വെല്ലൂരിൽ നാല് വിദ്യാർത്ഥിനികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികൾ പറയുന്നതിങ്ങനെ..

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ നാല് വിദ്യാര്‍ഥികൾ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീപ, ശങ്കരി, മോനിഷ, രേവതി എന്നീ കുട്ടികളാണ് 65 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിയത്.
മാർക്ക് കുറഞ്ഞതിനാൽ അധ്യാപിക വഴക്ക് പറയുകയും രക്ഷിതാക്കളെ കൂട്ടി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്ഹത്യ ചെയ്തതെന്നാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ അതല്ല കാരണമെന്നാണ് സഹപാഠികൾ പറയുന്നത്.
നന്നായി പരീക്ഷ എഴുതിയിട്ടും മാർക്ക് നൽകാത്തത് കുട്ടികൾ ചോദ്യം ചെയ്തിരുന്നെന്നും അതിനാൽ ജാതിപ്പേര് വിളിച്ച് പ്രിൻസിപ്പാളുൾപ്പടെയുള്ള അദ്ധ്യാപകർ അപമാനിച്ചുവെന്നും സഹപാഠികൾ പറഞ്ഞു. കുട്ടികളെ മാനസികമായി പീഡിപ്പിച്ച അദ്ധ്യാപികമാരെ സസ്പെൻഷൻ ചെയ്യുക മാത്രമാണ് ചെയ്തത്.
മരിച്ച നാല് പെൺകുട്ടികളും പത്താംക്ലാസ്സിൽ തൊണ്ണൂറ് ശതമാനത്തോളം മാർക്ക് വാങ്ങിയവരാണ്. മരിച്ചവരിൽ ശങ്കരി എന്ന കുട്ടി വീട്ടിലെ ചുവര് മുഴുവൻ എംബിബിഎസ് എന്ന സ്വപ്നം വരച്ചുവെച്ചിരുന്നു. നഗരത്തിൽ കൂലിപ്പണിയെടുക്കുന്ന അച്ഛനുമമ്മയ്ക്കുമൊപ്പം നിന്ന് ചെന്നൈയിലെ സ്കൂളിൽ പഠിയ്ക്കാൻ പണമില്ലാത്തതുകൊണ്ട് അമ്മൂമ്മയോടൊപ്പം നിൽക്കുകയായിരുന്നു രേവതി. പണപ്പാക്കത്തെ ദളിത് കോളനിയിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച കുട്ടിയായിരുന്നു മനീഷ. തറിയിൽ നെയ്തു കിട്ടുന്ന ദിവസക്കൂലി കൊണ്ടാണ് ദീപയുടെ അച്ഛൻ കുടുംബം നോക്കിയിരുന്നത്. ഉത്തരമെഴുതിയിട്ടും മാർക്ക് കുറവ് തന്നതെന്തിനെന്ന് ടീച്ചറോട് ചോദിച്ചതിനാണ് പ്രിൻസിപ്പാൾ ശങ്കരിയുൾപ്പടെയുള്ള 11 കുട്ടികളെ നാല് മണിക്കൂർ ഉത്തരപ്പേപ്പറും പിടിച്ച് വെയിലത്ത് നിർത്തിയതെന്ന് അഭിനയ പറയുന്നു.
മുഴുവൻ മാർക്ക് കിട്ടിയിട്ടും കോളനിയിൽ നിന്നായതുകൊണ്ട് മാത്രം അഭിനയയ്ക്കും വെയിലത്ത് നിൽക്കണ്ടി വന്നു. വകുപ്പുതല നടപടി സസ്പെൻഷനിലൊതുങ്ങിയപ്പോൾ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടാൽ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസിന്‍റെ നിലപാട്.
98 ശതമാനം മാർക്ക് കിട്ടിയിട്ടും മെഡിക്കൽ സീറ്റ് കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർഥിനി അനിതയ്ക്ക് ശേഷം നാല് കുട്ടികൾ ജീവനൊടുക്കിയിട്ടും വിദ്യാഭ്യാസമന്ത്രി സെങ്കോട്ടൈയനോ മുഖ്യമന്ത്രിയോ ഇതുവരെ മിണ്ടിയിട്ടില്ല.
https://www.facebook.com/Malayalivartha



























