തമ്മിലടിച്ച് നിങ്ങൾ ചാകുമ്പോൾ ചോര കുടിക്കുന്നവരാണ് കോൺഗ്രസുകാർ; കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മോദി

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജാതിയുടേയും മതത്തിന്റേയും പേരിൽ കോൺഗ്രസ് സമൂഹത്തെ വിഭജിക്കാനാണ് നോക്കുന്നതെന്ന് മോദി പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെയാണ് കോൺഗ്രസിനെതിരെ മോദി രംഗത്തെത്തിയിരിക്കുന്നത്. ബറൂച്ചിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇത്തരം പ്രസ്താവനകൾ നടത്തിയത്.
'കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഭിന്നതയുടെ മതിൽ പണിയുകയാണ്. കോൺഗ്രസ് എന്താണെന്നും എങ്ങനെയുള്ളതാണെന്നും ഗുജറാത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. തമ്മിലടിച്ച് നിങ്ങൾ ചാകുമ്പോൾ ചോര കുടിക്കുന്നവരാണ് കോൺഗ്രസുകാർ. കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയേയും എതിർക്കുക എന്നതാണ് കോൺഗ്രസിന്റെ നയം. എതിർക്കാൻ വേണ്ടി മാത്രം എതിർക്കുക എന്നതാണ് അവരുടെ നയം.
ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാൻ കഴിയാത്തതിനാൽ മറ്റുള്ളവർ നടപ്പാക്കുന്നതിനെ എതിർക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ ബറൂച്ചിലെ ക്രമസമാധാന നില എത്ര പരിതാപകരമായിരുന്നെന്ന് നിങ്ങൾക്കറിയാം. സംഘർഷവും കർഫ്യൂവും സർവസാധാരണമായിരുന്നു. എന്നാൽ, ബി.ജെ.പി അധികാരത്തിൽ വന്നതോടെ ബറൂച്ച് മാത്രമല്ല, ഗുജറാത്താകമാനം സമാധാനത്തിന്റെ വിളനിലമായി. ബി.ജെ.പിയുടെ ഭരണകാലത്ത്, മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ ബറൂച്ചും കച്ചും ദ്രുതഗതിയിലുള്ള വികസനത്തിനാണ് സാക്ഷ്യം വഹിച്ചത്.
പതിറ്റാണ്ടുകൾ കോൺഗ്രസ് ഭരിച്ച ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചു. കോൺഗ്രസിനെ ബി.ജെ.പി തുടച്ചു നീക്കിയില്ലേ. കോൺഗ്രസിനെ യു.പിയിലെ ജനങ്ങൾക്ക് നന്നായി അറിയാം. അതുപോലെ തന്നെയാണ് ഗുജാറത്തിനും'- മോദി പറഞ്ഞു. ഗുജറാത്തിലെ ബനസ്കന്ദയിൽ പ്രളയം ഉണ്ടായപ്പോൾ കോൺഗ്രസ് നേതാക്കൾ, രുഹാൽ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാതിരിക്കാൻ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു. അതേ രാഹുൽ ഗാന്ധിയാണ് ഇപ്പോൾ കോൺഗ്രസിന്റെ ഉന്നത നേതാവ്. എന്നാൽ, അദ്ദേഹം ബറൂച്ചിന് വേണ്ടിയും നർമദയ്ക്ക് വേണ്ടിയും എന്താണ് ചെയ്തെന്നും മോദി ചോദിച്ചു.
https://www.facebook.com/Malayalivartha


























