രാജ്യ ചരിത്രത്തിലെ ആ കറുത്ത ഇരുണ്ട ദിനത്തിന് ഇന്ന് കാല്‍ നൂറ്റാണ്ട്

ഇന്ത്യന്‍ മതേതര സങ്കല്‍പങ്ങളുടെ അടിത്തറയിളക്കി ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുന്നു. രാജ്യത്തിന്റെ മനഃസാക്ഷി നടുക്കിയ ക്രിമിനല്‍ കുറ്റത്തിന്റെ വിചാരണ പൂര്‍ത്തിയാവുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ തര്‍ക്കവും നിയമയുദ്ധമായി തുടരുന്നു.
ബാബരി വാര്‍ഷിക തലേന്ന് സുപ്രീംകോടതി പരിഗണനക്കെടുത്ത ഉടമാവകാശ കേസിന്റെ അന്തിമവാദമാകട്ടെ, ഫെബ്രുവരി എട്ടിലേക്ക് മാറ്റിവെച്ചു. രാജ്യചരിത്രത്തില്‍ 1992 ഡിസംബര്‍ ആറ് ഇരുണ്ട ദിനമാണ്. അന്നാണ് പതിനായിരക്കണക്കായ കര്‍സേവകര്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ അയോധ്യയിലെ ബാബരി മസ്ജിദ് ഇടിച്ചുതകര്‍ത്തത്. തുടര്‍ന്ന് വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് മൂവായിരത്തോളം പേര്‍. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായശേഷം ക്ഷേത്രനിര്‍മാണ ലക്ഷ്യത്തില്‍ സംഘ്പരിവാറിന് ആവേശം വര്‍ധിച്ചിട്ടുണ്ട്.
പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, വി.എച്ച്.പി നേതാവ് വിനയ് കത്യാര്‍ എന്നിവരടക്കം 12 പേര്‍ക്കെതിരായ വിചാരണ നടപടി തുടരുകയാണ്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് അദ്വാനിയും മറ്റും കേസിലെ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ കുറ്റമുക്തി നേടിയെങ്കിലും, സി.ബി.ഐ നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഇടപെട്ടാണ് ഇവരെ വീണ്ടും പ്രതികളാക്കിയത്
ബാബരി നിലനിന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നിവക്ക് തുല്യമായി പങ്കുവെക്കണമെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരായ 13 അപ്പീലുകളാണ് സുപ്രീംകോടതിയില്‍ അന്തിമവാദത്തിന് കാത്തുകിടക്കുന്നത്.
ഹിന്ദുത്വ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ ചില സമവായ നീക്കങ്ങള്‍ അടുത്തകാലത്തും നടന്നിരുന്നു. എന്നാല്‍, തണുത്ത പ്രതികരണമാണ് ലഭിച്ചത്. പള്ളി പൊളിച്ചതിന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള കര്‍സേവകപുരത്ത് ക്ഷേത്രനിര്‍മാണത്തിന് ഇറക്കിയ കല്ലുകളില്‍ കൊത്തുപണി തുടരുന്നു. പള്ളി പൊളിച്ച സ്ഥലത്ത് തട്ടിക്കൂട്ടിയ താല്‍ക്കാലിക ക്ഷേത്രവും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്. ബാബരി വാര്‍ഷികം കണക്കിലെടുത്ത് അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഹിന്ദുത്വ സംഘടനകള്‍ ധീരതാ ദിവസമായും മുസ്‌ലിം സംഘടനകള്‍ കരിദിനമായും ആചരിക്കുകയാണ്.
https://www.facebook.com/Malayalivartha


























