ഗുജറാത്ത്, ഹിമാചൽ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകൾ ബി.ജെ.പിയ്ക്ക് അനുകൂലം; ഗുജറാത്ത് ഫലം സ്വന്തം നാട്ടിലെ പോരാട്ടമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റടുത്ത രാഹുൽ ഗാന്ധിക്കും നിർണായകം

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ ബി.ജെ.പി മുന്നിൽ. സ്വന്തം നാട്ടിലെ പോരാട്ടമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റടുത്ത രാഹുൽ ഗാന്ധിക്കും നിർണായകമാണ് ഗുജറാത്ത് ഫലം. 33 ജില്ലകളിലെ 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.
തുടർച്ചയായ ആറാം തവണയും ജനവിധി അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. 22വർഷമായി ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അതെല്ലാം മോദിയിലൂടെ മറികടക്കാമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക്. രാമക്ഷേത്ര നിർമ്മാണം, തിരഞ്ഞെടുപ്പിലെ പാകിസ്ഥാന്റെ ഇടപെടൽ, മണിശങ്കർ അയ്യരുടെ നീചൻ പരാമർശം തുടങ്ങിയവയെല്ലാം മോദി ആയുധമാക്കിയിരുന്നു. 110 സീറ്റുകൾ നേടുമെന്ന എട്ട് ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ ബി.ജെ.പിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്.
എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ കോൺഗ്രസ് തള്ളിക്കളഞ്ഞിട്ടുണ്ട്. മോദിയെയും കേന്ദ്ര സർക്കാർ നയങ്ങളെയും ഗുജറാത്ത് മോഡലിനെയും രാഹുൽ ഗാന്ധി ശക്തമായി ആക്രമിച്ചിരുന്നു.
പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെ പിന്തുണയിൽ കോൺഗ്രസിന് വലിയ പ്രതീക്ഷയുണ്ട്.19 ശതമാനം വരുന്ന പട്ടേൽ സമുദായത്തിന്റെ വോട്ട് അനുകൂലമായാൽ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റുമെന്നാണ് കോൺഗ്രസ് പറയുന്നത്.
ഒ.ബി.സി നേതാവ് അൽപേഷ് താക്കൂർ പാർട്ടിയിൽ ചേർന്ന് മത്സരിച്ചതും ദളിത് നേതാവ് ജിഗ്നേഷ് മേവാനി പാർട്ടി പിന്തുണയോടെ മത്സരിച്ചതും അനുകൂലമാകുമെന്നും കോൺഗ്രസ് കരുതുന്നു. ഇത്തവണ 68.41 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ 71.32 ശതമാനമായിരുന്നു.
ഹിമാചലിലും പ്രതീക്ഷ
ദേവഭൂമിയായ ഹിമാചൽ പ്രദേശിലും ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ബി.ജെ.പിയും. മോദിയാണ് ബി. ജെ. പിയുടെ പ്രചാരണം നയിച്ചതെങ്കിലും മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നു.
കേരളത്തിലെ പോലെ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന രീതിയാണ് ഹിമാചലിലും. എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണെങ്കിലും കോൺഗ്രസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തവണ 74 ശതമാനമാണ് പോളിംഗ് നടന്നത്.
https://www.facebook.com/Malayalivartha
























