മഹാരാഷ്ട്രയെ നടുക്കിയ നിർഭയ മോഡൽ ക്രൂരത; കോളിളക്കം സൃഷ്ടിച്ച കോപാർഡി കേസിൽ മൂന്നു പ്രതികൾക്കും തൂക്കുകയർ..

മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം പതിനഞ്ച് വയസുകാരിയെ കൂട്ടമാനഭംഗ ചെയ്ത ശേഷം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കൊടും ക്രൂരതയിൽ ഡൽഹിയിലെ നിർഭയ കേസിന് സമാനമായ കുറ്റകൃത്യം മറാത്ത സമുദായ സംഘർഷത്തിന് വഴിവച്ചിരുന്നു. പൂനെ അഹമ്മദ് നഗർ സെഷൻസ് കോടതിയാണ് പ്രതികളായ ജിതേന്ദ്ര ഷിൻഡെ ( 25 ), സന്തോഷ് ഭവാൽ (36), നിതിൻ ഭായിലുമെ ( 26 )എന്നിവരെ തൂക്കിക്കൊല്ലാൻ വിധിച്ചത്.
പ്രതികൾക്കെതിരെ ഗൂഢാലോചന, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, മേൽക്കോടതിയുടെ നിർദ്ദേശ പ്രകാരമേ ശിക്ഷ നടപ്പാക്കാവൂവെന്ന് അഡിഷണൽ സ്പെഷ്യൽ ജഡ്ജി സുവർണ കെവാലെ നിർദ്ദേശിച്ചു. പൈശാചികമായ കുറ്റകൃത്യമാണ് ഇതെന്ന് ജഡ്ജി വിശേഷിപ്പിച്ചു. പ്രതികൾക്ക് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം.
മഹാരാഷ്ട്രയെയും രാജ്യത്തെയാകെയും നടുക്കിയ കേസിന്റെ വിധി കേൾക്കാൻ വൻ ജനക്കൂട്ടം കോടതിയിൽ തടിച്ചു കൂടിയിരുന്നു. വിധി പ്രസ്താവിച്ചപ്പോൾ ജനക്കൂട്ടം ആരവം മുഴക്കി. നീതി കിട്ടുമെന്ന് വിശ്വാസം ഉണ്ടായിരുന്നെന്നും, ഈ വിധിക്കു വേണ്ടിയാണ് കാത്തിരുന്നതെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പൂനെയ്ക്ക് സമീപം കോർപാടിയിൽ പ്രതികളുടെ കൊടും ക്രൂരതകൾക്ക് ഇരയായ പെൺകുട്ടിയുടെ മൃതദേഹം ഒരു പാടത്ത് കണ്ടെത്തി. മുത്തച്ഛനെ കണ്ട് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ ഒന്നാം പ്രതി ജിതേന്ദ്ര ഷിൻഡെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി.
പിന്നീട് അയാൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. അവരും മാനഭംഗപ്പെടുത്തി. അതിന് ശേഷം മൃഗീയമായി മർദ്ദിച്ചു. മുടി പറിച്ചെടുക്കുകയും പല്ല് അടിച്ച് കൊഴിക്കുകയും ചെയ്തു. ദേഹമാസകലം മർദ്ദിച്ചു. പെൺകുട്ടിയുടെ തോളെല്ല് പൊട്ടി. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പൈശാചികമായ മുറകൾ പെൺകുട്ടിയിൽ പ്രയോഗിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ മറാത്ത വിഭാഗക്കാർ തെരുവിലിറങ്ങിയതോടെ കോർപാഡി കേസ് ദേശീയതലത്തിൽ ചർച്ചയായി.
സംഭവം നടന്ന തൊട്ടടുത്ത ദിവസം തന്നെ മൂന്നു പ്രതികളെയും പോലീസ് പിടികൂടി. നിർമ്മാണ തൊഴിലാളികളായ ജിതേന്ദർ ഷിൻഡെ, സന്തോഷ് ജി ഭാവൽ, നിതിൻ ഭൈലൂം എന്നിവരാണ് പിടിയിലായത്. മൂന്നു പേരും ദളിത് വിഭാഗത്തിൽപ്പെവരായിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ സാമുദായിക സംഘർഷവും ഉടലെടുത്തു. നാസിക്ക് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ദളിതരും മറാത്തികളും ഏറ്റുമുട്ടി.
കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും, എത്രയും പെട്ടെന്ന് കേസിൽ വിധി പ്രഖ്യാപിക്കണെന്നും ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാർ പ്രതിഷേധം തുടർന്നു. ഇതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രശ്നത്തിൽ ഇടപെടുകയും എത്രയും പെട്ടെന്ന് കുറ്റപ്പത്രം നൽകി വിചാരണ ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് മൂന്ന് മാസത്തിന് ശേഷം കേസിൽ കുറ്റപ്പത്രം സമർപ്പിച്ചു. അഹമ്മദ് നഗറിലെ പ്രത്യേകകോടതിയിലാണ് കേസ് പരിഗണിച്ചത്.
മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷമാണ് നവംബർ 29 ബുധനാഴ്ച കോപാർഡി കേസിൽ വിധി പറഞ്ഞത്. രക്തം മരവിപ്പിക്കുന്ന ഹീനമായ കൊലപാതകമെന്ന് പ്രോസിക്യൂട്ടർ വിശേപ്പിച്ച കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചത്. 31 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഇതിനിടെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അഹമ്മദ് നഗർ കോടതി പരിസരത്തും, കോപാർഡിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























