തിരിച്ചടിക്കാന്‍ എല്ലാ സാഹചര്യവും ഒത്തു, പിന്തുണ പ്രതീക്ഷിച്ച ചൈനയും കൈ വിടുന്നു, യുഎന്‍ ഇടപെടലിനുള്ള പാകിസ്ഥാന്റെ ശ്രമം പാളി, നയതന്ത്രത്തിലൂടെ തിരിച്ചടിയുടെ തുടക്കമിട്ട് ഇന്ത്യ

കശ്മീരിലെ ഉറി ഭീകരാക്രമണത്തോടെ ലോകരാഷ്ട്രങ്ങളും യുഎന്‍ ഉം പാകിസ്താനെതിരെ. ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭാ സമ്മേളനത്തിലും യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി നടത്തിയ കൂടിക്കാഴ്ചയിലും കശ്മീര്‍ വിഷയം ഉന്നയിച്ച് രാജ്യാന്തര ഇടപെടലിനു ശ്രമിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടതോടെ ലോകരാഷ്ട്രങ്ങള്‍ക്ക് പുറമെ യുഎനിനും പാകിസ്ഥാനോടുള്ള എതിര്‍പ്പ് വ്യക്തമായി.
കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനമാണു നടത്തുന്നതെന്നാരോപിച്ച് നവാസ് ഷെരീഫ് ബുധനാഴ്ച ബാന്‍ കി മൂണിനെ നേരില്‍ കണ്ടിരുന്നു. 'നിസ്സഹായരായ കശ്മീരികളെ ഇന്ത്യ അടിച്ചമര്‍ത്തുന്നതിന്റെ' ദൃശ്യങ്ങള്‍ തെളിവായി സമര്‍പ്പിച്ച ശേഷം സ്വതന്ത്രമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ കശ്മീരിലേക്ക് അയയ്ക്കണമെന്നും യു.എന്‍. രക്ഷാകൗണ്‍സില്‍ പ്രമേയങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യു.എന്‍. പൊതുസഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ ബാന്‍ കി മൂണ്‍ പാകിസ്താന്റെ ആവശ്യം തീര്‍ത്തും അവഗണിച്ചുള്ള മറുപടിയാണ് നല്‍കിയത്. മ്യാന്‍മര്‍, ശ്രീലങ്ക, കൊറിയന്‍ ഉപഭൂഖണ്ഡം, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ നിരവധി വിഷയങ്ങളിലൂടെ കടന്നുപോയ അദ്ദേഹം കശ്മീര്‍ വിഷയം പരാമര്‍ശിച്ചതേയില്ല.
അതെ സമയം ജമ്മു കശ്മീരിലെ ഉറി സൈനീക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഉലഞ്ഞ പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ ഇന്ത്യ ആക്കം കൂട്ടുന്നു. അടിക്കു തിരിച്ചടി എന്ന നിലയില്‍ ഒരു തുടരാക്രമണത്തിനു മുതിരാതെ പകരം നയതന്ത്രപരമായി തിരിച്ചടിക്കാനുള്ള പദ്ധതിയാണ് ഇന്ത്യക്ക്. തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായി അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1960 ലെ പാകിസ്ഥാനുമായുള്ള സിന്ധുനദീജലകരാര്‍ പുനപരിശോധിക്കാനൊരുങ്ങുകയാണ് ഇന്ത്യ. 1960 ലെ കരാറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം നടത്തിയത്. നിരന്തരമായി പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ കണക്കിലെടുത്തും, കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ ഉറിയിലെ ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനത്തിലെത്തിയത്.
പഞ്ചാബിലൂടെ ഒഴുകുന്ന നദികളായ ബിയാസ്, രവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്താനുമാണ് എന്നാണ് ഈ കരാറില്‍ ഉള്‍പ്പെടുന്നത്. ഏതു കരാറും പ്രാവര്‍ത്തീകമാക്കണമെങ്കില്‍ പരസ്പരവിശ്വസമാണ് വേണ്ടതെന്നും ഇത് ഒരു കൂട്ടര്‍ക്ക് മാത്രം പ്രശ്നമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യവക്താവ് സ്വരൂപ് അഭിപ്രായപ്പെട്ടു.
