എട്ട് ലക്ഷം രൂപക്കു വാങ്ങിയ സാരിയുടേയും ഗണേശവിഗ്രഹത്തി ന്റേയും ബില്‍ ടെക്‌സ്‌റ്റൈല്‍ വകുപ്പിലൂടെ മാറാന്‍ ശ്രമിച്ച സ്മൃതി ഇറാനിയോട് വകുപ്പ് സെക്രട്ടറി എതിര്‍പ്പു പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

വിവാദങ്ങളുടെ തോഴിയായ സ്മൃതി ഇറാനി ടെക്‌സ്‌റ്റൈല്‍ വകുപ്പില്‍ എത്തിയിട്ടും സ്ഥിതിക്കു വത്യാസമൊന്നുമില്ല. കേന്ദ്രമന്ത്രിസഭയിലെ ഗ്ലാമര്‍ താരത്തിനെതിരെ പുതിയ ആരോപണം സജീവമാവുകയാണ്. സാരി വാങ്ങിക്കൂട്ടിയതിനുശേഷം വകുപ്പിനെ കൊണ്ട് പണം നല്‍കാന്‍ സ്മൃതി ഇറാനി ശ്രമിച്ചുവെന്നാണ് വാര്‍ത്ത. ഇതിനെതുടര്‍ന്ന് വകുപ്പ് സെക്രട്ടറി രശ്മി വര്‍മ്മയുമായി മന്ത്രി ഉടക്കിലാണ്. ഇതേ തുടര്‍ന്ന് രശ്മി വര്‍മ്മ ക്യാബിനറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ട്. ഇന്ത്യാ സംവാദ് എന്ന ഹിന്ദി ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്ത വിശദീകരിക്കുന്നു.
കൈത്തറി കുടില്‍ വ്യവസായത്തെ അടുത്തറിയുന്നതിന്റെ ഭാഗമായി മന്ത്രി നടത്തിയ യാത്രയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ യാത്രയ്ക്കിടെ സ്മൃതി ഇറാനി സാരികളും ഒരു ഗണപതി വിഗ്രഹവും വാങ്ങി. എല്ലാത്തിനും കൂടെ ചെലവായത് എട്ട് ലക്ഷം രൂപ. അതിന് ശേഷം ഈ തുക തിരിച്ചു കിട്ടാനായി മന്ത്രി ടെക്‌സ്‌റ്റൈല്‍ സെക്രട്ടറിയായ രശ്മി വര്‍മ്മയ്ക്ക് നല്‍കി. എന്നാല്‍ വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ സാരിക്ക് ഖജനാവിലെ പണം അനുവദിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ ഉറച്ച നിലപാട്. ഇതോടെ സെക്രട്ടറിയുമായി മന്ത്രി തെറ്റി.
വകുപ്പ് മന്ത്രിയെന്ന നിലയില്‍ തനിക്ക് കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അതുകൊണ്ട് തന്നെ അതിന് പണം അനുവദിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും വിശദീകരിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ തര്‍ക്കം രൂക്ഷമായി. കാബിനറ്റ് സെക്രട്ടറിക്ക് മുമ്പില്‍ പരാതിയുമായി വകുപ്പ് സെക്രട്ടറി രശ്മി വര്‍മ്മയെത്തി. സ്മൃതി ഇറാനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടുകളും അറിയിച്ചു. എന്നാല്‍ ഈ വാര്‍ത്തകളെ സ്മൃതി ഇറാനി നിഷേധിക്കുന്നതായും ഇന്ത്യാ സംവാദ് തന്നെ പറയുന്നു. വകുപ്പ് സെക്രട്ടറിയുമായി തര്‍ക്കമുണ്ടെന്നത് അടിസ്ഥാന രഹിതമാണ്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഇതിനെ സ്മൃതി ഇറാനി വിശദീകരിക്കുന്നു. ഈ വിവാദം തെറ്റാണെന്നും ഒരു സാധനവും വാങ്ങിയിട്ടില്ലെന്നും ബില്ലുകളൊന്നും ഇല്ലെന്നും സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയും പ്രതികരിക്കുന്നു.
ഡല്‍ഹിയിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിക്കുകയും സ്‌കൂള്‍ കാലത്തിനു ശേഷം മുംബൈയിലേക്ക് താമസം മാറുകയുമായിരുന്നു ഇറാനി. വര്‍ഷങ്ങളോളം ഇന്ത്യയിലെ സീരിയല്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായിരുന്ന ഇറാനി 2003-ല്‍ ബിജെപിയില്‍ ചേര്‍ന്നു. താമസിയാതെ പാര്‍ട്ടി വക്താവും രാജ്യസഭ അംഗവും ആയി മാറി. മോദിയുടെ അടുത്ത അനുയായി ആയ സ്മൃതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് തോറ്റു. എന്നാല്‍ മാനവവിഭവ ശേഷി വകുപ്പാണ് സ്മൃതിക്ക് മോദി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ രാഹുലിനെ വെള്ളം കുടുപ്പിച്ചതിനായിരുന്നു ഇത്.
മന്ത്രിപദവിയില്‍ വിവാദങ്ങളായിരുന്നു സ്മൃതിയെ പിന്തുടര്‍ന്നത്. ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയിലെ ഇടപെടലും ജെഎന്‍യു വിഷയവുമെല്ലാം സ്മൃതി ഇറാനിയുടെ പ്രതിച്ഛായയെ ബാധിച്ചു. ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുനഃസംഘടനയില്‍ മാനവവിഭവ ശേഷി വകുപ്പ് സ്മൃതി ഇറാനിക്ക് നഷ്ടമായി. എന്നാല്‍ പുതിയ വകുപ്പിലും വിവാദം വിട്ടൊഴിയുന്നില്ലെന്നാണ് സാരി വിഷയം തെളിയിക്കുന്നത്.
https://www.facebook.com/Malayalivartha
























