മരിച്ചെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് കൈമാറിയ ഇരട്ടക്കുട്ടികളിലൊരാള്‍ക്ക് സംസ്‌കാര ചടങ്ങിനിടയില്‍ ജീവൻ തിരിച്ചു കിട്ടി

തലസ്ഥാന നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ ഗുരുതരവീഴ്ച്ചയ്ക്ക് ഉദാഹരണമായി വീണ്ടുമൊരു സംഭവം. മരിച്ചെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് കൈമാറിയ ഇരട്ടക്കുട്ടികളിലൊരാള്‍ക്ക് ജീവനുണ്ടായിരുന്നതായി റിപ്പോര്‍ട്ട്.
ഡല്‍ഹി ഷാലിമാര്‍ ബാഗിലുള്ള മാക്‌സ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരേ പ്രസവത്തില്‍ ജനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചുപോയെന്ന് മാതാപിതാക്കളെ അറിയിച്ച ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി അവര്‍ക്ക് കൈമാറുകയും ചെയ്തു. പെണ്‍കുഞ്ഞ് ജനിക്കും മുമ്പേ മരിച്ചിരുന്നെന്നും ആണ്‍കുഞ്ഞ് ജനിച്ച് നിമിഷങ്ങള്‍ക്കം ബേബി നഴ്‌സറിയില്‍ വച്ച് മരിച്ചെന്നുമാണ് മാതാപിതാക്കളെ അറിയിച്ചത്.
ചികിത്സാ ചെലവിന്റെ ഭീമമായ ബില്ലിനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ നേരത്തെ തര്‍ക്കം നടന്നതായും സൂചനയുണ്ട്.
സംസ്‌കാരച്ചടങ്ങിന് തയ്യാറാകുമ്പോഴാണ് പെട്ടിയ്ക്കുള്ളില്‍ കുഞ്ഞുങ്ങളിലൊരാള്‍ക്ക് അനക്കം കണ്ടത്. ഉടന്‍ തന്നെ കശ്മീരി ഗേറ്റ് പ്രദേശത്തുള്ള ആശുപത്രിയിലേക്കെത്തിച്ചതിനാല്‍ കുഞ്ഞിനെ രക്ഷിക്കാനായെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസവമെടുത്ത ഡോക്ടറുടെ അശ്രദ്ധയാണ് കുഴപ്പം വരുത്തിവച്ചതെന്നും ഇയാളോട് അന്വേഷണ വിധേയമായി അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. 22 ആഴ്ച്ച പ്രായമായ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്നും ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. ഡല്‍ഹി പൊലീസ് സ്വമേധയാ കേസെടുത്ത് ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























