സെക്സ് മൗലികാവകാശമാണ്; സ്വകാര്യതയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല; ലൈംഗീക വീഡിയോ വിവാദത്തിൽ ഹാര്‍ദ്ദിക് പട്ടേലിനെ പിന്തുണച്ച് ജിഗ്നേഷ് മേവാനി

ഈയടുതാണ് ഹാര്‍ദ്ദിക് പട്ടേലിന്റേതാനെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ ഒരു സെക്‌സ് വീഡിയോ പ്രചരിച്ചത്. എന്നാൽ ആ വീഡിയോയിൽ ഉള്ളത് താനല്ലെന്നും ഇതിനുപിന്നിൽ ബിജെപിയുടെ നെറികെട്ട രാഷ്ട്രീയമാണെന്നും ഹാര്‍ദ്ദിക് പട്ടേൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഹാർദിക്കിന് ജിഗ്നേഷിന്റെ പിന്തുണ. ലൈംഗികത മൗലികാവകാശമാണെന്നും സ്വകാര്യതയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ജിഗ്നേഷ് ട്വീറ്റ് ചെയ്തു.
ഇത് ബിജെപിക്കാരുടെ കളിയാണെന്നാണ് ഹാർദിക് പറഞ്ഞത്. കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ഹാര്‍ദ്ദികിന്റെയും പട്ടേല്‍ സമരസമിതിയുടെയും പിന്തുണ കോണ്‍ഗ്രസിന് ഉറപ്പുവരുത്തിയത്. ഇതിന് പിന്നാലെയാണ് ഹാര്‍ദ്ദിക്കിന്റേതെന്ന പേരില്‍ ലൈംഗിക ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത്. മാധ്യമങ്ങിലൂടെ വിഡീയോ പ്രചരിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബിജെപിയും കോണ്‍ഗ്രസും വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തില്‍ നടത്തുന്നത്. ഹാര്‍ദ്ദികിന്റെ പിന്തുണയ്ക്കായി ഇരു പാര്‍ട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഹാര്‍ദ്ദിക് കോണ്‍ഗ്രസിനെ പിന്തുണക്കുകയായിരുന്നു.
ബിജെപി തന്റെ ലൈംഗീക സിഡി വരെ പ്രചരിപ്പിച്ചേക്കുമെന്ന് ഇതിനു മുന്‍പ് തന്നെ ഹാര്‍ദ്ദിക് പറഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തുവന്നത് വലിയ തലവേദനയാണ് ഹാര്‍ദ്ദിക്കിന് ഉണ്ടാക്കിയിരിക്കുന്നത്.
ഹാര്‍ദിക്കിനോട് രൂപസാദൃശ്യമുള്ള ഒരു യുവാവും യുവതിയും ചേര്‍ന്നുള്ള ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങളായിരുന്നു മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മേയ് പതിനാലിന് ചിത്രീകരിച്ച നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയായിരുന്നു മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ബിജെപിയ്ക്ക് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുമായി യാതൊരു ബന്ധവുമില്ല, അത്തരമൊരു പ്രവൃത്തിയുടെ ആവശ്യം ഞങ്ങള്‍ക്കില്ല. അദ്ദേഹം പറയുന്നതുപോലെ വീഡിയോ വ്യാജമാണെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെടുന്നില്ല, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മാന്‍സുഖ് മണ്ഡവ്യ ചോദിക്കുന്നു. അതേസമയം ഹര്‍ദ്ദിക് പട്ടേല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























