പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കം ഫലം കണ്ടു, രാജ്യാന്തര തലത്തില്‍ മിന്നലാക്രമണത്തിനു ശേഷം ഇന്ത്യക്കു വന്‍ പിന്തുണ, ഇന്ത്യയുടെ നിലപാട് ശരിയല്ലെന്ന് ഉറച്ച് പാക്കിസ്ഥാന്‍

ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നതായി പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും, മിന്നലാക്രമണം നടന്നിട്ടില്ലെന്നാണു യുഎന്‍ പാക്ക് പ്രതിനിധി മലീഹ ലോധി ഇന്നലെ പ്രസ്താവിച്ചത്. ഇന്ത്യയ്‌ക്കെതിരെ രാജ്യാന്തരതലത്തില്‍ അഭിപ്രായ രൂപീകരണത്തിനു പാക്കിസ്ഥാന്‍ നടത്തിയ നീക്കങ്ങളും പരാജയമായി. ഭീകരരെ മാത്രം ഉന്നംവച്ചുള്ള നടപടിയെന്ന ഇന്ത്യന്‍ നിലപാട്, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും സഹായിച്ചു. പാക്കിസ്ഥാനുവേണ്ടി പ്രതികരിക്കാന്‍ ചൈനയും മുന്നോട്ടുവന്നില്ല.
അപ്പോഴും, ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നു പാക്ക് അധിനിവേശ കശ്മീരില്‍ (പിഒകെ) ആക്രമണം നടത്തിയെന്നതു ശരിയല്ലെന്ന ഔദ്യോഗിക നിലപാടില്‍ പാക്ക് സൈന്യം ഉറച്ചുനില്‍ക്കുകയാണ്. ഉറി ഭീകരാക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി - 18 സൈനികര്‍ ഉറിയില്‍ കൊല്ലപ്പെട്ടെങ്കില്‍, അനൗദ്യോഗിക കണക്കുകളനുസരിച്ച്, അതിന്റെ ഇരട്ടിയിലേറെ ഭീകരരെയാണു കഴിഞ്ഞദിവസം സൈന്യം വധിച്ചത്. സൈനികരുടെ പേരിലാണെങ്കിലും മോദിയെക്കുറിച്ചു നല്ലവാക്കു പറയാന്‍ പ്രതിപക്ഷവും നിര്‍ബന്ധിതരായി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അടക്കം മോദിയെ പ്രശംസിച്ചിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തങ്ങളുടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി പാക്ക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐഎസ്പിആര്‍ കഴിഞ്ഞദിവസം രാവിലെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ പിഒകെയിലെ ഭീകര ഇടത്താവളങ്ങളില്‍ ആക്രമണം നടത്തിയെന്ന സൈനിക നടപടികളുടെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ) ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് പ്രസ്താവന നടത്തിയത് ഇതിനുശേഷവും. പിഒകെയില്‍ ഇന്ത്യന്‍ സൈന്യം കടന്നുചെന്ന് ആക്രമിക്കുന്നതു കഴിഞ്ഞ 45 വര്‍ഷത്തില്‍ ഇതാദ്യം എന്ന വാദമാണു മാധ്യമചര്‍ച്ചയായത്. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിനു 2003ല്‍ ധാരണയുണ്ടാക്കിയശേഷം യുപിഎ സര്‍ക്കാരിന്റെ കാലത്തു 2007ലും 2013ലും മിന്നലാക്രമണങ്ങള്‍ നടന്നിരുന്നു. അന്നൊന്നും ആക്രമണങ്ങള്‍ക്കു കഴിഞ്ഞ ദിവസത്തേതുപോലെ മാധ്യമശ്രദ്ധ ലഭ്യമാക്കാനോ ഔദ്യോഗിക പ്രഖ്യാപനത്തിനോ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചില്ല. മുന്‍പു നടന്ന ആക്രമണങ്ങള്‍ സൈന്യത്തിനെതിരെ സൈന്യം നടത്തിയതാണെങ്കില്‍, ഇത്തവണത്തേതു ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയതാണെന്ന ഇന്ത്യന്‍ നിലപാടു ശ്രദ്ധേയമാണ്. എന്നാല്‍, 14 ഇന്ത്യന്‍ സൈനികരെയെങ്കിലും തങ്ങളും കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന പാക്ക് സൈന്യം, നടന്നത് ഇന്ത്യന്‍ സൈനികാക്രമണവും തിരിച്ചടിയുമാണെന്നും അതു സൈന്യവും സൈന്യവും തമ്മിലായിരുന്നുവെന്നുമുള്ള വ്യാഖ്യാനമാണു ഭംഗ്യന്തരേണ ഉന്നയിക്കുന്നത്.
ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള മിന്നലാക്രമണമാണു സൈന്യം നടത്തിയതെന്നു വ്യക്തമാക്കിയ ഇന്ത്യ കൂടുതല്‍ നടപടികള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉടനെ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതു പാക്ക് സൈനിക, രാഷ്ട്രീയ നേതൃത്വങ്ങളെ പിന്നെയും വെട്ടിലാക്കി. ആക്രമണം പാക്ക് സൈന്യത്തിനുണ്ടാക്കിയ അപമാനം ചെറുതല്ല. സംഭവം നിഷേധിക്കാനുള്ള പ്രകോപനവും അതുതന്നെ. നിഷേധിപ്പിക്കാന്‍ സാധിച്ചുവെന്നത് ഇന്ത്യയുടെ വിജയമാണ്. കടന്നാക്രമണം നടത്തിയിട്ടില്ലെന്നു നിലപാടുള്ളവര്‍ എന്തു പറഞ്ഞു തിരിച്ചടിക്കും? അതുകൊണ്ടുതന്നെ, നിയന്ത്രണ രേഖയില്‍നിന്നുള്ള വെടിവയ്പാണ് ഉണ്ടായതെന്നും തക്ക രീതിയില്‍ പ്രതികരിച്ചെന്നും പ്രകോപിപ്പിച്ചു സ്ഥിതി വഷളാക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും വാദിച്ചു പാക്ക് നേതൃത്വം രോഷം അടക്കി. നുഴഞ്ഞുകയറാന്‍ ഇടത്താവളത്തിലെത്തിയിരുന്ന ഭീകരരെയാണു കൊന്നതെന്ന ഇന്ത്യയുടെ നിലപാടിനെ പാക്കിസ്ഥാന്‍ ചോദ്യംചെയ്തിട്ടുണ്ട്.
അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ഇരുസൈന്യവും അതീവ ജാഗ്രതയിലുള്ളപ്പോള്‍ നുഴഞ്ഞുകയറാന്‍ ആരെങ്കിലും ശ്രമിക്കുമോയെന്നാണ് അവരുടെ ചോദ്യം. സൈനികമായിത്തന്നെ തിരിച്ചടിക്കാന്‍ തയാറെടുക്കുന്നുവെന്ന സൂചനയും അതിലുണ്ട്. അപ്പോഴും, ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. സൈനികമായി മാത്രമല്ല, രാഷ്ട്രീയമായും പാക്കിസ്ഥാന്‍ തിരിച്ചടിക്കു മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളും ഈ മാസം അഞ്ചിനു വിളിച്ചുചേര്‍ക്കാനുള്ള നവാസ് ഷരീഫിന്റെ തീരുമാനം അതിലൊന്നു മാത്രമാണ്.
https://www.facebook.com/Malayalivartha


























