സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന മൂന്നേകാല്‍ ലക്ഷം അതിക്രമങ്ങളില്‍ 35,000 ബലാല്‍സംഗങ്ങള്‍: സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തത് ഡല്‍ഹിയിലും ആസ്സാമിലും

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ 2015-ല്‍ നേരിയ കുറവുണ്ടായതാണ് കാണുന്നത്. 2014-ല്‍ നടന്നതിനെക്കാള്‍ 3.1 ശതമാനം കുറവ് കുറ്റകൃത്യങ്ങളേ നടന്നിട്ടുള്ളൂ എന്നാണ് രേഖകള്‍ കാണിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ 2014-ല്‍ രാജ്യത്ത് നടന്നത് 3,37,922 കുറ്റകൃത്യങ്ങളാണെങ്കില്‍ 2015-ല്‍ അത് 3.27,394 ആയി കുറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ ഉണ്ടായിട്ടുള്ള ഈ കുറവ് ആശാവഹമായ പുരോഗതിയായി വിലയിരുത്തപ്പെടുന്നു.
2014-ല്‍ 36,735 ബലാല്‍സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2015-ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 34,735 ബലാല്‍സംഗങ്ങളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനം കുറവ് ആണ് ഇത്.കൂട്ടബലാല്‍സംഗക്കേസ്സുകളുടെ എണ്ണത്തിലും കുറവുണ്ടായി. 2014-ലെ 2346-ല്‍നിന്ന് 2113 ആയി കുറഞ്ഞു.
മാനഭംഗപ്പെടുത്തല്‍, ശാരീരികമായി ആക്രമിക്കല്‍ എന്നിവയുള്‍പ്പെടെ തുറിച്ചുനോട്ടം വരെയുള്ള മറ്റ് ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തില്‍ ബലാല്‍സംഗകേസുകളുടെ എണ്ണത്തിലുണ്ടായതുപോലെയുള്ള കുറവ് ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല 2014-ലേതിനെക്കാള്‍ കൂടുതലാണ് ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം. തട്ടിക്കൊണ്ടുപോകലിന്റെ കാര്യത്തിലും നേരീയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2014-ല്‍ 57,311 സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയതെങ്കില്‍ 2015-ല്‍ അത് 59,277 ആയി വര്‍ധിക്കുകയാണുണ്ടായത്. ബലാല്‍സംഗക്കേസ്സുകളിലെ 95 ശതമാനം പ്രതികളും ഇരകള്‍ക്ക് പരിചയമുള്ളവരാണെന്ന് കുറ്റകൃത്യങ്ങളുടെ രേഖകള്‍ തെളിയിക്കുന്നു.അപ്പൂപ്പന്‍, അച്ഛന്‍, സഹോദരന്‍, മകന്‍ എന്നിവരില്‍നിന്ന് പീഡനം നേരിടേണ്ടിവന്ന 488 കേസ്സുകളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മറ്റു കുടുംബാംഗങ്ങളില്‍നിന്നുള്ള പീഡനം നേരിട്ടത് 891 പേര്‍ക്കും കുടുംബ സുഹൃത്തുക്കളില്‍നിന്നും മറ്റ് ബന്ധുക്കളില്‍നിന്നും പീഡനം നേരിട്ടത് 1788 പേര്‍ക്കുമാണെനാനാണ് കണക്കുകള്‍.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്സുകള്‍ 7655-ഓളം വരും. തൊഴിലുടമയാലോ സഹപ്രവര്‍ത്തകരാലോ പീഡിപ്പിക്കപ്പെട്ടവര്‍ 557 പേരാണ്. മുന്‍ പങ്കാളിയില്‍നിന്ന് പീഡനം നേരിട്ടവരുടെ എണ്ണം 705 വരും. പരിചയമുള്ള വ്യക്തികളില്‍നിന്ന് ദുരനുഭവമുണ്ടായത് 11,506 പേര്‍ക്കാണ്. 9508 പേര്‍ക്ക് അയല്‍ക്കാരില്‍നിന്നാണ് പീഡനം നേരിട്ടത്.
തട്ടിക്കൊണ്ടുപോകല്‍ കേസ്സുകളിലേറെയും കാരണമായി പറയുന്നത് വിവാഹം കഴിക്കാനുള്ള ആഗ്രഹം തന്നെ. 54 ശതമാനം കേസ്സുകളിലും വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്.2014-ലും അമ്പത് ശതമാനത്തോളം കേസ്സുകളിലും വിവാഹമായിരുന്നു പ്രധാന ഉദ്ദേശ്യം.
തലസ്ഥാനമായ ഡല്‍ഹിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്ത്രീ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ 23.7 ശതമാനമാണ് ഇവിടുത്തെ ബലാല്‍സംഗ നിരക്ക്. 2199 ബലാല്‍സംഗക്കേസ്സുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഏ്റ്റവും കൂടുതല്‍ ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മധ്യപ്രദേശിലാണ്. 4391 കേസ്സുകള്‍. മഹാരാഷ്ട്ര (4,144), രാജസ്ഥാന്‍ (3,644), ഉത്തര്‍പ്രദേശ് (3025) ഒഡിഷ (2251), ഛത്തീസ്ഗഢ് (1560) എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും ജനസംഖ്യാടിസ്ഥാനത്തില്‍ ഡല്‍ഹി മുന്നിലാണ്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പശ്ചിമ ബംഗാളില്‍നിന്നാണ്. 33,218 കേസ്സുകള്‍. രാജസ്ഥാന്‍ (28,165), മധ്യപ്രദേശ് (24,135), ആസാം (23,258), ഒഡിഷ (17,144), ഡല്‍ഹി (17,104) എന്നിവയാണ് മുന്നിലുള്ള സംസ്ഥാനങ്ങള്‍.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളിലും പെണ്‍കുട്ടികളാണ് ഏറെയും ഇരകളാക്കപ്പെടുന്നത്.2015-ല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്സുകളില്‍ 90 ശതമാനവും പെണ്‍കുട്ടികളെ തട്ടിയെടുത്ത് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. 2015-ല്‍ രാജ്യത്ത് നടന്ന 6877 മനുഷ്യക്കടത്ത് കേസ്സുകളില്‍ 3490 എണ്ണത്തിലും കുട്ടികളാണ് ഉള്‍പ്പെട്ടിരുന്നത്. കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3149 കേസ്സുകളിലും അയല്‍ക്കാരായിരുന്നു പ്രതികള്‍.കുടുംബാംഗങ്ങളില്‍നിന്ന് പീഡനം നേരിട്ട കുട്ടികള്‍ 138 പേരാണ്. പരിചയക്കാരായ വ്യക്തികളില്‍നിന്നാണ് 23.13 ശതമാനം സംഭവങ്ങളിലും കുട്ടികള്‍ ഉപദ്രവം നേരിട്ടത്. തമിഴ്‌നാടാണ് കേസ്സുകളുടെ എണ്ണത്തില്‍ മുന്നില്‍ (589). ഗുജറാത്ത് (542), ഉത്തര്‍പ്രദേശ് (312) എന്നിവയാണ് പിന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.
https://www.facebook.com/Malayalivartha
























