ഇന്ത്യയുടെ മൂന്നാമത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ എൻ.എസ് രാജ സുബ്രഹ്മണിയും നാവിക സേനാ മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും ചുമതലയേറ്റു

ഇന്ത്യയുടെ മൂന്നാമത്തെ സംയുക്ത സേനാ മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സി.ഡി.എസ്) ജനറൽ എൻ.എസ് രാജ സുബ്രഹ്മണിയും നാവിക സേനാ മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും ചുമതലയേറ്റു.
ജനറൽ അനിൽ ചൗഹാന്റെ കാലാവധി ശനിയാഴ്ച പൂർത്തിയായതിന് പിന്നാലെയാണ് രാജാ സുബ്രഹ്‌മണി ചുമതലയേറ്റത്. സായുധ സേനകളുടെ പരിവർത്തനം ശക്തിപ്പെടുത്താനും ഏകോപനം മെച്ചപ്പെടുത്താനുമുള്ള പരിഷ്കാരങ്ങൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
സായുധ സേനയിൽ തദ്ദേശീയ ആയുധങ്ങൾ കൂടുതലായി ഉൾപ്പെടുത്തും. ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സായുധ സേനയുടെ സുസ്ഥിരമായ പ്രൊഫഷണൽ സമീപനം നിർണായകമാണ്. രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാനായി സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ജനറൽ കൂട്ടിച്ചേർത്തു.
ഡൽഹി സൗത്ത് ബ്ളോക്കിലെ പ്രതിരോധ ആസ്ഥാനത്ത് അദ്ദേഹത്തിന് ഗാർഡ് ഒഫ് ഓണർ നൽകി.അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയുടെ പിൻഗാമിയായാണ് നാവികസേനാ ആസ്ഥാനത്ത് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ചുമതലയേറ്റത്.
വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി സേവനമനുഷ്ഠിക്കുകയായിരുന്നു. ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാനായി നാവിക സേന ജാഗ്രത പാലിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി.
"
https://www.facebook.com/Malayalivartha



























