സഹതടവുകാരനിൽ നിന്ന് തനിക്ക് ഭീഷണിയുണ്ട്.. പക്ഷെ അഫ്റാസുല്‍ ഖാനെ വെട്ടികൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ല; ലൗജിഹാദ് എന്നാരോപിച്ച് തൊഴിലാളിയെ ക്രൂരമായി മർദിച്ച് അവശനാക്കി തീ കൊളുത്തി കൊന്ന ശംഭുലാലിന്റെ ജയിലിൽ നിന്നുള്ള വീഡിയോ പുറത്ത്...

ലൗജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശി അഫ്റാസുല്‍ ഖാനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതിയുടെ ജയിലിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ. കഴിഞ്ഞദിവസമാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ജയിലില്‍ നിന്ന് മൊബൈല്‍ ഫോണില്‍ അനധികൃതമായി എടുത്ത വീഡിയോ ദൃശ്യത്തിലാണ് ശംഭുലാല്‍ ഇക്കാര്യം പറയുന്നത്. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് ശംഭുലാല്‍ ഇപ്പോള്‍ ഉള്ളത്. മുസ്ലിം വിദ്വേഷ പ്രസ്താവനയും ഇയാള്‍ വീഡിയോയില്‍ നടത്തുന്നുണ്ട്. അതേസമയം, വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
മറ്റാരുടെയെങ്കിലും ഫോണ്‍ ഉപയോഗിച്ചാവും വീഡിയോ ചിത്രീകരിച്ചതെന്നും അന്വേഷണം ശക്തമാക്കിയതായും രാജസ്ഥാന്‍ പോലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് അഫറാസുല്‍ ഖാനെന്ന കൂലിപ്പണിക്കാരനെ ശംബുലാല്‍ റെഗാര്‍ വെട്ടിയ ശേഷം കത്തിച്ച് കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ബന്ധുവായ കൗമാരക്കാരനെയാണ് ഇയാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഏല്‍പ്പിച്ചത്. ജോലി നല്‍കാമെന്ന് പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ കൂട്ടിക്കൊണ്ട് വരികയും കൊലപ്പെടുത്തുകയുമായിരുന്നു.
അക്രമത്തില്‍ നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവന് വേണ്ടി യാചിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. തുടര്‍ന്ന് കൊലപാതകിയും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഈ കേസില്‍ ജയിലില്‍ കഴിയവെയാണ് ഇയാള്‍ വീണ്ടും വര്‍ഗീയ പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സഹതടവുകാരന്റെ അടുത്ത് നിന്ന് ഇയാള്‍ തന്നെ കൊല്ലാന്‍ വന്ന ജിഹാദിയാണെന്ന് സംശയിക്കുന്നതായി റെഗാര്‍ പറയുന്നു. ജാക്കറ്റും ഇയര്‍ ഫോണും ധരിച്ചാണ് ഇയാള്‍ ജയിലില്‍ നിന്നും സംസാരിക്കുന്നത്.
ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ശംഭുലാലിന്റെ സഹതടവുകാരൻ വസുദേവ് ബ്രഹ്മനെ മറ്റൊരു സെല്ലിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.


https://www.facebook.com/Malayalivartha
























