലുൾപ്പെടെ തുടരെത്തുടരെയുള്ള വീഴ്ചകളിൽ നടപടിയെടുത്ത് കേന്ദ്ര സർക്കാർ. സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്‌ത എന്നിവരെ തത്‌സ്ഥാനങ്ങളിൽ നിന്ന് നീക്കി.
വിവാദങ്ങൾ സി.ബി.എസ്.ഇയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന ഘട്ടമെത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് നടപടി നിർദ്ദേശിക്കുകയായിരുന്നു എന്നാണ് സൂചന.
ആഭ്യന്തര മന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറിയായിരുന്ന ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ പുതിയ ചെയർമാനായി നിയമിക്കുകയും ചെയ്തു. ഐ.എ.എസ് ഉദ്യോഗസ്ഥൻ വരുൺ ഭരദ്വാജ് സെക്രട്ടറിയാകും. ചെയർമാനായിരുന്ന രാഹുൽ സിംഗിനെ കൃഷി മന്ത്രാലയത്തിലേക്കും ഹിമാൻഷു ഗുപ്തയെ ആഭ്യന്തരമന്ത്രാലയത്തിലേക്കുമാണ് മാറ്റിയത്.
പരീക്ഷകൾ, ഭരണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ നേരിട്ട് നിയന്ത്രിക്കുന്നത് ചെയർമാനും സെക്രട്ടറിയുമാണ്. ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) പരിഷ്‌കാരത്തിലെ വീഴ്‌ച, പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കേണ്ട വെബ് പോർട്ടലിലെ തുടരെയുള്ള സാങ്കേതിക തടസങ്ങൾ എന്നിവ വിദ്യാർത്ഥികളെ വലയ്ക്കുകയും വലിയ വിവാദം ഉണ്ടാകുകയും ചെയ്തതോടെയാണ് കേന്ദ്രം നടപടിയെടുത്തത്.
ഒരുമാസത്തിനകം പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന് റിപ്പോർട്ട് കൈമാറണമെന്നാണ് നിർദ്ദേശമുള്ളത്.
"
https://www.facebook.com/Malayalivartha






















