'ജമീന്ദാര്‍ കുടുംബത്തിൽ ജനിച്ചുവെങ്കിലും ഞാന്‍ ഇന്ന് ദളിതയാണ്; പലരും അയിത്തം കല്പിക്കുന്നു; അതെല്ലാം സഹിച്ചാണ് ഇതുവരെ ജീവിച്ചത്'; പാണ്ടിയമ്മാൾ പറയുന്നു...

ഇരുപത്തിയഞ്ചുവർഷം മുൻപാണ് ദളിതനായ അശോകനെ പ്രണയിച്ചതിന് പാണ്ടിയമ്മാളെ വീട്ടുകാർ പുറത്താക്കുന്നത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പാണ്ടിയമ്മാൾ അശോകനെ വിവാഹം ചെയ്തു. വിവാഹശേഷം സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടനുഭവിച്ച പാണ്ടിയമ്മാൾ ഭർത്താവിന്റെ കുലത്തൊഴിൽ ചെയ്യാൻ ആരംഭിച്ചു. മരിച്ചയാളുടെ ഗുണഗണങ്ങളെക്കുറിച്ച് പാടുന്ന ഒപ്പാരി തെക്കന്‍ തമിഴ്നാട്ടിലെ ഗ്രാമങ്ങളിലെ ദളിത് വിഭാഗക്കാരുടെ കുലത്തൊഴിലാണ്. ഭർത്താവിന്റെ ഈ തൊഴിൽത്തന്നെ നാല്പത്തിയെട്ടുകാരിയായ പാണ്ടിയമ്മാള്‍ തുടർന്നുപ്പോരുന്നു. മരണവീടുകളില്‍ ഹാസ്യപ്രകടനം നടത്തുന്ന അശോകന്റെ തുച്ഛവരുമാനത്തില്‍ ജീവിതം തള്ളിനീക്കാന്‍ പ്രയാസം നേരിട്ടതോടെയാണ് പാണ്ടിയമ്മാള്‍ ഒപ്പാരി പാടാന്‍ ഇറങ്ങിയത്.
മാസത്തില്‍ പത്തു ദിവസമെങ്കിലും പാണ്ടിയമ്മാളുടെ ജിവിതം മരണവീടുകളിലാണ്. ബാക്കിയുള്ള ദിവസങ്ങളില്‍ കാതുകുത്തല്‍, ഉത്സവം, രാഷ്ട്രീയ കക്ഷികളുടെ പരിപാടികള്‍ തുടങ്ങിയവയില്‍ പാടാന്‍ പോകും. ഒപ്പാരി വെറും പാട്ടു മാത്രമല്ലെന്നും പാട്ടെഴുത്ത് എന്ന കലയും കൂടിക്കലര്‍ന്നതാണെന്നും അവര്‍ പറയുന്നു. മധുര ജില്ലയിലെ ഉസിലാംപട്ടിക്കടുത്ത ടി. ഉച്ചിപ്പട്ടി ഗ്രാമമേഖലയില്‍ മിക്ക വീടുകളിലും പാണ്ടിയമ്മാളുടെ ഒപ്പാരി വിഷാദം പടര്‍ത്തിയിട്ടുണ്ടാകും. 24 വര്‍ഷമായി അവര്‍ ഈ രംഗത്തുണ്ട്: 24 വര്‍ഷം മുൻപ് ഒപ്പാരി പാടാന്‍ 50 രൂപയായിരുന്നു കൂലി. ഇപ്പോള്‍ 1000 രൂപ വരെ ലഭിക്കുന്നുണ്ട്. ഉസിലാംപട്ടിയിലെ നാടന്‍കലാകാരന്‍മാരുടെ കൂട്ടായ്മയായ വട്ടാര ഗ്രാമീയ മറുമലര്‍ച്ചി സംഘത്തിലെ അംഗം കൂടിയാണ് പാണ്ടിയമ്മാള്‍.
'ജമീന്ദാര്‍ കുടുംബത്തിലെതാണെങ്കിലും ഞാന്‍ ഇന്ന് ഗ്രാമത്തില്‍ ദളിതയാണ്. പലരും അയിത്തം കല്പിക്കുന്നു. അതെല്ലാം സഹിച്ചാണ് ഇതുവരെ ജീവിച്ചത്. മരണവിവരം അറിഞ്ഞാലുടന്‍ അവിടെയെത്തും. മരിച്ചയാളുടെ പേരും തൊഴിലും ജന്മസ്ഥലവും കുടുംബവിവരവുമൊക്കെ ശേഖരിച്ചശേഷം ഒപ്പാരിക്കു വേണ്ട വരികളുണ്ടാക്കുന്നതും ഞാനാണ്. നെഞ്ചത്തടിച്ചു വിഷാദത്തോടെ പാടണമെന്നാണ് വിശ്വാസം. മണിക്കൂറുകള്‍ നീളുന്ന അഭിനയം. കുട്ടിക്കാലത്ത് പാട്ടിനോടും നൃത്തത്തോടും ഇഷ്ടമായിരുന്നു. അതിനിടയിലാണ് മരണവീടുകളില്‍ രാജാപ്പാര്‍ട്ട് വേഷം ധരിച്ച് കലാപരിപാടി അവതരിപ്പിക്കാനെത്തുന്ന അശോകനുമായി പരിചയത്തിലാകുന്നത്. ഇക്കാര്യം വീട്ടുകാരറിഞ്ഞു. ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. പക്ഷേ, പിന്മാറിയില്ല.
അതോടെ വീട്ടില്‍ നിന്ന് പുറത്താക്കി. കെട്ടുതാലി അറുത്തുമാറ്റുമ്പോഴും കാല്‍ വിരലുകളിലെ മോതിരം ഊരുമ്പോഴും ശവശരീരം ശ്മശാനത്തിലേക്കെടുക്കുമ്പോഴും വ്യത്യസ്തരീതികളില്‍ ഒപ്പാരി അവതരിപ്പിക്കേണ്ടതുണ്ട്. മനുഷ്യര്‍ക്കേ ജാതിയുള്ളൂ. കലയില്‍ ജാതിയോ മതമോ ഇല്ല. ജാതിയുടെ പേരിലാണ് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അതിനെ അതിജീവിക്കാനാണ് ജാതീക്കതീതമായ കലയെ കൂട്ടു പിടിച്ചത്'- പാണ്ടിയമ്മാൾ പറയുന്നു.
https://www.facebook.com/Malayalivartha
























