രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസിൽ സുപ്രധാന വിധി പറഞ്ഞ് പ്രത്യേക സിബിഐ കോടതി

ടുജി അഴിമതിക്കേസില്‍ എ.രാജയും കനിമൊഴിയും അടക്കമുള്ള എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സൈയ്‌നിയാണ് വിധി പ്രഖ്യാപിച്ചത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ഒറ്റവരി വിധിപ്രസ്താവമായിരുന്നു കോടതിയുടേത്.
മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജയും ഡിഎംകെ എം.പി കനിമൊഴിയും റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. വിധി കേള്‍ക്കാനായി രാജയും കനിമൊഴിയും കോടതിയിലെത്തിയിരുന്നു. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.
അമേരിക്കയിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്ന് ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയ കേസിലാണ് സിബിഐ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി തുടങ്ങി ഉന്നതരാണ് വിചാരണ നേരിട്ടത്. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും, കമ്പനി ഉദ്യോഗസ്ഥരും പ്രതിപട്ടികയിലുണ്ട്. 2011 നവംബര്‍ പതിനൊന്നിന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ പത്തൊന്‍പതിനാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് ഇന്ന് വിധി പറയാന്‍ തീരുമാനിച്ചത്.
ഒരുകോടി എഴുപത്തിയാറ് ലക്ഷം കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. എന്നാല്‍, നൂറ്റിയിരുപത്തിരണ്ട് ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ മുപ്പതിനായിരത്തി തൊളളായിരത്തി എണ്‍പത്തിയെട്ട് കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.
https://www.facebook.com/Malayalivartha
























