തലൈവിയുടെ കണക്കറ്റ ആയിരം കോടിയിലേറെ രൂപയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ ആര്? ജയയുടെ സ്വത്തുക്കൾ മന്നാർഗുഡി മാഫിയ കൈകാര്യം ചെയ്യുമ്പോൾ... ജയയുടെ വിൽപ്പത്രത്തിൽ പറയുന്നത് എന്താകും?

തലൈവി മരിച്ചിട്ട് ഒരുവർഷം കഴിഞ്ഞിട്ടും സ്വത്തിന്റെ അനന്തരാവകാശി ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. മന്നാർഗുഡി മാഫിയയാണ് ഇതെല്ലാം ഇപ്പോഴും കൈകാര്യം ചെയ്യുന്നതെങ്കിലും ജയയുടെ വിൽപ്പത്രത്തിൽ പറയുന്നത് എന്താണെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ആയിരം കോടിയിലധികം രൂപ മതിപ്പുവിലയുള്ള സ്വത്ത് ജയലളിതയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്.
എന്നാൽ, വിൽപത്രത്തിൽ ജയ എന്താണ് എഴുതിവെച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തത ഇനിയും കൈവന്നിട്ടില്ല. സ്വത്ത് കൈവശപ്പെടുത്താൻ വേണ്ടി പല കോണുകളിൽ നിന്നും പലരും രംഗത്തുണ്ട്. ജയയുടെ സ്വത്തുക്കളുടെ അവകാശികൾ എന്നു പറഞ്ഞു കൊണ്ടാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. ശശികലയുടെ കേന്ദ്രങ്ങളിൽ നടത്തിയ ആദായനികുതി റെയ്ഡു പോലും ജയയുടെ വിൽപ്പത്രം കണ്ടെത്താനുള്ള ശ്രമമായി വിലയിരുത്തപ്പെട്ടിരുന്നു.
കോത്തഗിരിയിൽ 900 ഏക്കർ സ്ഥലത്തുള്ള കോടനാട് എസ്റ്റേറ്റിന് നിലവിലെ മതിപ്പുവില 100 കോടി വരും. ചെന്നൈയ്ക്കടുത്ത ഒ.എം.ആറിലുള്ള സിരുതാവൂർ ബംഗ്ളാവ് 67 ഏക്കറിലാണ്. ആന്ധ്രയിൽ രണ്ട് ഒഴിവുകാലവസതികളുമുണ്ട്. ചെന്നൈയ്ക്കടുത്ത പയ്യാനൂരിൽ ബംഗ്ളാവുണ്ട്. 1967-ൽ 1.32 ലക്ഷത്തിന് വാങ്ങിയ പോയസ് ഗാർഡനിലെ വീടിന് നൂറുകോടിക്കടുത്ത് വില വരുമെങ്കിലും ഇത് സ്മാരകമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
കർണാടക കോടതി ലോക്കറിൽ 28 കിലോ സ്വർണമുണ്ട്. തന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ജയലളിത ഒരു ട്രസ്റ്റിന് രൂപം നൽകിയിട്ടുണ്ടെന്നും അതിന്റെ തലപ്പത്ത് ശശികലയുടെ പേരാണുള്ളതെന്നുമുള്ള പ്രചാരണമുണ്ട്. ജയലളിതയുടെ സ്വത്ത് സംരക്ഷിക്കാൻ അടിയന്തരമായി അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാണ് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
നിലവിൽ ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികളാണെന്ന് പറയുന്നത് സഹോദരന്റെ മക്കളായ ദീപയും ദീപക്കും ആണ്. എന്നാൽ, പുതുതായി അവകാശം ഉന്നയിച്ചെത്തിയവർ യഥാർഥത്തിലുള്ളവരാണെന്ന് തെളിയിക്കപ്പെട്ടാൽ അവർക്കായിരിക്കും സ്വത്ത് ലഭിക്കുകയെന്ന് തമിഴ്‌നാട് മുൻ പബ്ളിക് പ്രോസിക്യൂട്ടർ എസ്. ജയകുമാർ പറയുന്നു.
ഇക്കാര്യത്തിൽ കോടതിക്കു മാത്രമേ അന്തിമ തീർപ്പു കൽപ്പിക്കാനാവുകയുള്ളൂവെന്നും ഇതിന് സമയമേറെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























