മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്‌സെയെ വീരനായകനാക്കി നാടകം; ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍

രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ കൊലപാതകി നാഥുറാം വിനായക് ഗോഡ്സെയെ പുകഴ്ത്തിയും ഗാന്ധി വധത്തെ ന്യായീകരിക്കുകയും ചെയ്തുകൊണ്ട് ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ അരങ്ങേറിയ നാടകം വിവാദത്തില്‍. സന്‍സ്ക്രിതി 2018 എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിന സാംസ്കാരിക ആഘോഷങ്ങള്‍ക്കിടെയാണ് ഗോഡ്സെയെ പ്രകീർത്തിച്ചുകൊണ്ടുള്ള നാടകം അരങ്ങേറിയത്. ഗോഡ്സെയെ വീരനായകനായി ചിത്രീകരിക്കുന്ന നാടകത്തിന്റെ ദൃശ്യങ്ങള്‍ ഒരു വിദ്യാര്‍ഥി പകര്‍ത്തുകയും അത് വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തതോടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജില്ലാ അധികാരികള്‍ക്കും ബി.എച്ച്.യുവിനും ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
'ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് അഭിമാനമാണ്. അക്രമമെന്ന ആശയം കേട്ടാല്‍ത്തന്നെ ഗാന്ധിക്ക് ദേഷ്യം വരുമായിരുന്നു. അദ്ദേഹം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. എനിക്കത് സഹിക്കാനാകുമായിരുന്നില്ല,അതുകൊണ്ട് ഗാന്ധിയെ പറഞ്ഞുവിടാന്‍ ഞാന്‍ തീരുമാനിച്ചു.' ഗോഡ്സെയുടെ കഥാപാത്രം ഈ വാചകം പറയുമ്പോള്‍ വലിയ കരഘോഷമാണ് സദസ്സില്‍ നിന്നുണ്ടായത്. നാടകാവതരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനു പിന്നിലെ രഹസ്യ അജണ്ടയെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നത്. ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്താനും ഗോഡ്സെയെ പ്രകീര്‍ത്തിക്കാനുമാണ് നാടകത്തിലൂടെ ശ്രമിക്കുന്നത്.
ഹിന്ദു ബനാറസ് സര്‍വ്വകലാശാലക്ക് തറക്കല്ലിട്ടത് ഗാന്ധിജിയാണ്. സ്ഥാപകനായ മദന്‍ മോഹന്‍ മാളവ്യയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. അങ്ങനെയൊരിടത്ത് ഗാന്ധിജി അപമാനിക്കപ്പെടുന്നത് എങ്ങനെ അംഗീകരിക്കാനാവും. പരാതിയില്‍ ചോദിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയുടെയും ബനാറസ് ഹിന്ദു സര്‍വകലാശായുടെയും മൂല്യങ്ങളെ ഹനിക്കുന്നതും മഹാന്‍മാരായ സ്വതന്ത്ര സമര സേനാനികളെ നിന്ദിക്കുന്ന തരത്തിലുമുള്ള സംഭവമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഗോഡ്സെയെ നായകനായി ചിത്രീകരിക്കുന്നത് കാണേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് എന്‍.എസ്.യു.ഐ സംസ്ഥാന പ്രസിഡന്‍റ് വികാസ് സിങ് പ്രതികരിച്ചു. ഒരു പ്രഭാഷണത്തിനിടെ 1916ല്‍ മഹാത്മ ഗാന്ധിയായിരുന്നു ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപിക്കുന്ന വിവരം പുറത്ത് വിട്ടത്. ബി.എച്ച്.യുവിന്റെ സ്ഥാപകന്‍ മധന്‍ മോഹന്‍ മാളവ്യയുമായും ഗാന്ധിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അതേ സര്‍വകലാശാലയിലാണ് ഗാന്ധി ഘാതകനായ ഗോഡ്സെയെ വാഴ്ത്തുകയും രാഷ്ട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരം നാടകങ്ങളിലൂടെ ഗാന്ധിജിയുടെ മഹത്വത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് രാജ്യദ്രോഹത്തില്‍ കുറഞ്ഞ് ഒന്നുമല്ലെന്നും പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha
























