അമ്മയ്‌ക്കെന്തു പറ്റി? ജയലളിതയെ കാണാന്‍ വന്ന കേന്ദ്രമന്ത്രിയേയും തടഞ്ഞു; ജയലളിതയെപ്പറ്റി അഭ്യൂഹങ്ങള്‍ പടരുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് എന്തുപറ്റിയെന്ന് ആര്‍ക്കും അറിയില്ല. എങ്ങും പടരുന്നത് അഭ്യൂഹങ്ങള്‍ മാത്രം. അതിനിടെ പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ ആശുപത്രിയില്‍ കഴിയുന്ന അവരുടെ ചിത്രങ്ങള്‍ പുറത്തുവിടണമെന്ന്ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മുന്നു ദിവസമായി ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നില്ല. ഇത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അതിനിടെ സീനിയര്‍ മന്ത്രിമാര്‍ക്കുവരെ മുഖ്യമന്ത്രിയെ കാണാന്‍ അനുമതിയില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും മുഖ്യമന്ത്രിയെ കാണാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരണാണ് പൊന്‍ രാധാകൃഷ്ണ്‍ എത്തിയതെന്നാണ് സൂചന.
എഐഎഡിഎംകെയും ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ഈ സാഹചര്യത്തിലാണ് കരുണാനിധി ഭരണ കക്ഷിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രസ്താവനയുമായെത്തിയത്. അതിന് ശേഷവും എഐഎഡിഎംകെയും സര്‍ക്കാരും മൗനം തുടരുന്നത് അഭ്യൂഹം ശക്തമാക്കുകയാണ്. ജയലളിത ആരോഗ്യം വീണ്ടെടുത്ത് ഔദ്യോഗിക പദവികളില്‍ പുന:പ്രവേശിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും കരുണാനിധി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പുറത്തു പ്രചരിക്കുന്ന അപവാദങ്ങള്‍ അവസാനിപ്പിക്കണം. അതിനായി ആശുപത്രിയില്‍ നിന്നും അവരുടെ ചിത്രങ്ങളും യഥാര്‍ഥ വിവരങ്ങളും പുറത്തുവിടണം കരുണാനിധി വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പനിയും നിര്‍ജലീകരണവും ബാധിച്ച് ഒമ്പതു ദിവസമായി ജയലളിത ആശുപത്രിയിലാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അവരുടെ ആരോഗ്യപുരോഗതിയെ കുറിച്ച് ജനങ്ങള്‍ക്ക് നിരന്തരം വിവരം കൈമാറണം. ഒരാഴ്ചയായി ആശുപത്രിയില്‍ തുടരുന്ന ജയലളിതയെ സന്ദര്‍ശിക്കാന്‍ എന്തുകൊണ്ട് ആരെയും അനുവദിക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. നവമാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് ദിവസങ്ങളായി കിംവദന്തി പരക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കാന്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ ധരിപ്പിക്കണമെന്നും കരുണാനിധി പറഞ്ഞു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ കാവേരിപ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി ജയലളിതയുടെ പ്രസംഗം തമിഴ്‌നാട് ചീഫ് സെക്രട്ടറി വായിച്ചിരുന്നു. കര്‍ണാടകത്തിന്റെ നിലപാട് നിശിതമായി വിമര്‍ശിക്കുന്ന ഈ പ്രസംഗത്തില്‍ ജയലളിതയുടെ മുദ്ര കൃത്യമായുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രസംഗം ആശുപത്രിയില്‍ ജയലളിതതന്നെ പറഞ്ഞുകൊടുത്തതായി വിവരമുണ്ടെന്നും അങ്ങനെയാണെങ്കില്‍ ജയലളിതയുടെ ഫോട്ടോ പുറത്തുവിട്ടുകൂടേയെന്നുമാണ് എം.കരുണാനിധി ചോദിച്ചത്. ചെന്നൈയില്‍ ഗ്രീംസ്‌റോഡിലുള്ള അപ്പോളൊ ആശുപത്രിയില്‍ ജയലളിതയെ പ്രവേശിപ്പിച്ചിട്ടുള്ള സ്ഥലത്തേക്ക് വളരെ ചുരുക്കംപേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. മൊബൈല്‍ ഫോണോ മറ്റ് ആധുനിക ആശയവിനിമയ ഉപകരണങ്ങളോ ഈ ഭാഗത്തേക്ക് കൊണ്ടുപോവുന്നതിന് പൊലീസ് അനുമതി നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അസുഖം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് കഴിഞ്ഞ 22 നാണ് അറുപത്തെട്ടുകാരിയായ ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവും മൂലം ചികിത്സയിലുള്ള ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിവിടാന്‍ കഴിയുമെന്നുമാണ് അപ്പോളോ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം പരത്തിയെന്നാരോപിച്ച് ഒരു സ്ത്രീക്കെതിരേ തമിഴ്‌നാട് പൊലീസ് കേസെടുത്തു. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരുടെ പരാതിയില്‍ ഫ്രാന്‍സില്‍ നിന്നുള്ളയാളെന്നു കരുതുന്ന സ്ത്രീക്കെതിരേ കലാപത്തിന് പ്രേരണ ചുമത്തിയെന്ന കുറ്റമാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്ടു ദിവസം മുമ്പ് ജയലളിത മരിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി ഫേസബുക്കില്‍ പോസ്റ്റ് ഇട്ട തമിഴാച്ചി എന്ന യുവതിക്കെതിരെ എ.ഐ.ഡി.എം.കെ ഐടി വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

മുഖ്യമന്ത്രി വെന്റിലേറ്ററിലാണെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹമാണെന്നാണ് എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ പറയുന്നത്. പക്ഷേ, ഈ അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ നടപടികള്‍ ആശുപത്രി അധികൃതരുടെയോ സര്‍ക്കാറിന്റെയോ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന പരാതിയാണ് ഡി.എം.കെ. പ്രസിഡന്റ് കരുണാനിധിയും പി.എം.കെ. നേതാവ് ഡോക്ടര്‍ രാമദാസും ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha


























