പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിനിറങ്ങിയതിനുപിന്നാലെ സ്വന്തം അമ്മയെ കൊന്ന് ആഭരണങ്ങൾ കവർന്നശേഷം യുവാവ് മുങ്ങി

സ്വന്തം അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി യുവാവ് മുങ്ങി. കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്.ദഷ്വന്ത് (23) ആണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിനിറങ്ങിയതിനുപിന്നാലെയാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയത്.
ഐ.ടി. ജീവനക്കാരനായ ഈ യുവാവ് ഫെബ്രുവരിയില്‍ ഏഴുവയസ്സുകാരി ഹാസിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായശേഷം സെപ്റ്റംബറിലാണ് ജാമ്യത്തിലിറങ്ങിയത്. അമ്മയെ കൊലപ്പെടുത്തി 25 പവനോളം ആഭരണങ്ങളുമായാണ് ഇയാള്‍ മുങ്ങിയത്. ശനിയാഴ്ച വൈകിട്ടാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്.
സരളയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ശേഖര്‍ മകനെ വിളിച്ചുവെങ്കിലും താന്‍ വീടിനു പുറത്താണെന്നു പറഞ്ഞ് ഫോണ്‍ 'കട്ട്' ചെയ്തു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ 'ഓഫ്' ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിനോക്കിയപ്പോള്‍ സരളയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. ശേഖറിന്റെ പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ സരളയുടെ ആഭരണങ്ങള്‍ ദഷ്വന്ത് സേലയൂരിലുള്ള മണികണ്ഠന്‍ എന്നയാളെ ഏല്‍പ്പിച്ചതായി കണ്ടെത്തി.
കൊലപാതകത്തിനുശേഷമാണ് ആഭരണങ്ങള്‍ ഇയാളെ ഏല്‍പ്പിച്ചതെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. സരള ധരിച്ചിരുന്നതുകൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാതായിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിനുശേഷം പണം ആവശ്യപ്പെട്ടു സരളയുമായി ദഷ്വന്ത് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം ദഷ്വന്ത് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ഹാസിനിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സരളയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹാസിനിയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























