പ്രസവവാർഡിൽനിന്നും നായ കുഞ്ഞിന്റെ മൃതദേഹം കടിച്ചുകൊണ്ടുപ്പോയി; സംഭവത്തിൽ ആശുപത്രിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍

പ്രസവവാര്‍ഡില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചുകൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മഹാട്ടം യാദവിനും ഷീലയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. എന്നാൽ കുട്ടി ഉടൻതന്നെ മരിക്കുകയും ചെയ്തു. മരിച്ച കുഞ്ഞിന്റെ മൃതദേഹം പ്രസവ വാര്‍ഡിൽ തറയിലായിരുന്നു കിടത്തിയിരുന്നത്. അന്ന് രാത്രിയായിരുന്നു തെരുവുനായ മൃതദേഹം കടിച്ചുകൊണ്ടുപ്പോയത്.
കുഞ്ഞിന്റെ മൃതദേഹത്തിന്റെ അടുത്ത് ബന്ധുക്കളും വീട്ടുകാരും ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും ഉറങ്ങിയ സമയത്താണ് നായ വന്ന് മൃതദേഹം കടിച്ചുകൊണ്ടുപോയത്. നായ കടിച്ചുകൊണ്ടുപ്പോകുന്നത് കണ്ടത് മറ്റ് രോഗികളുടെ ബന്ധുക്കളാണ്. ഇവർ ബഹളം വച്ച് നായയെ ഓടിച്ചതിനാൽ മൃതദേഹം തിരികെ കിട്ടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം സൂക്ഷിക്കാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചില്ലെങ്കില്‍ പിന്നെ ആശുപത്രിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ആശുപത്രി അധികൃതർ ചോദിക്കുന്നത്. അവിടെ എത്തുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആശുപത്രിക്ക് സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
ആശുപത്രിയില്‍ മൂന്ന് വാച്ച്മാന്‍മാരും രണ്ട് ഹോം ഗാര്‍ഡുകളും ഈ സമയത്ത് ജോലിയില്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം നായ കടിച്ചു കൊണ്ടുപോയതില്‍ ആശുപത്രിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























