ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത്; ''പ്രണയഭീഷണി''യിൽ വലഞ്ഞത് നൂറ്റിപതിനാല് പേർ; കാമുകിയുടെ ജോലി നഷ്ടപ്പെടാന്‍ കാമുകന്റെ അതിസാഹസം

കാമുകിയുടെ ജോലി നഷ്ടപ്പെടാന്‍ കാമുകന്റെ അതിസാഹസം. മുംബൈ - ഡല്‍ഹി വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയര്‍ത്തിയാണ് കാമുകന്റെ സാഹസികത. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന സല്ലാ ബിര്‍ജു (38) ആണ് വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത് വച്ചതെന്നു കണ്ടെത്തി. ഉടൻ തന്നെ യുവാവ് പിടിയിലാവുകയും ചെയ്തു.
''പ്രണയഭീഷണി'' മൂലം 114 യാത്രക്കാരാണു വലഞ്ഞത്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു ബിര്‍ജു. പ്രശ്‌നമുണ്ടായാല്‍ കാമുകിയുടെ ജോലി നഷ്ടപ്പെടുമെന്നും അവര്‍ തന്റെ സ്ഥാപനത്തില്‍ ജോലിതേടിയെത്തുമെന്നും പ്രതീക്ഷിച്ചാണു ഭീഷണിനാടകം ആസൂത്രണം ചെയ്തതെന്നു ബിര്‍ജു അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത് വച്ചകാര്യവും ഇയാള്‍ സമ്മതിച്ചു. മുംെബെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആഭരണ വ്യാപാരിയാണു ബിര്‍ജു. ഫ്ലൈറ്റ് 9 ഡബ്ല്യു 339 വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ 2.55നാണു സംഭവങ്ങള്‍ക്കു തുടക്കം. 115 യാത്രക്കാരും ഏഴ് ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
പറന്നുയര്‍ന്നതിനു പിന്നാലെ എയര്‍ഹോസ്റ്റസാണു ഭീഷണിക്കത്ത് കണ്ടെത്തിയത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് അറയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തില്‍ മുന്നറിയിപ്പു നല്‍കി.
''വിമാനം പാക് അധിനിവേശ കശ്മീരിലേക്ക് തിരിച്ചുവിടണം. ഞങ്ങളെ അനുകൂലിക്കുന്ന 12 പേര്‍ വിമാനത്തിലുണ്ട്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാര്‍ഗോ ഏരിയയില്‍ സ്‌ഫോടക വസ്തുക്കളുണ്ട്. നിങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങിയാല്‍ വിമാനം പൊട്ടിത്തെറിക്കും''- കത്തിലെ ഭീഷണി ഇങ്ങനെ. ''അള്ളാഹു അക്ബര്‍'' എന്ന കുറിപ്പോടെയാണു കത്ത് അവസാനിപ്പിച്ചത്.
''പാക് അധിനിവേശ കശ്മീര്‍'' എന്ന പ്രയോഗമാണു കേസില്‍ വഴിത്തിരിവായത്. ഭീകരര്‍ ''ആസാദ് കശ്മീര്‍'' എന്ന വാക്കാണു പ്രയോഗിക്കുന്നത്. ആക്രമണത്തിനു പിന്നില്‍ ഭീകരര്‍ ഇല്ലെന്ന സൂചന ഇതോടെ അന്വേഷണ സംഘത്തിനു ലഭിച്ചു. ഭീഷണിയെത്തുടര്‍ന്നു വിമാനം അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. 3.45 നു വിമാനം അവിടെ ലാന്‍ഡ് ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വിമാനത്തില്‍ സ്‌ഫോടനവസ്തുക്കള്‍ കണ്ടെത്തിയില്ല.
വിമാനത്തില്‍ കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചു. ചിത്രങ്ങളുമെടുത്തു. പരിശോധന ആറു മണിക്കൂര്‍ നീണ്ടു. 10.30 നാണു വിമാനം പറന്നുയര്‍ന്നത്. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പാറ്റയുടെ പേരില്‍ നേരത്തെ ബഹളംവച്ചയാളാണു ബിര്‍ജു. ഇയാള്‍ വിമാനത്തില്‍ പാറ്റയെ കൊണ്ടുവച്ചശേഷമാണു ബഹളം വച്ചതെന്ന് അന്നു കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരേ നടപടിയെടുക്കുമെന്നു അഹമ്മദാബാദ് പോലീസ് അറിയിച്ചു. ഇയാളുടെ പേര് നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha


























