ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസില്‍ നിയമത്തിനു മുന്നില്‍ നീണ്ട വര്‍ഷം പോരാടിയ ദൃക്‌സാക്ഷി മുഹമ്മദ് ഹാഷിം അന്‍സാരി മരണത്തിനു കീഴടങ്ങി

ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിലെ ദൃക്സാക്ഷിയായ ഹാഷിം അന്‍സാരി മരണത്തിനു മുന്നില്‍ കീഴടങ്ങി. കേസിലെ പ്രധാന ദൃക്സാക്ഷിയായ അന്‍സാരി ഇന്ന് രാവിലെ സ്വവസതിയില്‍ വച്ചാണ് മരിച്ചത്. 96 വയസുകാരനായിരുന്ന അന്‍സാരി ആറു വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിലുമായിരുന്നു. ബാബരി മസ്ജിദില്‍ നിന്നും വളരെ അടുത്ത് ജന്മഭൂമി സമ്പര്‍ക് മാര്‍ഗിലായിരുന്നു അന്‍സാരി താമസിച്ചിരുന്നത്.
1949 മുതല്‍ 2016 വരെ 67 വര്‍ഷം ബാബരി മസ്ജിദുമായുള്ള കേസില്‍ നിരവധി കോടതികളില്‍ അന്‍സാരി കേസിനു ബലമേകുന്ന തെളിവുകളുമായി കയറിയിറങ്ങി. 1949 ല്‍ അഭിരാം ദാസ് ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിക്കുന്നത് നേരിട്ടു കണ്ടെന്നായിരുന്നു അന്‍സാരിയുടെ വാദം. ബാബരി മസ്ജിദിനകത്ത് അര്‍ധരാത്രിയില്‍ വിഗ്രഹം കാണുന്നതിന് മുമ്പ് അവസാനമായി ഇശാ നമസ്‌കരിച്ചവരില്‍ ഒരാളാണ് അന്‍സാരി.
വിഗ്രഹം ക്ഷേത്രത്തില്‍ സ്വയംഭൂവായതാണെന്ന ഹിന്ദുമഹാസഭയുടെ വാദത്തിനെതിരെ 1961 ല്‍ സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന് വേണ്ടി ഫൈസാബാദ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തിരുന്നു. കേസില്‍ അന്‌സാരിയോടൊപ്പം മൊഹമ്മദ് ഫാറൂഖ്, ഷഹാബുദ്ദീന്‍, മൗലാനാ നിസാര്‍, മഹ്മൂദ് സാഹബ് തുടങ്ങിയവരായിരുന്നു മറ്റു കക്ഷികള്‍. 2014ല്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് അന്‍സാരി അറിയിച്ചിരുന്നതാണെങ്കിലും തന്റെ മകനെ കേസിന്റെ നടത്തിപ്പിനുള്ള അവകാശം ഏല്‍പ്പിച്ചു കേസുമായി മുന്നോട്ടു പോവുകയായിരുന്നു.
തയ്യല്‍ക്കാരന്റെ മകനായ ഹാഷിം അന്‍സാരി തര്‍ക്കഭൂമിയുടെ പേരില്‍ അശാന്തി സൃഷ്ടിക്കരുത് എന്ന് ഹിന്ദുക്കളോടും മുസ്ലിംകളോടും നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. നിയമ പോരാട്ടത്തിന്റെ അവസാന നാളുകളില്‍ തര്‍ക്കം ഉപേക്ഷിക്കാനും പകരം മനസമാധാനം തരാനുമാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്.
രാമക്ഷേത്ര നിര്‍മാണത്തിനായി ആറു മാസങ്ങള്‍ക്ക് മുമ്പ് അയോധ്യയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കല്ലുകള്‍ ഇറക്കിയതിനെയും അന്‍സാരി വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ രാഷ്ട്രീയ നാടകമാണിതെന്നു അന്‍സാരി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















