ജയലളിത തന്റെ അമ്മയാണെന്ന വാദവുമായി 37കാരി രംഗത്ത്; ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന് യുവതി സുപ്രീം കോടതിയിൽ

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്റെ അമ്മയാണെന്ന വാദവുമായി യുവതി രംഗത്ത്. ഇതു സംബന്ധിച്ച് ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന 37കാരിയായ അമൃത സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ 22ന് ബന്ധുക്കളായ എൽ.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവർക്കൊപ്പമാണ് അമൃത ഹർജി നൽകിയത്. ജയലളിതയുടെ മുതിർന്ന സഹോദരി ഷൈലജയും അവരുടെ ഭർത്താവ് സാരഥിയുമാണ് തന്നെ വളർത്തിയതെന്നാണ് അമൃത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ജയലളിതയുടെ മരണ ശേഷമാണ് തന്നെ രക്ഷിതാക്കൾ ഇക്കാര്യം അറിയിച്ചത്. ഇതേത്തുടർന്ന് ജയയെ ബന്ധപ്പെടാനുള്ള ശ്രമങ്ങളെ വി.കെ. ശശികലയും സംഘവും തകിടം മറിച്ചെന്നും ഇവർ പറയുന്നു.
1980 ആഗസ്റ്റ് 14ന് ചെന്നൈ മൈലാപുരിലെ ജയലളിതയുടെ വീട്ടിലാണ് ജനിച്ചതെന്നും, താൻ ആരാണെന്നു രഹസ്യമാക്കി വച്ചത് ജയലളിതയുടെ ആദരവിന് ഇടിവ് തട്ടാതിരിക്കാനും കുടുംബത്തിന്റെ അന്തസ് നഷ്ടപ്പെടുത്താതിരിക്കാനുമാണെന്ന് അമൃത ഹർജിയിൽ പറയുന്നു. ജയയുടെ മകളാണെന്ന് കാട്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജഡ്ജിമാർ, സി.ബി.ഐ എന്നിവർക്കൊക്കെ കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി കൂട്ടിച്ചേർത്തു.
അപ്പോളോ ആശുപത്രിയിൽ നാലു തവണ ജയയെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ശശിലകലയുടെ നിർദേശത്താൽ സുരക്ഷാ ഭടൻമാർ തന്നെ ആട്ടിയകറ്റി. മരണത്തിനുശേഷം മൃതദേഹം അടക്കണമെന്ന് ജയ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അമൃത ആരോപിച്ചു.
https://www.facebook.com/Malayalivartha



























