"എനിക്കീ കുഞ്ഞിനെ വേണ്ട; ദയവായി ഇതിനെ എവിടെയെങ്കിലും ഉപേക്ഷിക്കൂ...";പീഡനത്തിനിരയായി പ്രസവിച്ച പതിനഞ്ചുകാരിയുടെ അഭ്യര്‍ത്ഥനയിൽ മനംനൊന്ത് മാതാപിതാക്കൾ

'ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ കഴിയുന്നില്ല.' ഉത്തരാഖണ്ഡില്‍ പീഡനത്തിനിരയായി പ്രസവിച്ച പതിനഞ്ച് വയസ്സുകാരിയുടെ പിതാവിനോടുള്ള യാചനയാണിത്. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി പ്രസവിച്ചത്. അതിനും രണ്ട് മാസം മുന്‍പ് മാത്രമാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്.
പത്താം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയുടെ ചരിത്രാധ്യാപകനാണ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. കേസില്‍ അമ്ബത്തിയേഴ് വയസ്സുകാരനായ അധ്യാപകന്‍ പര്‍മേഷ് കുമാര്‍ ജയിലിലാണ്.
കടുത്ത വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. അബോര്‍ഷന്‍ വേണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഏഴുമാസം പൂര്‍ത്തിയായതിനാല്‍ ഇനി അബോര്‍ഷന്‍ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഗര്‍ഭിണിയാണെന്നറിഞ്ഞതും പ്രസവിച്ചതുമൊക്കെ പെണ്‍കുട്ടിക്ക് കടുത്തമാനസികാഘാതമുണ്ടാക്കിയിട്ടുണ്ടെന്ന് കര്‍ഷകനായ പിതാവ് പറഞ്ഞു. ബോര്‍ഡ് എക്സാം അടുത്തിരിക്കെ അതിനായി ഒരുങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി.
കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നും അധ്യാപകന്‍ തന്നെയാണ് കുട്ടിയുടെ പിതാവെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയെ ശിക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സമ്മതമാണെങ്കില്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
നിലവില്‍ ബലാത്സംഗത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ വകുപ്പും ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