ചൈനയുടെ പൂര്‍ണമായ സഹകരണം പ്രതീക്ഷിച്ചതും പാകിസ്ഥാന് വിനയായിരിക്കുകയാണ്. ചൈനയുടെ സഹകരണത്തോടെ ഇന്ത്യയെ പാഠം പഠിപ്പിക്കാമെന്ന വിശ്വാസമായിരുന്നു പാകിസ്താന് ഇത് വരെ ഉണ്ടായിരുന്നത്. തുടരെ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്കു പാകിസ്ഥാന്‍ മുതിര്‍ന്നതും ചൈന പിന്നിലുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. യുഎന്‍ സമ്മേളനത്തിനിടെ ചൈനീസ് പ്രതിനിധി ലി കിക്വാങ് പാക് പ്രധാന മന്ത്രി നവാസ് ഷെരീഫുമായി കൂടികാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയില്‍ പാക്കിസ്ഥാന് പൂര്‍ണ്ണ പിന്തുണ നല്‍കിയാണ് ചൈന സംസാരിച്ചത്. 'കാശ്മീര്‍ വിഷയത്തില്‍ ഞങ്ങള്‍ പാകിസ്ഥാനൊപ്പമാണ്. ഏത് വേദിയിലും പാകിസ്ഥാന് പിന്തുണ നല്‍കും' എന്ന് ചൈന പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യം ഇതിനെ എതിര്‍ക്കാന്‍ ചൈനയും തയ്യാറായിരുന്നില്ലങ്കിലും, കാശ്മീര്‍ വിഷയത്തില്‍ ചൈന പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന പാക്കിസ്ഥാന്റെ വാദം ശക്തമായി നിഷേധിച്ച് ചൈനയും രംഗത്തെത്തി.
'കാശ്മീരിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. ഈ പ്രശ്നത്തില്‍ ഞങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. രണ്ടു പാര്‍ട്ടികളും സമാധാന പരമായ നിലപാടില്‍ എത്തണം' എന്നായിരുന്നു ചൈനീസ് വക്താവ് പറഞ്ഞത്. അതോടെ ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് ചൈനയില്‍ നിന്നുള്ള സഹകരണവും പാകിസ്ഥാന് ഇല്ലാതായി. യുഎന്‍ സമ്മേളനത്തില്‍ ലോക രാഷ്ട്രങ്ങള്‍ മുഴുവനും പാകിസ്താനെതിരെ തിരിഞ്ഞതാണ് ചൈനയെ ഇത്തരത്തിലൊരു നിലപാടെടുക്കുന്നതിനു പ്രേരിപ്പിച്ചത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ ലക്ഷ്യവും ഇതോടെ വിജയം കണ്ടു. പാകിസ്താനെതിരേ ഇന്ത്യ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പരസ്യ പിന്തുണയുമായി അഫ്ഗാനിസ്ഥാനും രംഗത്തെത്തി. പാകിസ്താന്‍ ഭീകരര്‍ക്കു പിന്തുണ നല്‍കുന്നെന്ന ആരോപണവുമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ രംഗത്ത് വന്നത്. തങ്ങള്‍ക്കെതിരേ പാകിസ്താന്‍ നിഴല്‍ യുദ്ധം നടത്തുകയാണെന്നു അഫ്ഗാന്‍ വൈസ് പ്രസിഡന്റ് സര്‍വാര്‍ ദനേഷ് അറിയിച്ചു.
ഹഖാനി ശൃംഖലയ്ക്കും താലിബാനും പാകിസ്താന്റെ പിന്തുണയുണ്ട്. ഭീകര സംഘടനകള്‍ക്കു പാകിസ്താനിലാണു പരിശീലനം ലഭിക്കുന്നത്. 10 ഭീകര സംഘടകളെയാണു പാകിസ്താന്‍ തങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്നത്. ഇതിനു തെളിവ് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ലോകരാഷ്ട്രങ്ങള്‍ എല്ലാം ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന പാകിസ്താനെതിരെ തിരിഞ്ഞതോടെ തോക്കിലൂടെ മറുപടി നല്‍കാതെ നയതന്ത്രപരമായി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെടുത്താനും ഇന്ത്യക്കു കഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാനോടുള്ള അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ ചൈനയും പിന്തുണയില്ലാതെ വന്ന സാഹചര്യത്തില്‍ ഇന്ത്യക്കു ഒരു പ്രതിക്രമണത്തിനു മുതിരുന്നതിനുള്ള സാഹചര്യം നിലവിലുണ്ട്. എന്നാല്‍ ഇനിയൊരു യുദ്ധത്തിന് ഒരുങ്ങാതെ പാകിസ്ഥാനെ നയതന്ത്രപരമായി നേരിട്ട് സമാധാനം തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരിക്കും ഇന്ത്യ മുന്‍തൂക്കം നല്‍കുക.
https://www.facebook.com/Malayalivartha


























