വീണ്ടും പാകിസ്താന്റെ വെടിവയ്പ്, പോര്‍വിളിക്കു പിറകെ പ്രകോപനവുമായി വീണ്ടും പാകിസ്ഥാന്‍, ഗ്രാമവാസികളെ ഒഴിപ്പിച്ച് കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തെ വിന്യസിപ്പിച്ചു, സാഹചര്യങ്ങള്‍ കൂടുതല്‍ കലുഷിതമാകുന്നു

ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതോടെ നിയന്ത്രണം വിട്ട പാകിസ്ഥാന്‍ നിരന്തരം പോര്‍ വിളികളുമായി രംഗത്തെത്തയതിനു പിറകെ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. അതിര്‍ത്തിയില്‍ നിയന്ത്രണ രേഖ കടന്നു ഇന്ത്യന്‍ സൈന്യം ആക്രമിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വീണ്ടും പ്രകോപനപരമായ സമീപനവുമായി മുന്നോട്ട് വരുന്നത്. കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഇന്നും വെടിവയ്പ്പ് നടത്തിയതോടെ മൂന്നു ദിവസത്തിനിടെ പാകിസ്ഥാന്‍ നടത്തിയ അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. വെടിവയ്പ്പില്‍ കാര്യമായ നാശനഷ്ടങ്ങളോ പരിക്കോ ഇല്ലെന്നു സൈനീക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം ഇന്ത്യക്കെതിരെ പാകിസ്ഥാനിലെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. അതിര്‍ത്തിയിലെ ആക്രമണങ്ങളിലൂടെ ഇന്ത്യ വീണ്ടും പ്രകോപനങ്ങള്‍ ഉയര്‍ത്തിയാല്‍ സംയമനം പാലിക്കുന്നത് തുടരാന്‍ സാധിക്കില്ലെന്ന് യുഎന്നില്‍ പാകിസ്താനിലെ യുന്‍ അംബാസിഡര്‍ മലീഹ ലോധി. കഴിഞ്ഞ ദിവസങ്ങളിലെ ഇന്ത്യയുടെ സൈനിക നടപടിക്കു ശേഷം വിഷയം യുഎന്‍സെക്യൂരിറ്റി കൗണ്‍സിലിനു മുന്നിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്കു മുന്നില്‍ പാകിസ്താന്‍ പരമാവധി നിയന്ത്രണ പാലിക്കുകയാണ്. എന്നാല്‍ ഇന്ത്യ ഇത് തുടര്‍ന്നാല്‍ പാകിസ്താന് സംയമനം തുടരാന്‍ സാധിക്കില്ലെന്നും ലോധി വ്യക്തമാക്കി. ഇതാണ് കാലങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നു പോകുന്ന സാമൂഹികാവസ്ഥ. ഇന്ത്യന്‍ പ്രകോപനത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ഏറെ അപകടകരമായ അവസ്ഥയാണുള്ളതെന്നും ലോധി യുഎന്നില്‍ വ്യക്തമാക്കി. ഇന്നലെ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 38 ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് പാക് പട്ടാളക്കാരും കൊല്ലപ്പെട്ടത്തിന്റെ പശ്ചാത്തലത്തിലാണ് യുഎന്നില്‍ ഇന്ത്യക്കെതിരെ പാക് വക്താവ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ഇന്ത്യന്‍ ആക്രമണത്തിന് കൃത്യമായ മറുപടി നല്കുമെന്ന് പാകിസ്താന്‍ പ്രഖ്യപിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ പാക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പാക്ക് അധീന കശ്മീരില്‍ ഭീകരരുടെ ഇടത്താവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആയിരം ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഇവിടുന്നുള്ള ജനങ്ങള്‍ക്കായി പ്രത്യേക ക്യാംപുകള്‍ തുറന്നു.
ജമ്മുകശ്മീരിലെയും പഞ്ചാബിലെയും അടക്കം പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ പ്രദേശങ്ങളിലും ഗ്രാമീണരെ സൈന്യം ഇന്നലെ രാത്രി മുതല്‍ ഒഴിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ ഇന്നലെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. വാഗ അതിര്‍ത്തിയിലെ സൈന്യത്തിന്റെ റിട്രീറ്റ് സെറിമണിയും ബിഎസ്എഫ് റദ്ദാക്കിയിരുന്നു.
മിന്നല്‍ ആക്രമണത്തിന് ശേ·ഷമുള്ള സുരക്ഷാ വിലയിരുത്തലുകള്‍ക്കായി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അടിയന്തരയോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നലെ രാത്രി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തി.
പാകിസ്ഥാന്‍ ഇനിയും പ്രകോപനപരമായി വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നുറപ്പാണ്. അങ്ങിനെയാണെങ്കില്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ യുദ്ധത്തിനുള്ള സാഹചര്യമാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നിലവിലുള്ളത്. പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ അനുകൂലിച്ചു കൊണ്ട് യുഎസ് അടക്കം നിരവധി രാഷ്ട്രങ്ങള്‍ രംഗത്തെത്തിയത് ഇന്ത്യക്കനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha


























