ഭോപ്പാൽ ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുമ്പോൾ...

അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.
കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുകയാണ്.
ഈ ദുരന്തം നടന്നു 33 വര്‍ഷം പിന്നിടുമ്പോഴും ഇപ്പോഴും ഇതിന്റ പരിണിതഫലങ്ങൾ കാണാം. വര്‍ഷങ്ങള്‍ക്കുശേഷവും കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് അംഗവൈകല്യത്തോടെയാണ്. അതോടൊപ്പം തന്നെ ഗര്‍ഭച്ഛിദ്രവും തുടരുന്നു. ഇവിടെ ജനിക്കുന്നതില്‍ ഭൂരിപക്ഷം കുട്ടികൾക്കും കേള്‍വിയോ സംസാരശേഷിയോ ഇല്ല.
മിക്ക സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രം സംഭവിക്കുകയാണ്. ആവശ്യമായ വൈദ്യ സഹായവും ഇപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല. തൊഴിലില്ലായ്മയും, ജീവിത സാഹചര്യങ്ങളുടെ അപര്യാപത്തയും ഇപ്പോഴും മറ്റു ദുരിതങ്ങള്‍ക്കൊപ്പം ഇവരെ വിട്ടൊഴിയുന്നില്ല. ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹായവും പരിഗണനയും ലഭിക്കുന്നില്ലെന്ന് പരിതപിക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുന്നുള്ളു.
മഹാദുരന്തം നേരിട്ട ഇവര്‍ക്ക് ലഭിച്ചത് 25000 രൂപയുടെ നഷ്ടപരിഹാരം മാത്രമായിരുന്നു. ഇത്രയധികം ആളുകള്‍ മരണപ്പെട്ടിട്ടും ഒരാള്‍ പോലും ജയിലില്‍ പോയിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്.
https://www.facebook.com/Malayalivartha


























