മുല്ലപ്പെരിയാറിനു പുറമെ കാവേരിയിലെ ജലവും തമിഴ് നാടിന്, സുപ്രീം കോടതി വിധിയെത്തുടർന്ന് കർണ്ണാടകയിൽ വൻ പ്രതിഷേധം, കേരളത്തിലേക്കുള്ള ബസ് സർവീസുകൾ തടഞ്ഞു

കേരളത്തിലെ മുല്ലപ്പെരിയാറിലെ ജലത്തിന് പിന്നാലെ കർണാടകയിൽ നിന്നും കാവേരിയിലെ ജലവും തമിഴ്‌നാടിന്.10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം കര്‍ണാടകം തമിഴ്നാടിന് കൊടുക്കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ പ്രത്യേക കമ്മിറ്റിയുടെ മോണിറ്ററിങ്ങിലാണ് ജലവിതരണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്.
ഈ വര്‍ഷം ഇതുവരെയായി 33 ടിഎംസി വെള്ളം മാത്രമേ കിട്ടിയിട്ടുള്ളൂ എന്നാണ് തമിഴ്‌നാട് പറയുന്നത്. കരാര്‍ പ്രകാരം പ്രതിവര്‍ഷം 94 ടി എം സി വെള്ളമാണ് തമിഴ്‌നാടിന് കാവേരിയില്‍ നിന്നും കിട്ടേണ്ടത്. മഴ തീരെക്കുറഞ്ഞ വര്‍ഷങ്ങളില്‍ 64 ടി എം സിയെങ്കിലും കിട്ടണം. ഇത്തവണ മഴ കുറവാണെന്ന കാര്യം തമിഴ്‌നാട് പരിഗണിക്കാന്‍ കൂട്ടാക്കുന്നില്ല എന്നാണ് കര്‍ണാടകയുടെ വാദം.വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേരും.
പ്രതിഷേധത്തെ തുടര്‍ന്ന് തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചു. റോഡുകള്‍ ഉപരോധിച്ച പ്രവര്‍ത്തകര്‍ ചിലയിടങ്ങളില്‍ അക്രമാസക്തരായി. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചും, റോഡുകള്‍ ഉപരോധിച്ചും കാവേരി ജലം തമിഴ്‌നാടിനു നല്‍കുന്നതിനുള്ള പ്രതിഷേധം വ്യക്തമാക്കി.
തമിഴ്‌നാട് വഴി കേരളത്തിലേക്ക് വരുന്നതുള്‍പ്പെടെയുള്ള എഴുന്നൂറോളം ബസുകളുടെ സര്‍വ്വീസ് കര്‍ണാടകം നിര്‍ത്തിവച്ചു. ബംഗളുരുവില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസുകള്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടിരിക്കുകയാണ്. തഞ്ചാവൂരില്‍ കര്‍ണാടക ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തില്‍ തമിഴ്‌നാട് വഴി കേരളം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വ്വീസുകളും നിര്‍ത്തിവച്ചു. പ്രതിഷേധം കണക്കിലെടുത്ത് മാണ്ഡ്യയിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടും ബൃന്ദാവന്‍ ഉദ്യോനവും നാല് ദിവസത്തേക്ക് അടച്ചിട്ടു.
വെള്ളിയാഴ്ച കര്‍ണാടക രക്ഷാസമിതി സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജല നിയമ വകുപ്പ് മന്ത്രിമാരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. പ്രതിദിവസം പതിനയ്യായിരം ക്യൂസക് വെള്ളം കാവേരിയില്‍ നിന്നും തമിഴ്‌നാടിന് വിട്ടുനല്‍കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്.രണ്ട് സംസ്ഥാനങ്ങളിലെയും സാധാരണ ജീവിതത്തെയും കൃഷിയെയും സാരമായി ബാധിക്കുന്ന വിഷയമാണ് കാവേരി നദീജല തര്‍ക്കം.
ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. കാവേരി ജലം കിട്ടിയാല്‍ 40000 ഏക്കര്‍ കൃഷിഭൂമി രക്ഷിച്ചെടുക്കാം എന്നാണ് തമിഴ്‌നാട് കരുതുന്നത്. എന്നാല്‍ ഈ അവസ്ഥയിൽ തമിഴ്‌നാട് ആവശ്യപ്പെടുന്ന വെള്ളം നല്‍കാന്‍ കര്‍ണാടകയ്ക്കും സാധിക്കില്ല.
https://www.facebook.com/Malayalivartha
























