കണ്ടക്ടര്‍ക്ക് നീതി ലഭിച്ചത് 40 വര്‍ഷങ്ങള്‍ക്കുശേഷം

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിലെ കണ്ടക്ടറായിരുന്ന രണ്‍വീസ് സിങ് യാദവിനെ അഞ്ചു പൈസ തട്ടിപ്പു നടത്തിയെന്ന പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിയ കേസില്‍ 40 വര്‍ഷങ്ങളായി തുടരുന്ന നിയമയുദ്ധത്തിന് ഒടുവില്‍ ശമനം. 1973ല്‍ രണ്‍വീസ് സിങ് യാദവ് ഒരു യുവതിയില്‍ നിന്ന് 15 പൈസ യാത്രയ്ക്കു വാങ്ങി പത്തു പൈസയുടെ ടിക്കറ്റ് നല്‍കിയെന്നായിരുന്നു ആരോപണം. അഞ്ചു പൈസ സ്വന്തം പോക്കറ്റിലാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് യാദവിനെ പുറത്താക്കുകയായിരുന്നു.
തുടര്‍ന്ന് ഡിടിസി ലക്ഷങ്ങള്‍ ചെലവിട്ട് കേസ് നടത്തി കാലം കഴിച്ചപ്പോള്‍ അഞ്ച് പൈസയെന്നത് ഇന്ത്യയില്‍ നിന്നു തന്നെ അപ്രത്യക്ഷമായി. ഇന്ന് 73-ാം വയസ്സില്‍ കേസ് ജയിച്ചതിന്റെ ആവേശത്തിലാണ് യാദവ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണം കുടുംബത്തെപ്പോലും ബാധിച്ചെന്ന് യാദവ് പറയുന്നു. പുറത്താക്കപ്പെടുമ്പോള്‍ തന്റെ രണ്ട് ആണ്‍മക്കള്‍ക്കും ചെറുപ്രായമായിരുന്നു. അവരെ വളര്‍ത്തിക്കൊണ്ടുവരികയെന്നതും ഒപ്പം താന്‍ ചതിച്ചോയെന്ന് അവര്‍ ചോദിക്കുന്നതും തന്നെ തളര്‍ത്തിയതായും യാദവ് പറഞ്ഞു.
ഈ പ്രായത്തില്‍ പലരും തീര്‍ഥാടനത്തിനുപോകുകയാണ് പതിവ്. ഞാന്‍ സ്ഥിരം കോടതിയിലാണ് പൊയ്‌ക്കോണ്ടിരുന്നത്. ഈവര്‍ഷം ജനുവരിയില്‍ ഹൈക്കോടതി കേസില്‍ തീര്‍പ്പു കല്‍പ്പിച്ചു. യാദവിന് ഡിടിസി 30,000 രൂപ നല്‍കണമെന്നാണ് വിധിച്ചത്. കൂടാതെ, ഗ്രാറ്റുവിറ്റിയായി 1.28 ലക്ഷവും സിപിഎഫായി 1.37 ലക്ഷവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, കേസ് നടത്തിപ്പിനായി ഇതുവരെ യാദവിന് 47,000 രൂപയുടെ ചെലവു വന്നിട്ടുണ്ട്. 1990ല്‍ തൊഴില്‍ കോടതി കേസില്‍ യാദവിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഡിടിസി ഇതിനെതിരെ വീണ്ടും കേസിനു പോകുകയായിരുന്നു.
അഞ്ചു പൈസയ്ക്കുവേണ്ടി എത്ര ലക്ഷം രൂപയാണ് ചെലവാക്കിയതെന്ന് വാദത്തിനിടെ ഡിടിസിയോട് കോടതി ചോദിച്ചിരുന്നു. അതേസമയം, അഞ്ച് പൈസയുടേതാണോ രണ്ടു പൈസയുടെതാണോ കേസെന്ന തര്‍ക്കത്തില്‍ മേയ് 26ന് കര്‍കര്‍ഡൂമ കോടതി വാദം കേള്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























