ഗുജറാത്തിലെ ജനവിധി ബി.ജെ.പിയ്ക്ക് അനുകൂലമാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനും പിന്നാലെ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന വെല്ലുവിളിയുമായി ശിവസേന രംഗത്ത്
ഗുജറാത്തിലെ ജനവിധി ബി.ജെ.പിയ്ക്ക് അനുകൂലമാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനും പിന്നാലെ, മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന വെല്ലുവിളിയുമായി ശിവസേന രംഗത്തെത്തി. സംസ്ഥാനത്ത് ബി.ജെ.പി സർക്കാരിന് നൽകിയിരിക്കുന്ന പിന്തുണ ഒരു വർഷത്തിനുള്ളിൽ പിൻവലിക്കുമെന്ന് ശിവസേന അറിയിച്ചു.
മുന്നണി വിടുമെന്ന് ശിവസേന ഇതിന് മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും പാർട്ടി മേധാവി ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ തന്നെ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത് ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. വ്യാഴാഴ്ച അഹമ്മദ് നഗറിൽ ഒരു റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ആദിത്യ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ശിവസേന ഒരു വർഷത്തിനുള്ളിൽ തന്നെ മുന്നണി വിടും.
എന്നാൽ ഇക്കാര്യത്തിലെ തീരുമാനമെടുക്കേണ്ടത് ഉദ്ദവ് താക്കറെയും നിങ്ങളുമാണ്. എന്തൊക്കെ സംഭവിച്ചാലും സ്വന്തം നിലയിൽ അധികാരത്തിലെത്താൻ ഞങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം അൽപം മോശമാണ്.
ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് അറിയില്ല. എന്നാൽ ഒരു വർഷത്തിനുള്ളിൽ തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ മുന്നണി രൂപീകരിച്ച് ഭരിക്കുന്ന ശിവസേനയും ബി.ജെ.പിയും തമ്മിൽ വിവിധ വിഷയങ്ങളിൽ തർക്കമുണ്ടായിരുന്നു.
നോട്ട് നിരോധന സമയത്തും വിളനാശം സംഭവിച്ച സമയത്തും പ്രതിപക്ഷത്തിനൊപ്പം ചേർന്ന് സേന നടത്തിയ പ്രസ്താവനകൾ ബി.ജെ.പിയെ വെട്ടിലാക്കി. വോട്ടെടുപ്പ് അവസാനിച്ച ഗുജറാത്തിൽ മികച്ച പ്രചാരണം കാഴ്ച വച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ശിവസേന പ്രശംസിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ എൻ.സി.പി നേതാവ് ശരത് പവാറുമായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും താക്കറെ നടത്തിയ കൂടിക്കാഴ്ചയും ശിവസേന മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി.
https://www.facebook.com/Malayalivartha