പാക് വെടിവയ്പില്‍ നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു

ജമ്മു കാഷ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തിഗ്രാമങ്ങളെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ നടത്തിയ ശക്തമായ വെടിവയ്പിലും ഷെല്‍ ആക്രമണത്തിലും രണ്ടു കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. 22 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. സാംബ, പൂഞ്ച്, ജമ്മു ജില്ലകളില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കും നിയന്ത്രണരേഖയ്ക്കും സമീപമുള്ള ജനവാസ മേഖലകളിലും സൈനിക പോസ്റ്റുകളിലും ഇന്നലെ പുലര്‍ച്ചെയോടെയാണു പാക് റേഞ്ചേഴ്‌സ് കനത്ത ആക്രമണം തുടങ്ങിയത്. 120 എംഎം, 82 എംഎം മോര്‍ട്ടാറുകളുള്‍പ്പെടെ പ്രഹരശേഷി കൂടിയ വെടിക്കോപ്പുകളാണു പാക് സൈന്യം ഉപയോഗിച്ചത്.
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് പാക് ആക്രമണത്തില്‍ ഇത്രയും ഗ്രാമീണര്‍ ഒറ്റ ദിവസം കൊല്ലപ്പെടുന്നത്. ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ നൗഷേരയില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ പതിനാല് മുന്‍നിര സൈനികപോസ്റ്റുകളും തകര്‍ത്തുവെന്ന് അതിര്‍ത്തി രക്ഷാസേന അറിയിച്ചു.
പാക് ആക്രമണത്തില്‍ സാംബയിലെ രാംഗഡില്‍ മാത്രം അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടമായി. അഞ്ചുവയസുകാരനായ അഭിയും ഏഴു വയസുകാരനായ റിഷാബും 19 കാരനായ രവീന്ദര്‍ കൗറും ഉള്‍പ്പെടെയാണിത്. ഇവിടെ ഒമ്പതുപേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മൂന്നുപേരെ രാംഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശേഷിച്ചവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്കു മാറ്റി.
ഷെല്‍ ആക്രമണത്തിന്റെ ഭീതിയില്‍ ഒരാള്‍ ഇവിടെ മരിച്ചുവെന്നും സാംബ ഡെപ്യൂട്ടി കമ്മീഷണര്‍ ശീതള്‍ നന്ദ അറിയിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണം ശക്തമായതോടെ ഗ്രാമവാസികള്‍ വീടുവിട്ട് സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറി.
നിയന്ത്രണരേഖയ്ക്കു സമീപം പാക് വെടിവയ്പില്‍ തിങ്കളാഴ്ച വീട്ടമ്മയും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ മറവില്‍ ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടാനും പാക്കിസ്ഥാന്‍ സൈന്യം ശ്രമിക്കുകയാണ്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ സൈന്യം വിഫലമാക്കിയത്.
https://www.facebook.com/Malayalivartha



























